“ബോധവത്കരണകുറവാണ്, ആതുരസേവനത്തിൽ പെന്തക്കോസ്തു സഭകൾ പിന്നോക്കം പോകുവാൻ കാരണം“, ഇവാ : പി. സി. തോമസ് (അസ്സോസിയേറ്റ് ഡയറക്ടർ, HMI)
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സുവിശേഷപ്രവർത്തനം ആതുരസേവനത്തിലൂടെ നടത്തിവരുന്ന Hospital Ministries India (HMI) യുടെ അസ്സോസിയേറ്റ് ഡറക്ടറർമാരിൽ ഒരാളും, AG സൺഡേ സ്കൂൾ ഡയറക്ടറുമായിരുന്ന പാലവിള ചാക്കോ തോമസ് എന്ന ഇവാ. പി. സി. തോമസുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.
? HMI യുമായി ബന്ധപെടുവാനുള്ള മുഖാന്തരം
1985 ൽ മലബാർ മേഖലയിൽ, എടപ്പാളിൽ ഞാൻ അധ്യാപകനായിരിക്കുമ്പോഴാണ് പാ. എം. പി. ജോർജ്കുട്ടി, ആ പ്രദേശത്തു കടന്നു വന്നു സുവിശേഷപ്രവർത്തനം നടത്തുന്നത്. HMI യെകുറിച്ചുള്ള കാഴ്ചപ്പാട് അദ്ദേഹം പങ്ക് വയ്ക്കുകയും, ഈ വിഷയത്തിന്മേൽ ദീർഘനാൾ പ്രാർത്ഥിക്കുകയും ചെയ്തു. അങ്ങനെ 1985 നവംബർ 17 നു പൊന്നാനി താലൂക്കിൽ വെറും 6 പേരുമായി ആരംഭിച്ച HMI പ്രവർത്തനവുമായി ബന്ധപ്പെടുവാൻ ഇടയായി.
? HMI യുടെ ലക്‌ഷ്യം
സുവിശേഷീകരണവും ആത്മാക്കളുടെ രക്ഷയുമാണ് പരമപ്രധാനമായ ലക്‌ഷ്യം. മാത്രവുമല്ല പെന്തക്കോസ്തു സമൂഹം മറന്നു പോയ ജീവകാരുണ്യ പ്രവർത്തനവും HMI ലക്‌ഷ്യം വയ്ക്കുന്നു.
? HMI യുടെ പ്രവർത്തനത്തിൽ നേരിടുന്ന വെല്ലുവിളികൾ
ഒരു പരിധി വരെ സാമ്പത്തിക സ്രോതസ്സ് പ്രവർത്തനങ്ങൾക്ക് ഒരു വെല്ലുവിളിയാണ്. HMI യുടെ ആരംഭകാലത്തു സുവിശേഷവിരോധികൾ ഞങ്ങളുടെ ഓഫീസ് കത്തിക്കുകയും, ഏകദേശം നാലു ലക്ഷത്തോളം ലഘുലേഖകൾ കത്തിച്ചുകളയുകയും ചെയ്തു. വടക്കേഇന്ത്യയിൽ അനുയോജ്യരായ പ്രവർത്തകരുടെ അഭാവം, പലപ്പോഴും ആശുപത്രികളിൽ കയറുവാനുള്ള അനുമതി ഇവയെല്ലാം പ്രധാന വെല്ലുവിളികളാണ്.
? HMI യുടെ പ്രവർത്തനവും, അതിന്റെ വ്യാപ്തിയും
ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും, ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളിലും HMI യുടെ പ്രവർത്തനങ്ങളുണ്ട്. വിദേശത്തു കുവൈറ്റ്, ബഹ്‌റൈൻ, UAE, അമേരിക്ക എന്നിവടങ്ങളിൽ HMI യുടെ കൂട്ടായ്മകളുണ്ട്.
