കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും
[Before Corona (B.C.) / After Corona (A.C.)]
EDITORIAL : 1st May 2020 (Blesson Daniel)
കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും കൂടെ അതിജീവനത്തിന്റെ പാതയിലാണ് മുഴു ലോകവും. ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല, കേരളവും വിശേഷാൽ പെന്തെക്കോസ്ത് സമൂഹവും. മനുഷ്യൻ, സാങ്കേതിക തികവിന്റെ നെറുകയിൽ എത്തിയെന്ന് സ്വയം അവകാശപ്പെടുകയും, ഇനിയും ഭൂഗോളവും താണ്ടി തന്റെ അതിർ വിസ്താരമാക്കുവാൻ ശ്രമം തുടരുന്നതിന്റെ ഇടയിലാണ് ‘അദൃശ്യ വസ്തു’ തന്റെ ജീവിതതാളത്തെ സമൂലമായി തെറ്റിച്ചത്. അന്യഗ്രഹങ്ങളിലേക്ക് പോകുവാൻ തയ്യാറായ മനുഷ്യൻ, അയൽപക്കത്തെ വീട്ടിൽ പോകുവാൻ ഭയക്കുന്നത് തന്നെ COVID-19 നൽകുന്ന സന്ദേശത്തിന്റെ ഭീകരത തെളിയിക്കുന്നു.
സ്വന്തം ഉമിനീരിനെ പോലും ഭയന്ന്, സ്വന്തം എന്ന് അവകാശപ്പെട്ടവരുടെ സാന്നിധ്യം ആഗ്രഹിക്കാത്ത, തന്റെ പല ‘അത്യാവശ്യങ്ങളും’ അനാവശ്യങ്ങളായിരുന്നെന്ന് തിരിച്ചറിഞ്ഞ്, പുതിയ ജീവിത സംസ്കാരം മനുഷ്യൻ ചിട്ടപ്പെടുത്തുവാൻ ആരംഭിച്ചിരിക്കുന്നു.
ഒന്ന് തീർച്ച, ലോകം ഇനിയും കോറോണയ്ക്ക് മുൻപും, കോറോണയ്ക്ക് പിൻപും [Before Corona (B.C.) / After Corona (A.C.)] എന്നറിയപ്പെട്ടാൽ അത്ഭുതപ്പെടാനില്ല.
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിനം മുഴു കുടുംബവും, തന്റെ ദാസനും, ദാസിയും ഒരുമിച്ച് യഹോവയെ പൂർണ്ണ ആത്മാവിൽ, പൂർണ്ണ സമർപ്പണത്തോടെ ആരാധിക്കണമെന്നിരിക്കെ, എല്ലാ ദിവസവും യുക്തിക്ക് പോലും നിരക്കാത്ത വളരെ തിരക്ക് പിടിച്ച ജീവിതചര്യ മനുഷ്യൻ സ്വയമുണ്ടാക്കി. എന്നാൽ കഴമ്പില്ലാത്ത സമയക്രമമായിരുന്നു അവർ ഉണ്ടാക്കിയതെന്ന് പഠിപ്പിക്കുവാൻ ദൈവത്തിന് തന്റെ ഉത്‌കൃഷ്ഠ സൃഷ്ടിയായ മനുഷ്യനെ തന്റെ പാദപീഠത്തിങ്കൽ ആവശ്യമായി വന്നു. ഇവിടെയാണ് ‘സ്വന്തജനം’ എന്ന് അവകാശപ്പെട്ട പെന്തെക്കോസ്ത് സമൂഹത്തിന്റെ പ്രസക്തി.
‘COVID-19’ പെന്തെക്കോസ്ത് സമൂഹത്തിലുണ്ടാക്കിയിരിക്കുന്ന / ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളുടെ ഒരു വിശകലനം :
‘Praise the Lord’ :
ഏത് ആൾക്കൂട്ടത്തിന്റെ മദ്ധ്യത്തിലും പൊതുജനം, പെന്തെക്കോസ്ത് സമൂഹത്തെ തിരിച്ചറിഞ്ഞ വാക്കുകളാണ്, ‘Praise the Lord’. അന്യോന്യം ഹസ്തദാനം ചെയ്ത് ദൈവത്തെ സ്തുതിക്കുന്നതിൽ എന്നും അഭിമാനനിച്ചവരാണ് പെന്തെക്കോസ്ത് വിശ്വാസികൾ. എന്നാൽ ഹസ്തദാനം ചെയ്യുന്നതിൽ നിന്ന് നമ്മെ വിലക്കുന്നതിൽ ‘കൊറോണ’ വിജയിച്ചു. ആത്മാർത്ഥമായി കൂട്ട് സഹോദരന് കൈ നൽകുവാൻ ഇതുവരെ മടിച്ചിരുന്ന പലർക്കും ഇനിയും ഹസ്തദാനം നല്കണമെങ്കിൽ തന്നെ സാമൂഹിക ചുറ്റുപാട് അതിന് സമ്മതിക്കണമെന്നില്ല.
സഭാ കൂടിവരവുകൾ :
ഏത് സമൂഹത്തെക്കാളും കൃത്യമായി പ്രാർത്ഥനകൾ നടത്തുന്നതിൽ പെന്തെക്കോസ്ത് സഭകൾ മുൻപന്തിയിലായിരുന്നു. വിശേഷാൽ ഞാറാഴ്ചത്തെ വിശുദ്ധ സഭായോഗം, വെള്ളിയാഴ്ച്ചകളിലെ ഉപവാസ പ്രാർത്ഥന എന്നിവ അസാധാരണ സന്ദർഭങ്ങളിലല്ലാതെ സഭകൾ മുടക്കം കൂടാതെ നടത്തിയിരുന്നു. കൂടാതെ ഇടദിവസങ്ങളിൽ വിശ്വാസികളുടെ സൗകര്യാർത്ഥം ഭവനപ്രാർത്ഥനകൾ ക്രമീകരിച്ചിരുന്നു. എന്നാൽ കോറോണയുടെ വരവോട് കൂടെ വിശ്വാസികൾ എല്ലാവരും കൂടി സഭകളിലോ, ഭവനങ്ങളിലോ ഒത്ത് കൂടുന്നതിന് വിലക്ക് നിലവിൽ വന്നു.
ഇവിടെയാണ് ഭവന പ്രാർത്ഥനയുടെ പ്രസക്തി കാലം കരുതി വച്ചിരുന്നത്. ഒരു കാലത്ത് പ്രഭാത പ്രാർത്ഥനയും, സന്ധ്യാ പ്രാർത്ഥനയും ഉയർന്നിരുന്ന പെന്തെക്കോസ്ത് ഭവനങ്ങളിൽ നിന്നും ആ പ്രാർത്ഥനകൾക്ക് മുടക്കം വന്നു എന്ന് മാത്രമല്ല, തിരക്ക് കാരണം ഞാറാഴ്ച പോലും സഭായോഗത്തിൽ എല്ലാവർക്കും ഒരുമിച്ച് സംബന്ധിക്കുവാൻ കഴിയാതെ വന്ന കാലഘട്ടം നാം മറക്കരുത്. ഇപ്പോൾ കുടുംബമായി ഭവനത്തിൽ മുട്ട് മടക്കുവാൻ ദൈവം അവസരം ഒരുക്കിയിരിക്കുന്നു. ഇനിയും സഭകളിൽ പരസ്യമായി പ്രാർത്ഥിക്കുവാനും, സാക്ഷ്യം പറയുവാനും, സമയം അധികം ശേഷിച്ചിട്ടില്ല. സ്വന്തം ഭവനങ്ങളിൽ വാതിലടച്ച്, പ്രാർത്ഥിക്കുവാൻ ദീർഘസമയങ്ങൾ ദൈവം കല്പിച്ചു തന്നിരിക്കുന്നു. പ്രയ്‌സ് & വർഷിപ്പ് എന്ന ആരാധനാ ക്രമത്തിന് സാക്ഷിയാകുന്നതിന് പകരം, ദൈവത്തിങ്കലേക്ക് സ്വയം സമർപ്പിക്കുവാൻ സ്വന്തം പ്രാർത്ഥനാ മുറിയെക്കാളും അനുഗ്രഹീത സ്ഥലം വേറെയില്ല. സഭാമദ്ധ്യേയുള്ള പരസ്യ സാക്ഷ്യത്തെക്കാളും, സ്വന്തം ഭവനത്തിൽ നിന്നും സാക്ഷ്യ ജീവിതം ആരംഭിക്കട്ടെ. രക്ഷ വ്യക്തിപരമാണെന്നുള്ളത് പോലെ, പ്രാർത്ഥിക്കുന്ന വ്യക്തികളാണ്, ഉത്തമ കുടുംബങ്ങളെയും അത് വഴി അനുഗ്രഹീത സഭകൾക്കും ഉത്തരവാദികൾ.
