‘സങ്കീർത്തന ധ്യാനം’ – 108
പാ. കെ. സി. തോമസ്
കൂട്ടുകാരിൽ പരമായി ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്യുന്ന ദൈവം, സങ്കീ : 45:7
കോരഹ് പുത്രന്മാർ പരിശുദ്ധാത്മാവിൽ രാജാവായ കർത്താവായ യേശുക്രിസ്തുവിനെയും രാജ്ഞിയായ സഭയെയും കുറിച്ച് പാടിയ ഒരു പ്രേമകീർത്തനമാണ് നാല്പത്തിയഞ്ചാം സങ്കീർത്തനം. രാജാവിന്റെ സ്രേഷ്ഠതയെ ഈ സങ്കീർത്തനത്തിൽ പ്രവചനാത്മാവിൽ വർണ്ണിച്ചിരിക്കുന്നു. വീരനായ രാജാവ് വാൾ അരയ്ക്ക് കെട്ടി നിൽക്കുന്നു. ആ വാൾ അക്ഷരീയമായ ഒരു വാളായിരുന്നില്ല അവന്റെ മഹിമയും തേജസ്സും ആകുന്ന വാൾ ആയിരുന്നു. അവന്റെ തേജസ്സും മഹിമയും മറ്റ് വാളിനേക്കാൾ മൂർച്ചയുള്ളതാകയാൽ ശത്രുക്കൾ പരാജയപ്പെട്ട് അവന്റെ മുൻപിൽ വീഴുമായിരുന്നു. അവൻ സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന് മഹിമയുടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുന്ന രാജാവാണ്. ഭയങ്കര കാര്യങ്ങൾ തന്റെ ജനത്തിന് വേണ്ടി ചെയ്യുവാൻ പ്രത്യേകം ഉപദേശം ലഭിച്ച കൈകളാണ് ഈ രാജാവിന്റെ കൈകൾ. ഈ രാജാവിന്റെ അസ്ത്രങ്ങളും വാളും ഇരുവായ്ത്തലയുള്ള ഏത് വാളിനേക്കാളും മൂർച്ചയുള്ള തന്റെ വചനങ്ങളാണ്.
ആ വാളും അസ്ത്രവും പ്രയോഗിക്കുമ്പോൾ ശത്രുക്കൾ പാദപീഠത്തിൽ വീഴുന്നു. ഈ രാജാവിന്റെ വസ്ത്രങ്ങൾ മോരും ചന്ദനവും ലവംഗവും കൊണ്ട് സുഗന്ധമായിരിക്കുന്നു. ദന്തമന്ദിരങ്ങളിൽ നിന്നുള്ള കമ്പിനാദം ഈ രാജാവിന്റെ മുഖപ്രസാദം തേടുന്നു. ഇത്ര സ്രേഷ്ഠനായ രാജാധിരാജാവ് നമ്മുടെ പ്രാണപ്രിയനായിരിക്കുന്നത് എത്ര സ്രേഷ്ഠമായ ഭാഗ്യവും പദവിയും ആണെന്ന് ഓർക്കുമ്പോൾ നന്ദിയുള്ള ഹൃദയത്തോടെ ഹൃദയം ശുഭവചനത്താൽ നിറഞ്ഞ് അവനെ വർണ്ണിച്ച് ആരാധിക്കാനല്ലാതെ നമുക്ക് ഒന്നും ചെയ്‍വാൻ കഴിയുകയില്ല. ഈ രാജാവ് നീതിയെ ഇഷ്ടപ്പെടുന്നവനും ദുഷ്ടതയെ ദ്വേഷിക്കുന്നവനുമാണ്. അത്കൊണ്ട് ദൈവം അവനെ കൂട്ടുകാരിൽ പരമായി ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു. നസ്രായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നതിനെ കുറിച്ച് പത്രോസ് അപ്പോസ്തോലൻ കൊർന്നല്യോസിന്റെ ഭവനത്തിൽ പ്രസംഗിച്ചു. സഭയാകുന്ന മണവാട്ടിയ്ക്കും ആനന്ദതൈലം കൊണ്ടുള്ള അഭിഷേകം ആവശ്യമാണ്. മണവാളന്റെ യോഗ്യതകൾ അനുസരിച്ച് യോഗ്യതയുള്ള ഒരു മണവാട്ടിയെയാണ് മണവാളൻ ആഗ്രഹിക്കുന്നത്. ആനന്ദതൈലം കൊണ്ടുള്ള അഭിഷേകം എല്ലാവര്ക്കും ലഭിക്കുകയില്ല. നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കുകയും ചെയ്യുന്നവർക്കേ അങ്ങനെയുള്ള അഭിഷേകം ലഭിക്കുകയുള്ളൂ. ഇന്ന് പല വിശ്വാസികളും നീതിയെ ദ്വേഷിക്കുന്നവരും ദുഷ്ടതയെ ഇഷ്ടപ്പെടുന്നവരും ആയി തീരുന്ന കാഴ്ച ദുഃഖകരമാണ്. വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവ ഭക്തന്മാരെ ബഹുമാനിക്കുകയും ചെയേണ്ട വിശ്വാസികളിൽ ചിലർ വഷളന്മാരെ ബഹുമാനിക്കുകയും യഹോവാഭക്തന്മാരെ നിന്ദ്യരായി എണ്ണുകയും ചെയ്യാറില്ലേ ? അത് കൊണ്ടാണ് ആനന്ദതൈലം കൊണ്ടുള്ള അഭിഷേകം പലർക്കും ലഭിക്കാത്തത്. ആനന്ദതൈലം കൊണ്ടുള്ള അഭിഷേകം ലഭിക്കുന്നത് വലിയ ഭാഗ്യവും പദവിയുമാണ്. പ്രയാസപ്രതികൂലങ്ങളുടെ നടുവിൽ നിരാശപ്പെടാതെ സന്തോഷത്തോടെ നിൽക്കുവാൻ യേശുവിന് കഴിഞ്ഞത് ആനന്ദതൈലത്തിന്റെ അഭിഷേകം യേശുവിന്റെ മേൽ ഉണ്ടായിരുന്നത് കൊണ്ടായിരുന്നു. ഇന്നും ചില വിശ്വാസികൾ പ്രതികൂലങ്ങളിലും കഷ്ടങ്ങളിലും പരിശോധനകളിലും കൂടെ കടന്ന് പോകുമ്പോൾ വാടിയ മുഖത്തോടും കരഞ്ഞും ദുഃഖിച്ചും ഇരിക്കുന്ന കാഴ്ച കാണുമ്പോൾ അവരുടെ മേലുള്ള അഭിഷേകം നിരാശയുടെ തൈലത്തിന്റെ അഭിഷേകമാണോയെന്ന് തോന്നിപ്പോകാറുണ്ട്. പരിശുദ്ധാത്മാവിനാലുള്ള അഭിഷേകം നിരാശയുടെ അഭിഷേകമല്ല ആനന്ദതൈലത്തിന്റെ അഭിഷേകം ആണ്. ആ അഭിഷേകതൈലം അല്പമെങ്കിലും തലമേൽ ഉണ്ടെങ്കിൽ ആനന്ദത്തോടും സന്തോഷത്തോടും ജീവിക്കുവാൻ കഴിയും. ആ അഭിഷേകം ലഭിക്കണമെങ്കിൽ നീതിയെ ഇഷ്ടപ്പെടേണം ദുഷ്ടതയെ ദ്വേഷിക്കണം. അതിന് ആര് തയ്യാറാകുമോ അവർക്ക് ഈ സ്രേഷ്ഠമായ അഭിഷേകം ലഭിക്കുന്നു. ദൈവസഭയിലെ സകല വിശ്വാസികളും ഈ അഭിഷേകത്തോടെ ജീവിക്കുവാൻ ദൈവം സഹായിക്കട്ടെ.