‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (56)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ലോകത്തിന്റെ മദ്ധ്യത്തിൽ ക്രൂശിൽ ഉയിർത്തപ്പെട്ട ക്രിസ്തുവിനെ ഇത് കാണിക്കുന്നു.
ലോകചരിത്രത്തിൽ തുറക്കപ്പെട്ടു കല്ലറ യേശു ക്രിസ്തുവിന്റേത് മാത്രമാണ്. ‘ദൈവത്തിന്റെ ക്ഷമയിൽ കഴിഞ്ഞകാല പാപങ്ങളെ ശിക്ഷിക്കാതെ വിട്ടു. പഴയനിയമ വ്യവസ്ഥയിലും യാഗങ്ങളുടെ അടിസ്ഥാനത്തിൽ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അവ നീക്കം ചെയ്തിരുന്നില്ല. (എബ്രാ : 10:3,4) എന്നാൽ ക്രിസ്തു വന്നപ്പോൾ ദിവ്യക്ഷമയ്ക്ക് തടസ്സമായിരുന്ന സകലവും നീക്കപെട്ടു. ക്രിസ്തുവിന്റെ ക്രൂശ് മനുഷ്യനെ ദൈവത്തോടും ദൈവത്തെ മനുഷ്യനോടും നീതികരിച്ചു. പാപങ്ങളെ ശിക്ഷിക്കാതെ, കണ്ണടച്ച് കളഞ്ഞു എന്ന് ദൈവത്തെ കുറ്റം പറയാതിരിക്കത്തക്കവണ്ണം ക്രൂശിൽ ക്രിസ്തു നൂറ്റുക്ക് നൂറും ശിക്ഷിക്കപ്പെട്ടു. അങ്ങനെ പാപിയെ ശിക്ഷാവിധിയിൽ നിന്ന് വിമുക്തനാക്കി.
നീതീകരണം എങ്ങനെ ?
1) ദൈവത്താൽ – റോമ : 3:25,26; 8:33
2) ക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ – റോമ :4:24,25
3) പരിശുദ്ധാത്മാവിനാൽ – 1 കോരി :6:11
4) രക്തത്താൽ – റോമ :3:25
5) കൃപയാൽ – റോമ :3:24, തീത്തോസ് :3:6
6) വിശ്വാസത്താൽ – റോമ :5:1, അപ്പൊ :13:39
7) അനുസരണത്താൽ – റോമ :5:19
‘ദൈവം നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതികരിക്കുന്നവനുമാണ്. അതായത് പാപിക്ക് ഉറച്ചു നില്ക്കാൻ നീതിയുള്ള ഒരു അടിസ്ഥാനം ക്രിസ്തു മൂലം സംപ്രാപ്യമായിരിക്കുന്നു.
നീതികരണത്തിന്റെ മുഖാന്തരം – വിശ്വാസം 3:27 – 4:25
ഇവിടെ മൂന്ന് ചോദ്യങ്ങളും അവയുടെ മറുപടിയും കാണാം. ഒരുവൻ മാത്രമായത് കൊണ്ട് വിശ്വാസമാർഗ്ഗം എന്ന ഏകമാർഗ്ഗമേ രക്ഷയ്ക്കായി അവ ശേഷിക്കുന്നുള്ളൂ എന്നും ഈ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്നു. ചോദ്യോത്തര രൂപത്തിലാണ് ഈ സത്യങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
3:27 ഒന്നാം ചോദ്യം ഇവിടെ കാണുന്നു, ആകയാൽ യഹൂദന് എന്തെങ്കിലും പ്രശംസിപ്പാൻ ഉണ്ടോ ? ഇല്ല. പ്രശംസയ്ക്ക് സ്ഥാനമില്ല. അത് അസാധുവായിപ്പോയി. എങ്ങനെ ? വിശ്വാസം വന്നതിനാൽ, വേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നത് രക്ഷയ്ക്കുള്ള വഴി കർമ്മമാർഗ്ഗമോ ഭക്തിമാർഗ്ഗമോ ജ്ഞാനമാർഗ്ഗമോ അല്ല, പിന്നെയോ വിശ്വാസമാർഗ്ഗമാണ് എന്നത്രെ.