ശുശ്രുഷകന്മാർ :
സഭായോഗങ്ങൾ, ഇടക്കൂട്ടങ്ങൾ, ഭവന സന്ദർശനങ്ങൾ എന്നിവ നടത്തുവാൻ കഴിയാത്ത സാഹചര്യത്തിൽ ശുശ്രുഷകന്മാരുടെ നിലനിൽപ്പ് അനിശ്ചത്വത്തിലാകുകയാണ്. എന്നാൽ ഇപ്പോൾ തന്നെ പല സഭകളും ZOOM, SKYPE തുടങ്ങിയ സമൂഹമാധ്യമ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ആരാധന നടത്തുന്നു. വ്യത്യസ്ത രാജ്യങ്ങളിൽ ഇരുന്ന് തന്നെ അനേകർക്ക് ഒരുമിച്ച് ആരാധിക്കുവാനും, പാട്ട് പാടുവാനും, വേദപുസ്തകം വായിക്കുവാനും, പ്രാർത്ഥിക്കുവാനും സാധിക്കുന്നു എന്നുള്ളത് ഇതിന്റെ ഗുണങ്ങളിൽ ഒന്നാണ്. എന്നാൽ ബഹുഭൂരിപക്ഷം പെന്തെക്കോസ്ത് സഭകളും ഇന്നും സ്വയം പര്യാപ്തമല്ലാതായിരിക്കെ, കംപ്യൂട്ടറും അനുബന്ധ സാങ്കേതിക സംവിധാനങ്ങളും ഒരുക്കി ആരാധിക്കുക എന്നത് അനേകർക്ക് ഇനിയും അപ്രാപ്യമാണ്. സാമ്പത്തിക ചിലവില്ലാതെ തന്നെ തങ്ങളുടെ വീടുകളിൽ തന്നെ ഇരുന്ന് ആരാധിക്കാം എന്ന ചിന്തയിലേക്ക് സമൂഹം മാറി കൊണ്ടിരിക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും, തങ്ങളുടെ വീടുകളിലെ വിവാഹം, ശവസംസ്കാര ശുശ്രുഷകളിൽ ശുശ്രുഷകന്മാരുടെ സാന്നിധ്യം അനിവാര്യമാണ്. അതിനായി ഏത് സമയത്തും ശുശ്രുഷകന്മാരുടെ ലഭ്യത സഭകൾക്ക് നിർണ്ണായകവുമാണ്.
ശുശ്രുഷകനും തന്റെ വിശ്വാസിയും തമ്മിലുള്ള ആത്മീയ ബന്ധമാണ് പെന്തെക്കോസ്ത് വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ളത്. തുടർമാനമായുള്ള ഭവന സന്ദർശനവും, പ്രാർത്ഥനയും, കുടുംബങ്ങളിലെ ഏത് ചടങ്ങുകളിലും ശുശ്രുഷക കുടുംബങ്ങളെ പങ്കെടുപ്പിക്കുന്നതും തുടർന്ന് വന്ന രീതിയാണ്. എന്നാൽ ശുശ്രുഷകന്മാരുടെ ഭവന സന്ദർശനം ഇന്നത്തെ സാഹചര്യത്തിൽ ചോദ്യചിഹ്നമാകുകയാണ്.