ലക്ഷക്കണക്കിന് ലഘുലേഖകൾ അച്ചടിച്ച്, രോഗികൾക്ക് വിതരണം ചെയ്യുന്നതാണ് പ്രധാന പ്രവർത്തനം. ഇന്ന് ഇരുപതിലധികം ലഖുലേഖകൾ ഇന്ത്യയിലുള്ള ഇരുപതിലധികം ഭാഷകളിലും, നേപ്പാളീസ്, സ്പാനിഷ് ഭാഷകളിലും അച്ചടിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുന്നു.
വ്യക്തിപരമായ സുവിശേഷികരണം (Personal evangelisation) :- നൂറ് കണക്കിന് സന്നദ്ധപ്രവർത്തകർ, HMI നിയമിച്ച വനിതാ മിഷനറിമാർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ, എന്നിവർ മുഖേന വ്യക്തിപരമായി സുവിശേഷം അറിയിക്കുന്നു.
ആദ്യ കാലങ്ങളിൽ ദീർഘദൂര പഠനം (correspondence course) കൊടിത്തിരുന്നു. പിന്നീട് Seekers conference ഉം നടത്തി വന്നിരുന്നു. ഏകദേശം മുന്നൂറോളം ആശുപത്രികളിൽ സുവിശേഷ മേശ (Gospel table) വച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കുഷ്ടരോഗ ആശുപത്രികൾ, ക്ഷയരോഗാശുപത്രികൾ, ആസക്തി വിമുക്ത (Deaddiction centre) കേന്ദ്രങ്ങൾ, ജയിലുകൾ, റെസ്ക്യൂ ഹോമുകൾ, വൃദ്ധസദനങ്ങൾ, ചേരി പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തി വരുന്നു.
2016 ൽ ആദിവാസി, ഒറ്റപ്പെട്ട മേഖലകളിൽ 36 വൈദ്യസഹായ ക്യാമ്പുകൾ നടത്തുവാൻ ദൈവം ഇടയാക്കി. 2017 ലെ ഞങ്ങളുടെ ലക്‌ഷ്യം 40 ക്യാമ്പുകൾ നടത്തുവാനാണ്. ക്യാമ്പുകളിൽ പങ്കെടുക്കുന്നവരെ കൗണ്സിലിംഗ് നടത്തി വചനസത്യങ്ങൾ ഗ്രഹിപ്പിക്കുവാൻ ശ്രമിക്കുന്നു. ഏകദേശം 40,000 രൂപ ചെലവ് വരുന്നതാണ് ഓരോ ക്യാമ്പും.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 85 പേർക്ക് വീട് വച്ച് നൽകുവാൻ ദൈവം സഹായിച്ചു. ഇതിനു മുൻകൈയെടുത്തത് HMI യുടെ അധ്യക്ഷനായിരുന്ന പരേതനായ പാ. ടി. സി. മാത്യുവിന്റെ മക്കളാണ്.
HMI യുടെ സഹോദരിമാരുടെ വിഭാഗമായ ലേഡീസ് ഫെല്ലോഷിപ്പ് എല്ലാ വർഷവും വിധവ സഹായം ചെയ്തു വരുന്നു. യുവജനങ്ങളുടെ വിഭാഗമായ CCYM (Comforting Christian Youth Movement) 12-40 വയസ്സുള്ളവരുടെ ഇടയിൽ പ്രവർത്തിച്ചു വരുന്നു.
കാൻസർ, തീരാവ്യാധിയാൽ ദുരിതമനുഭവിക്കുന്നവർക്ക് പാലിയേറ്റീവ് കെയർ മുഖാന്തരമായി എല്ലാമാസവും 500 /- സഹായം നൽകി വരുന്നു.
സ്കൂൾ പ്രവേശന വേളയിൽ കുട്ടികൾക്ക് പഠനസഹായം നൽകി വരുന്നു.
