മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (104)
പാ. വീയപുരം ജോർജ്കുട്ടി
വിശുദ്ധ പൗലോസ് പറയുന്നത്, “നാം മണ്ണ് കൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചത് പോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും”. (1 കോരി :15:49) “അവൻ സകലവും തനിക്ക് കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ട് നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും” (ഫിലി :3:21) “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോട് അനുരൂപമാകുവാൻ മുൻനിയമിച്ചിരിക്കുന്നു” (റോമർ :8:29)
ഞാൻ കുമ്പനാട്ട് ബൈബിൾ കോളേജിൽ പോയി ദൈവവചനം പഠിച്ചത് 1973-74 കാലഘട്ടത്തിലായിരുന്നു. അന്ന് എന്റെ സ്വദേശമായ വീയപുരത്ത് നിന്ന് ബസ്സില്ലാതിരുന്നതിനാൽ മേൽപാടം – വള്ളക്കാലിയിൽ ചെന്നായിരുന്നു ബസ്സ് കയറിയിരുന്നത്. ഞാൻ ബസ്സ് കാത്ത് നിൽക്കുമ്പോൾ ഒരു കാളവണ്ടി നിറയെ കപ്പയുമായി വള്ളക്കാലി പാലത്തിന്റെ കയറ്റം കയറി പോകുകയായിരുന്നു. കയറ്റമായത് കൊണ്ട് രണ്ട് കാളകളും വളരെ കഠിനപ്രയത്‌നം ചെയ്താണ് വണ്ടി വലിച്ചു കൊണ്ടിരുന്നത്. ഈ കാഴ്ച കണ്ടിട്ട് എന്റെ അടുത്ത് നിന്ന ഒരു ഹൈന്ദവ സ്നേഹിതൻ ഇപ്രകാരം പറഞ്ഞു : ‘കഴിഞ്ഞ ജന്മത്തിൽ ഈ കാളകൾ രണ്ടും മജിസ്‌ട്രേറ്റുമാരായിരുന്നു. അവർ അന്ന് അന്യായമായി വിധിച്ചത് കൊണ്ടാണ് ഈ ജന്മത്തിൽ കാളകളായി ജന്മം കിട്ടിയത്’ ഒരു പക്ഷെ അദ്ദേഹത്തിന്റെ വിശ്വാസം അതായിരിക്കാം. എന്നാൽ നമുക്ക് അങ്ങനെയുള്ള പ്രത്യാശയല്ല ഉള്ളത്.
വിശുദ്ധ പൗലോസ് ഇത് സംബന്ധിച്ച് പറയുന്നത്, “സഹോദരന്മാരെ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെ പോലെ ദുഃഖിക്കാതിരിക്കേണ്ടതിന് നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കയും ജീവിച്ചെഴുനേൽക്കുകയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നെ ദൈവം നിദ്രകൊണ്ടവരെയും യേശു മുഖാന്തരം അവനോട് കൂടെ വരുത്തും” (1 തെസ്സ :4:13,14)
ആകയാൽ നാം രൂപാന്തരശരീരത്തിൽ യേശുക്രിസ്തുവാകയല്ല, പിന്നെയോ യേശുക്രിസ്തുവിന്റെ മഹത്വമുള്ള ശരീരത്തിന് അനുരൂപമായി രൂപാന്തരം പ്രാപിക്കും.