മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (13)
പാ. വീയപുരം ജോർജ്കുട്ടി
3) കർത്താവ് വാതിക്കൽ നില്ക്കുന്നു
വെളി : 3:20 – “ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവനന്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും”. ഇത് ലാവോദിക്യ സഭയോടുള്ള ദൂതാണ്. ഇപ്പോൾ (ഈ കാലയളവിൽ) സഭയുടെ നാഥന് സഭയിൽ സ്ഥാനമില്ല. എല്ലാവരും, ഒന്നും ഇല്ലാതിരിക്കെ എല്ലാം തികഞ്ഞവരെന്ന ഭാവേന വാണരുളുകയാണ്. എന്നാൽ വ്യക്തിപരമായി ആരെങ്കിലും തന്നോട് അടുക്കുവാൻ താല്പര്യം കാണിക്കുമെങ്കിൽ അവരോടുകൂടെ കൂട്ടായ്മ അനുഭവിക്കുവാൻ യേശുകർത്താവ് ആഗ്രഹിക്കുന്നു.
തന്നെയുമല്ല, മുടിയൻപുത്രനെ പോലെ പിതാവിൽ നിന്നും പിതാവിന്റെ ഭവനത്തിൽ നിന്നും അകന്നു പോയ എല്ലാ മനുഷ്യരുടെയും ഹൃദയവാതില്ക്കൽ യേശു നിന്ന് മുട്ടി വിളിക്കുന്നു. ‘മകനേ / മകളേ, നിന്റെ ഹൃദയം ഞാൻ വസിക്കേണ്ടതിന് എനിക്കായി തുറന്ന് തരുമോ ?’
കൂടാതെ, യേശുക്രിസ്തുവിന്റെ മടങ്ങിവരവിനെ കുറിച്ച് താൻ പ്രസ്താവിക്കുമ്പോൾ (മത്തായി ” 24:32,33), “അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്ത് എന്ന് നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ ഇത് ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നെ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ”
തന്റെ മടങ്ങി വരവിന് മുൻപായി സംഭവിക്കേണ്ട അനേക കാര്യങ്ങൾ യേശു വ്യക്തമായി സംസാരിക്കുകയുണ്ടായി. അതിൻ പ്രകാരം അത്തിയാകുന്ന യഹൂദന്റെ തളിർപ്പ്, ജാതീയ ലക്ഷ്യങ്ങൾ, പ്രാവഞ്ചിക ലക്ഷ്യങ്ങൾ, മാർഗ്ഗീയ ലക്ഷ്യങ്ങൾ എന്നിവ നിറപടിയായി നിവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഈ സംഭവങ്ങളെല്ലാം യേശുക്രിസ്തു വാതില്ക്കലായി എന്നുള്ള മുന്നറിയിപ്പുകൾ നമുക്ക് നല്കികൊണ്ടിരിക്കുന്നു.
2 പത്രോസ് 3:9-13 “ചിലർ താമസം എന്ന് വിചാരിക്കുന്നത് പോലെ കർത്താവ് തന്റെ വാഗ്‌ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചു പോകാതെ എല്ലാവരും മനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോട് ദീർഘക്ഷമ കാണിക്കുന്നതേയുള്ളൂ. കർത്താവിന്റെ ദിവസമോ കള്ളനെ പോലെ വരും”
വെളി : 22:11,12 “അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ; നീതിമാൻ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന് അവനവന്റെ പ്രവർത്തിക്ക് തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ട്” അതേ, യേശു ക്രിസ്തു വേഗം വരുന്നു. യോഹന്നാനോട് ചേർന്ന് നമുക്കും പറയാം, ‘ആമേൻ, കർത്താവായ യേശുവേ, വരേണമേ’. “നിന്റെ ദൈവത്തെ എതിരേൽക്കാൻ ഒരുങ്ങിക്കൊൾക” (ആമോസ് : 4:12)