‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (34)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
പൗലോസിന്റെ സമകാലികനായ ‘സെനക്കാ’ പറയുന്നു ഈ ലോകം അപരാധത്താലും ഹീനപാപത്താലും നിറഞ്ഞിരിക്കുന്നു. ശരിയാക്കാൻ കഴിയുന്നവരേക്കാൾ പാപത്തിൽ അകപെടുന്നവരാണ് കൂടുതൽ. അകൃത്യത്തിലേക്കുള്ള ഉഗ്രമായ മുന്നേറ്റം എവിടെയും കാണുന്നു. കുറ്റകൃത്യങ്ങൾ രഹസ്യമായല്ല പരസ്യമായി തന്നെ ചെയ്യപ്പെടുന്നു. നിഷ്കളങ്കത്വം വിരളമാണെന്നല്ല, എങ്ങും കാണാനേയില്ല.
അദ്ധ്യായം 2
2:1 ൽ, വിധിക്കുക എന്നാൽ കുറ്റം വിധിക്കുക എന്നർത്ഥം. ഒന്നാമദ്ധ്യത്തിൽ കാണുന്ന പാപികളേക്കാൾ കൂടിയ പാപികളാണ് ഇവിടെ പറയുന്നവർ. കാരണം, ഇവർ ആ വക പ്രവർത്തിക്കുന്നവരും അതേ സമയം മറ്റുള്ളവരെ വിധിക്കുന്നവരുമാണ്. ഒന്നാമദ്ധ്യത്തിൽ പറഞ്ഞത് പോലെ തങ്ങൾ മോശക്കാരല്ല എന്ന് യഹൂദൻ ചിന്തിച്ചിരുന്നു. ലുക്കോ : 18:9-11 ഭാഗത്ത് കാണുന്ന പരീശന്റെ ഭാവം തന്നെയാണ് അവർക്കുണ്ടായിരുന്നത്. മനുഷ്യവർഗ്ഗത്തിന്റെ മേൽ വരുന്ന ന്യായവിധിയുടെ 7 വിധ സ്വഭാവങ്ങൾ ഈ ഭാഗത്ത് പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരിക്കുന്നു.
1) ന്യായവിധി സത്യത്തിനനുസരിച്ചാണ് (വാ. 2)
2) നീതി ഉള്ളത് (വാ. 5)
3) പ്രവർത്തിക്ക് തക്കത് (വാ. 6)
4) പദവിക്ക് അനുസരണമായത് (വാ. 9)
5) മുഖപക്ഷമില്ലാത്തത് (വാ. 11)
6) ലഭിച്ച വെളിച്ചത്തിന് അനുസരണമായത് (വാ. 12)
7) സുവിശേഷപ്രകാരമുള്ളത് (വാ. 16)
2:2 ൽ ദൈവത്തിന്റെ വിധി സത്യാനുസരണമായിരിക്കുന്നു. (1:25) ൽ സത്യം ദൈവത്തിന്റെ യാഥാർഥ്യത്തോട് ബന്ധപ്പെട്ടതാണ്. എന്നാൽ ദൈവത്തോടല്ല, മനുഷ്യനോട് ബന്ധിച്ചു നിൽക്കുന്നു. വിധിക്കപ്പെടുന്ന മനുഷ്യന്റെ സാക്ഷാൽ അവസ്ഥ അഥവാ ആന്തരീക യാഥാർഥ്യമാണ്. സത്യം ബാഹ്യമായ കാര്യങ്ങൾ നോക്കിയല്ല. അന്തിമ നില കണക്കിലെടുത്തായിരിക്കും വിധി.
2:3 ൽ യഹൂദനോട് പറയുകയാണ്, ജാതികൾ ചെയ്യുന്ന പാപം ചെയ്യുകയും അവർക്കുള്ള ശിക്ഷയിൽ നിന്ന് രക്ഷപ്പെടാമെന്ന് ചിന്തിക്കുകയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്റെ വിധിയിൽ നിന്ന് തെറ്റി ഒഴിയാമെന്ന് വിചാരിക്കരുത്. ന്യായവിധിക്ക് മനസാന്തരത്തിലേക്ക് നിർബന്ധം ചെലുത്തി ഓടിക്കാൻ കഴിയും എന്നാൽ നിന്നെ മാനസാന്തരത്തിലേക്ക് നടത്തുവാൻ ദയയ്ക്ക് മാത്രമേ കഴിവുള്ളൂ. ഐശ്വര്യം (ധനം) : ദൈവീക ഗുണലക്ഷണങ്ങളെയും കൃപകളെയും വിവരിക്കുന്ന ഒരു പദം.