മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (60)
പാ. വീയപുരം ജോർജ്കുട്ടി
13)
നാം എന്തിന് ജീവിച്ചിരിക്കണം ?
നമുക്ക് ജീവൻ നൽകി, ജീവനും ഭക്തിക്കും വേണ്ടതെല്ലാം നൽകി നമ്മെ ക്ഷേമത്തോടെ പോറ്റിപുലർത്തി കാത്തു പരിപാലിക്കുന്ന ദൈവത്തിന് നമ്മെകുറിച്ച് ഒരു പ്ലാനും പദ്ധതിയും ഉണ്ട് എന്ന് നാം അറിഞ്ഞിരിക്കണം. നമ്മിൽ കൂടെയുള്ള ദൈവഹിതം പൂർണ്ണമായി നിറവേറുമ്പോഴാണ് നാം ധന്യരായി തീരുന്നത്. തിരുവചനത്തിൽ ഭക്തന്മാർ, തങ്ങളെ മരണത്തിൽ നിന്ന് വിടുവിച്ചതിന്റെയും ദീർഘായുസ്സ് ആഗ്രഹിച്ചതിന്റെയും ഉദ്ദേശ്യം വെളിപ്പെടുത്തുന്നുണ്ട്.
1) ദൈവത്തെ സ്തുതിക്കുവാൻ
സങ്കീർത്തനം 119 : 175 ൽ യിസ്രായേലിന്റെ മധുരഗായകനും രാജാവുമായ ദാവീദ് പറയുന്നത്, “ദൈവമേ, നിന്നെ സ്തുതിക്കേണ്ടതിന് എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ” സങ്കീ : 30:9 – “ഞാൻ കുഴിയിൽ ഇറങ്ങിപോയാൽ എന്റെ രക്തം കൊണ്ട് എന്ത് ലാഭമുള്ളൂ ? ധൂളി നിന്നെ സ്തുതിക്കുമോ ? അത് നിന്റെ സത്യത്തെ പ്രസ്താവിക്കുമോ ?” സങ്കീ : 30:12 – “ഞാൻ മൗനമായിരിക്കാതെ നിനക്ക് സ്തുതി പാടേണ്ടതിന് തന്നെ” സങ്കീ : 115:17 – “മരിച്ചവരും മൗനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല” സങ്കീ : 6:5 – “മരണത്തിൽ നിന്നെ കുറിച്ച് ഓർമ്മയില്ലല്ലോ; പാതാളത്തിൽ ആർ നിനക്ക് സ്തോത്രം ചെയ്യും”
“നീ മരിച്ചവർക്ക് അത്ഭുതങ്ങൾ കാണിച്ചു കൊടുക്കുമോ ? മൃതന്മാർ എഴുന്നെറ്റ് നിന്നെ സ്തുതിക്കുമോ ? ശവക്കുഴിയിൽ നിന്റെ ദയയെയും വിനാശത്തിൽ നിന്റെ വിശ്വസ്തതെയും വർണ്ണിക്കുമോ ? അന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും വിസ്‌മൃതിയുള്ള ദേശത്ത് നിന്റെ നീതിയും വെളിപെടുമോ” (സങ്കീ : 88:10-12) “പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങുന്നവർ നിന്റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല. ഞാൻ ചെയ്യുന്നത് പോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും” (യെശ : 38:18,19)