കർത്തൃമേശ :
പെന്തെക്കോസ്ത് വിശ്വാസത്തിന്റെ പ്രത്യാശയും അടിസ്ഥാന ഉപദേശത്തിന്റെ അനുസരണവുമാണ് കർത്തൃമേശയിൽ പങ്കാളിയാകുകയെന്നുള്ളത്. ഒരപ്പത്തിന്റെ അംശിയും, പാനപാത്രത്തിന്റെ ഓഹരിക്കാരാക്കുക എന്നുള്ളത് ഏറ്റവും പവിത്രതയോടെ കാത്ത് സൂക്ഷിക്കുന്നതിൽ മലയാള സമൂഹം എന്നും മുന്നിൽ തന്നെയാണ്. എന്നാൽ കോറോണയുടെ ഭീഷണി ഇനി ദൈവസഭയായി ഒരുമിച്ച് കർത്തൃമേശയിൽ പങ്കാളിയാകുന്നതിൽ പുനഃർചിന്തയ്ക്ക് വഴിവച്ചിരിക്കുകയാണ്. ഒരു പാത്രത്തിൽ നിന്നും അനേകർ സ്വന്തം കരങ്ങളാൽ അപ്പം ഭക്ഷിക്കുന്നതും, ഒരേ ഗ്ലാസ്സിൽ നിന്നും അനേകർ പാനം ചെയ്യുന്നതുമായി ഇതുവരെ തുടർന്ന് വന്ന അനുഷ്ഠാന രീതികൾക്ക് മാറ്റം വരുത്തും. ഇപ്പോൾ തന്നെ വീടുകളിലും, ഓൺലൈനിലും കർത്തൃമേശ നടത്താനാകുമോ എന്ന ചോദ്യം സഭാംഗങ്ങളിൽ സജീവമാണ്.
പുത്രികാ സംഘടനകളുടെ പരിമിതികൾ :
പുത്രികാ സംഘടനകളുടെ പ്രവർത്തനങ്ങൾ ഇനിയും കൂടുതൽ ഓൺലൈനിൽ വഴി നടത്തപ്പെടുവാനാണ് സാധ്യത. പല സർവ്വകലാശാലകൾ, കോളേജുകൾ, സ്കൂളുകൾ വിദ്യാഭ്യാസം ഓൺലൈനിൽ ആരംഭിച്ചു കഴിഞ്ഞു. ഈ വർഷത്തെ പല VBS പ്രവർത്തനങ്ങളും ഓൺലൈനായാണ് നടത്തപ്പെട്ടത്. അങ്ങനെയെങ്കിൽ സൺഡേ സ്കൂൾ, താലന്ത് പരിശോധനകൾ തുടങ്ങി പുത്രികാ സംഘടനാ പ്രവർത്തനങ്ങൾ ഒട്ടുമിക്കവയും വീടുകളിലെ ചെറു സ്‌ക്രീനുകളിലേക്ക് ചുരുങ്ങും.
പുത്രികാ സംഘടനകളുടെ പ്രസക്തി :
രണ്ട് തവണ പ്രളയം വന്നപ്പോഴും, കോറോണയുടെ ഭീതിയിൽ നാം ആയിരിക്കുമ്പോഴും, നമ്മുടെ പുത്രികാ സംഘടനകൾ വിശേഷാൽ യുവജന സംഘടനകൾ കാണിച്ച മാതൃക പ്രശംസനീയം തന്നെ. ജലപ്രളയത്തിൽ വള്ളങ്ങളിലും, കോറോണയുടെ ഭീകരതയിൽ ആശുപത്രി വരാന്തകളിലും സർക്കാർ പ്രവർത്തനങ്ങളോടൊപ്പം മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു നമ്മുടെ യുവജന സംഘടനകൾ. തുടർന്നുള്ള കാലഘട്ടങ്ങളിലും അവർക്ക് സകല ആധുനിക സാങ്കേതിക സംവിധാനങ്ങളും ചൂഷണം ചെയ്ത് സാമൂഹിക സേവനത്തിന്റെ മുന്നിൽ പുത്രികാ സംഘടനകൾക്ക് നിൽക്കുവാൻ കഴിയും.
വാർഷിക / മാസ കൂടിവരവുകൾ :
മാസയോഗങ്ങൾ, വാർഷിക / ജനറൽ കൺവൻഷനുകളുടെയെല്ലാം നടത്തിപ്പ് സംശയത്തിന്റെ നിഴലിലാണ്. അനുമതി ലഭിച്ചാൽ തന്നെ, സാമൂഹിക അകലം, നിതാന്ത ജാഗ്രത എന്നിവയുടെ മധ്യത്തിൽ ജനപങ്കാളിത്തം കുറയുവാനുള്ള സാധ്യത വളരെയധികമാണ്.
