‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (41)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ഇവയെല്ലാം ന്യായപ്രമാണത്തോട് ഓരോ നിലയിൽ ബന്ധപ്പെട്ടവയാണ്.
2:21-24 യഹൂദന്റെ യഥാർത്ഥ സ്ഥിതി അന്യരെ ഉപദേശിക്കുകയും സ്വയം ഉപേദശിക്കാതിരിക്കുകയും ചെയ്യുക. അതിന്റെ വിശദീകരണമാണ് ഈ ഭാഗത്ത് കാണുന്നത്.
യഹൂദപൗരോഹത്യം പൗലോസിന്റെ കാലത്ത് ദയനീയമായി വഷളായിരുന്നുവെന്ന് എഴുത്തുകാർ സാക്ഷിക്കുന്നു. മഹാപൗരോഹത്യം, മറ്റ് പല വില്പനച്ചരക്കെന്നപോലെ വാങ്ങുകയും വിൽക്കുകയും ചെയ്തു വന്നു. ഏലിയുടെ മക്കളുടെ തകർച്ച പല തലമുറകളിലും പിന്തുടർന്നു പോന്നു. പൗലോസ് കുറ്റപ്പെടുത്തുന്ന കാര്യങ്ങളിലെല്ലാം യഹൂദനേതാക്കന്മാർ കുപ്രസിദ്ധരായിരുന്നു. ഇവയിൽ പല കാര്യങ്ങളിലും നമ്മുടെ കർത്താവ് അവരെ കുറ്റം വിധിക്കുന്നുണ്ട്.
1) അവർ പറയുന്നതല്ലാതെ പ്രവർത്തിക്കുന്നില്ല. അവർ ഘനമുള്ള ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വയ്ക്കുന്നു. ഒരു വിരൽ കൊണ്ട് പോലും അവർ അത് തൊടുന്നില്ല. (മത്തായി :23:3,4)
2) അവർ ദൈവാലയം കള്ളന്മാരുടെ ഗുഹയാക്കി തീർത്തു. (മത്തായി :20:13)
3) ഭാര്യയെ ഉപേക്ഷിക്കുന്നതിലൂടെ അവർ വ്യഭിചാരികളായിത്തീർന്നു. (മത്തായി :19:9)
4) അവരുടെ ബഹുഭാര്യത്വം ജുഗുപ്സാവഹമായിരുന്നു. അവരുടെ റബ്ബിമാർ പോലും ഒരു സ്ഥലത്ത് വരുമ്പോൾ ചോദിക്കുമായിരുന്നു, ‘ഇന്നത്തേക്ക് ആര് എന്റെ ഭാര്യയായിരിക്കും ? ജോസീഫസ് പറയുന്നത് മോഷണം, ചതിവ്, വ്യഭിചാരം, കവർച്ച, കുലപാതകം എന്നിവയാൽ അവർ കുറ്റക്കാരായിരുന്നു എന്നാണ്.
2:24 നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു (യെശ : 52:5, യെഹെ :36:20,23) പാപത്തിന്റെ കുത്തകയുള്ള പുറജാതികളെ കവച്ചു വയ്ക്കുന്ന നിലയിൽ യഹൂദൻ എത്തി ചേർന്നിരിക്കുന്നു എന്ന് അവരുടെ ന്യായപ്രമാണം കൊണ്ട് തന്നെ പൗലോസ് തെളിയിക്കുന്നു.
2:17-24 ഒരു അവലോകനം. ഒരു ഉപദേഷ്ടാവിന്റെ ഉത്തരവാദിത്വം എത്ര വളരെയാണെന്ന് ഈ ഭാഗം വ്യക്തമാക്കുന്നു. അവൻ പറയുന്നത് ശരിയാണെങ്കിലും അത് പോലെ ജീവിക്കുന്നില്ലെങ്കിൽ എത്ര ദുഖകരമാണ്. തങ്ങൾ മാത്രമാണ് ദൈവത്തിന്റെ അരുളപ്പാട് ലഭിച്ചവരെന്നും തങ്ങൾ മാത്രമാണ് മറ്റുള്ളവരെ പഠിപ്പിക്കാൻ യോഗ്യരെന്നും ഭാവിക്കുന്ന യഹൂദന്മാരെക്കുറിച്ചാണ് പൗലോസ് ഇവിടെ സംസാരിക്കുന്നത്.