മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (23)
പാ. വീയപുരം ജോർജ്കുട്ടി
4)
സ്വന്തം കാര്യം മാത്രം കരുതി ജീവിതം നയിക്കുന്നവർ
വിശുദ്ധ പൗലോസ് പറയുന്നു : “യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു” (ഫിലി : 2:21)
ചിലരുടെ ജീവിതം പരിശോധിച്ചാൽ, അവർ അവർക്ക് വേണ്ടി മാത്രം ജീവിതം നയിക്കുന്നവരാണ് എന്ന് കാണാം. ഒരു പിതാവിന് തന്റെ വസ്തുവകകൾ മക്കൾക്ക് എഴുതി കൊടുക്കുവാൻ താല്പര്യം ഇല്ലായിരുന്നു. ഒടുവിൽ പലരുടെയും നിർബന്ധത്തിന് വഴങ്ങി എഴുതി കൊടുക്കുവാൻ തീരുമാനിച്ചെങ്കിലും അതിൽ താൻ ഒരു വ്യവസ്ഥ വച്ചിരുന്നു. മക്കളുടെ കാലശേഷം അതെല്ലാം തന്റെ പേരിൽ തിരികെ വരണം എന്നതായിരുന്നു അത്.
ദൈവത്തിന്റെ ഏകജാതനായ പുത്രൻ തന്റെ അവകാശങ്ങളും അനുഗ്രഹങ്ങളും തന്നിലൂടെ എല്ലാ വിശുദ്ധന്മാർക്കും ലഭിക്കേണ്ടതിന് നമുക്ക് വേണ്ടി ആദ്യ ജാതനായി തീർന്ന ദൈവകൃപ നമുക്ക് എങ്ങനെ വിസ്മരിക്കുവാൻ കഴിയും.
ഒരു വൃക്ഷം ധാരാളം ഫലം കായ്ക്കുമെങ്കിലും ആ വൃക്ഷം അതിൽ നിന്ന് ഒരു ഫലം പോലും ഭക്ഷിക്കുകയില്ല, പിന്നെയോ മനുഷ്യരും മൃഗങ്ങളും പക്ഷികളും ആണ് അതിന്റെ ഫലം അനുഭവിക്കുന്നത്. നമ്മുടെ ജീവിതം സുഗന്ധപൂരിതമാക്കുന്നത് നമ്മിൽ നിന്ന് അനേകർ നന്മ അനുഭവിക്കുമ്പോൾ മാത്രമാണ്.
തിരുവചനം പറയുന്നു : “ആകയാൽ അവസരം കിട്ടും പോലെ നാം എല്ലാവര്ക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക” (ഗലാ : 6:10) “എളിയവന്റെ നിലവിളിയ്ക്ക് ചെവി പൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം കിട്ടുകയുമില്ല” (സദൃ : 21:13) “എളിയവനോട് കൃപ കാട്ടുന്നവൻ യഹോവയ്‌ക്ക് വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മയ്ക്ക് അവൻ പകരം കൊടുക്കും” (സദൃ : 19:17) “നന്മ ചെയ്യുവാൻ നിനക്ക് പ്രാപ്തിയുള്ളപ്പോൾ അതിന് യോഗ്യന്മാരായിയിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്” (സദൃ : 3:27) “തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തു കൊണ്ടിരിപ്പിൻ” (1 തെസ്സ : 5:15) “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ” (ഗലാ : 6:2) “എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കണം” (റോമർ : 15:1)