ധനശേഖരണം :
‘ആവശ്യമെന്ന്’ പറഞ്ഞ് നടത്തിയിരുന്ന പല സാമ്പത്തിക പിരിവും അനാവശ്യമായിരുന്നു എന്ന് ജനം ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി ഏത് ധനശേഖരണം വന്നാലും, നേതൃത്വങ്ങളും വിശ്വാസികളും വിഷയം വീണ്ടുവിചാരത്തിന് വയ്ക്കുമെന്നതിന് രണ്ട് പക്ഷമില്ല. പൊതു സമൂഹത്തെ പോലും ആശ്ചര്യപ്പെടുത്തുന്ന തരത്തിലുള്ള സഭാഹാളുകൾ, കെട്ടിടങ്ങൾ, വസ്തു ഇടപാടുകൾക്കാണ് കേരള പെന്തെക്കോസ്ത് സമൂഹം ’90 കൾക്ക് ശേഷം സാക്ഷിയായത്. ചില ന്യൂനപക്ഷത്തിന്റെ മനോമുകളത്തിൽ വിരിഞ്ഞിരുന്ന വിവിധ പ്രൊജക്റ്റുകളുടെ പിരിവ് ഇനിയും പാതി വഴിയിൽ എത്തി നിൽക്കുന്നതേയുള്ളൂ. ഇന്നത്തെ സാഹചര്യത്തിൽ യഥാർത്ഥ പിരിവുകൾക്ക് മാത്രമേ പ്രസക്തിയുണ്ടാകുകയുള്ളൂ.
പെന്തെക്കോസ്തിലെ ധൂർത്ത് :
ലോഹ ആഭരണങ്ങൾ ഒഴികെ, വേഷ, ഭൂഷ, ഭവന, വാഹന, തുടങ്ങി എല്ലാ ആഡംബരങ്ങളും ആഭരണങ്ങളാക്കിയ ഒരു ദശകമാണ് നമ്മെ വിട്ട് കടന്ന് പോകുന്നത്. വൈവാഹിക, ശവസംസ്‌കാര ചടങ്ങുകൾ പോലും ഇവന്റ് മാനേജ്മെന്റുകൾക്ക് നൽകി, ലളിത ജീവിതത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതിൽ പെന്തെക്കോസ്ത് സമൂഹം ഊറ്റം കൊണ്ടു. കോറോണയുടെ വരവോടെ ഇവയൊന്നും ഇല്ലാതെ തന്നെ പെന്തെക്കോസ്ത് സഭകളിൽ ശുശ്രുഷകൾ നടത്താമെന്ന് കാലം തെളിയിച്ചു.
വിദേശ വരുമാനം :
മാതൃരാജ്യത്തെക്കാളും കൊറോണ മഹാമാരി രൂക്ഷമായ വിദേശങ്ങളിൽ, സഭകൾ വളരെ പ്രതിസന്ധി നേരിടുകയാണ്. അനേകർക്ക് ജോലി നഷ്ടമായതും, അടിയന്തരമായി നാട്ടിൽ എത്തുവാൻ കഴിയാത്തതും, പ്രവാസിയുടെ സ്വപ്‌നങ്ങൾ തകർന്നടിഞ്ഞതും വാക്കുകൾക്ക് അതീതമാണ്. കൂട്ടായ്മകൾ നടത്തുവാൻ കഴിയാത്തത് കൊണ്ട് സഭാ പ്രവർത്തനങ്ങൾ നിലനിർത്തുവാൻ വിദേശ സഭകൾ പലതും ബുദ്ധിമുട്ടുന്നു. അനേക ശുശ്രുഷകന്മാരും, സഭകളും, പുതിയ പ്രവർത്തനങ്ങളും വിദേശ സഹായത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ഈ സന്ദർഭത്തിൽ വിദേശത്തു നിന്നുമുള്ള വരുമാനം പ്രതീക്ഷിക്കുക തന്നെ അനീതിയാണ്. ഇവയെല്ലാം കേരള പെന്തെക്കോസ്ത് സഭയുടെ പ്രവർത്തനത്തെ പ്രതിക്കൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല. വിദേശങ്ങളിലേക്കുള്ള സന്ദർശക ശുശ്രുഷകന്മാരുടെ ഒഴുക്ക് പൂർണ്ണമായി നിന്നെന്ന് വരാം.