മാത്രമല്ല കല്ലിശ്ശേരിയിലും, മണിപ്പൂരിൽ സേനാപതി എന്ന സ്ഥലത്തുമായി പ്രവർത്തിക്കുന്ന അനാഥശാലയിൽ നൂറിലധികം വിദ്യാർഥികൾ താമസിച്ചു പഠിക്കുന്നു.
? ബാല്യം
കൊട്ടാരക്കര വാളകത്തു, പാലവിള വീട്ടിൽ പരേതനായ ഗീവര്ഗീസ് ചാക്കോയുടെയും, മറിയാമ്മയുടെയും ഒമ്പതു മക്കളിൽ നാലാമനായി ഒരു മാർത്തോമ്മാ കുടുംബത്തിൽ ജനിക്കുവാൻ ദൈവം ഭാഗ്യം നൽകി. എന്റെ 19 ആം വയസ്സിൽ ഒരു ആണ്ടറുതി യോഗത്തിൽ യേശുവിനെ എന്റെ സ്വന്ത രക്ഷിതാവായി കണ്ടുമുട്ടുവാൻ ഇടയായി.
? ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ
TTC കഴിഞ്ഞു, നീണ്ട 36 വർഷക്കാലത്തെ ജോലിക്കു ശേഷം ഏറ്റവും ഒടുവിൽ ഹൈസ്കൂൾ അധ്യാപകനായി വിരമിച്ചു. ഇതിനിടയിലാണ് BA., B.ed., MA., M.ed. നേടുവാൻ ദൈവം അവസരം നൽകിയത്. 1985 മുതൽ HMI യുടെ അസ്സോസിയേറ്റ് ഡയറക്ടറമാരിൽ ഒരാളായി പ്രവർത്തിക്കുന്നു. 2008 മുതൽ 2014 വരെ AG സൺഡേ സ്കൂൾ ഡയറക്ടറായും പ്രവർത്തിച്ചു. ഈ വർഷം (2017) ൽ വേങ്ങൂരിലുള്ള ട്രൂ ലൈഫ് ഫോർ ഏഷ്യ, ബൈബിൾ കോളേജ് D.D. (Doctorate in Divinity) നൽകി ആദരിച്ചു.
? ആതുരസേവനത്തിൽ പെന്തക്കോസ്തു സഭകളുടെ പങ്ക്
ആതുരസേവനത്തിൽ പെന്തക്കോസ്തു സഭകളുടെ പങ്കിൽ ഞാൻ തൃപ്തനല്ല. ഈ വിഷയത്തിൽ പെന്തക്കോസ്തു സഭകളുടെ ബോധവത്കരണകുറവാണ് ഇതിനു കാരണം. ശരിയായ ബോധവത്കരണം നല്കുകയാണെങ്കിൽ ഈ നിലപാടുകൾക്ക് ഒരുപാട് മാറ്റം സംഭവിക്കും.
? പുതുതലമുറയോടുള്ള ഉപദേശം
സകല കഴിവും, സുവിശേഷവ്യപ്തിക്കായി ഉപയോഗിക്കണം. ദൈവരാജ്യത്തിന്റെ വിശാലതയ്ക്കായി ആവോളം പ്രയത്നിക്കണം.
? കുടുംബം
റിട്ടയേർഡ് അധ്യാപക ഏലിയാമ്മ തോമസ്സാണ് ഭാര്യ. മൂത്ത മകൻ ജോബി ജേക്കബ് തോമസ് 2011 ൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇളയ മകൾ ജിസ്സ മേരി തോമസ്.
ആതുരസേവനത്തിലൂടെയും ജീവകാരുണ്യപ്രവർത്തനത്തിലൂടെയും യേശുവിന്റെ ദർശനങ്ങൾ അനേകർക്ക് പകർന്നു നൽകുവാൻ ഇനിയും HMI യോടൊപ്പം, ഇവാ. പി. സി. തോമസിനും ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയുന്നു.