പാനൽ തിരെഞ്ഞെടുപ്പ് പ്രക്രിയകൾ :
രാഷ്ട്രീയ പാർട്ടികളെ ലജ്ജിപ്പിക്കും വിധം വർഷം തോറും നടത്തപ്പെടാറുള്ള പാനൽ തിരെഞ്ഞെടുപ്പ് പ്രക്രിയകൾ തുടരണമോ എന്ന് ചിന്തിക്കുവാൻ ഇതിലും നല്ല ഒരു സന്ദർഭം വേറെയില്ല. പെന്തെക്കോസ്ത് സഭകളിൽ പ്രാദേശിക തലം മുതൽ, കേന്ദ്ര ഭരണസമിതി വരെയുള്ള തിരെഞ്ഞെടുപ്പ് ‘പ്രസിദ്ധമാണ്’. പുത്രികാ സംഘടനകളിലെ തിരഞ്ഞെടുപ്പും ഒട്ടും വിഭിന്നമല്ല. സ്റ്റേജ് ഇല്ലെങ്കിൽ നേതാക്കന്മാരുടെ കസേരയില്ലാതാകും. അണികളുണ്ടെങ്കിലേ നേതാക്കന്മാരുടെ ആവശ്യമുള്ളൂ. പൊതു പരിപാടികൾക്ക് നിലവിൽ അസാധാരണമാം വിധം വിലക്കുകൾ വന്ന് കഴിഞ്ഞതിനാൽ സമൂഹ നന്മയ്ക്കായി രഹസ്യമായി പ്രവർത്തിക്കുവാൻ പലരും തയ്യാറല്ലായെന്ന് വരും. വിവിധ കോടതികളിൽ നിലവിലുള്ള എല്ലാ വ്യവഹാരങ്ങളും ഇല്ലാതാക്കുവാൻ ഈ ഏകാന്ത കാലഘട്ടം ഇടയാക്കണം.ആദ്യ കാലഘട്ടങ്ങളിൽ എന്നപോലെ അനുഗ്രഹീത നേതൃത്വങ്ങൾ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ മാതൃകയോടെ ചുമതലയേൽക്കുവാൻ ഇന്നത്തെ സാഹചര്യങ്ങൾ അനുവദിക്കട്ടെ.
അടുത്ത തലമുറ :
സഭകളിൽ കൂടിവരുമ്പോഴുള്ള ശുശ്രുഷകന്മാരുടെ ചിട്ടയായ അന്വേഷണവും, പ്രോത്സാഹനവും, ശകാരവും, ഇല്ലാതെ വരുന്നതോട് കൂടി നല്ലൊരു ശതമാനം യുവതലമുറ പിന്മാറ്റത്തിലേക്ക് തിരിയും. ഇതുവരെ സഭകളിൽ വിവിധ പ്രോഗ്രാമുകൾ നടത്തി ഉത്സാഹിച്ചിരുന്നവർ, ഈ പ്രോഗ്രാമുകൾ മുടങ്ങുന്നതോട് കൂടി അവരുടെ പ്രവർത്തികൾ ക്രിസ്തു കേന്ദ്രീകൃതമല്ലായിരുന്നു (Christ Oriented) , പകരം സഭാ കേന്ദ്രീകൃതമായിരുന്നു (Church Oriented) എന്ന് സമൂഹം തിരിച്ചറിയും. പെന്തെക്കോസ്ത് സഭകൾക്കുള്ളിൽ ഒരു ഡിജിറ്റൽ തലമുറ (ന്യൂനപക്ഷമാണെങ്കിൽ പോലും) ഉടലെടുത്ത് സമൂഹത്തിൽ പുതിയ ഒരു അധ്യായം ആരംഭിക്കും.
ഒരു സമ്പൂർണ്ണ പുതുക്കലിന് പെന്തെക്കോസ്ത് സഭയുടെ സമസ്ത മേഖലകളും ദൈവസന്നിധിയിൽ സമർപ്പിക്കപ്പെടട്ടെ. ദൈവമക്കൾ എന്ന അവകാശപ്പെടുന്ന നാം, നമ്മുടെ അടിസ്ഥാന വിശ്വാസ പ്രമാണത്തിൽ നിലനിൽക്കുന്നുവോ എന്ന് പുനഃപരിശോധിക്കാം. ‘കൊറോണ കാലവും’ ദൈവമറിയാതെയല്ല സംജാതമായത്. ദൈവം തന്നെ ഇതിന് പരിഹാരവും കല്പിക്കും;
എന്നാൽ ഈ കാലഘട്ടത്തിലെങ്കിലും നമുക്ക് ദൈവത്തോടും, സമൂഹത്തോടുമുള്ള കടപ്പാടുകൾ ഓർത്തെടുത്ത് മടങ്ങി വരാം.