‘സങ്കീർത്തന ധ്യാനം’ – 14
പാ. കെ. സി. തോമസ്
‘മർത്യനെ ദൈവം ഓർക്കേണ്ടതിന് അവൻ എന്ത് ?’, സങ്കീ : 8:4
നല്ല തെളിവുള്ള ഒരു രാത്രിയിൽ, ആടുകളെ കാവൽകാത്ത് മരുഭൂമിയിൽ കിടക്കുമ്പോൾ മനോഹരമായ നീലാകാശവും പൂർണ്ണചന്ദ്രന്റെ ശോഭയും ആകാശത്തിൽ വിരിഞ്ഞ് നിൽക്കുന്നത് ദാവീദ് കണ്ട്, ഈ മനോഹരമായ പ്രവഞ്ചത്തിന്റെ വലിപ്പത്തെ ഓർത്തപ്പോൾ ഹൃദയം നന്ദിയാൽ നിറഞ്ഞ് കുറിച്ച വാക്കുകളാണ് ‘മർത്യനെ ദൈവം ഓർക്കേണ്ടതിന് അവൻ എന്ത് ?’ എന്ന വാചകം. സൃഷ്ടിതാവായ ദൈവം മനുഷ്യനെ ഓർത്തു എന്ന് പറഞ്ഞാൽ പെട്ടെന്ന് അതിന്റെ ആഴം മനസിലായെന്ന് വരികയില്ല. ആര് ആരെ ഓർത്ത് എന്ന് ചിന്തിക്കുന്നവന് നന്ദിയോടെ ദൈവത്തെ സ്തുതിക്കാതിരിക്കാൻ കഴിയുകയില്ല. ദൈവത്തിന്റെ സ്രേഷ്ടതയേയും മഹത്വത്തിന്റെ വർണിക്കുന്നത് ദൈവത്തിന്റെ സൃഷ്ടികളാണ്. ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണിക്കുന്നു. ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. ആകാശഗംഗ അഥവാ ക്ഷീരപഥം എന്ന് ശാസ്ത്രജ്ഞന്മാർ വിളിക്കുന്ന ഭൂമിയും സൂര്യനും സൗരയൂഥങ്ങളും അടങ്ങുന്ന ഈ നക്ഷത്ര കുടുംബമാകുന്ന ഗാലക്ക്സിയിൽ ഒരു ലക്ഷം കോടിയിൽ അധികം നക്ഷത്രങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഒരു സെക്കന്റിൽ 186000 മൈൽ വേഗത്തിൽ പ്രകാശം ഒന്നരലക്ഷം വർഷം സഞ്ചരിച്ചാലെ ഈ ഗാലക്സിയുടെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്ത് എത്തിച്ചേരുകയുള്ളൂ. ഇത് പോലെയും, ഇതിനെക്കാളും വലിപ്പമുള്ള ആയിരംകോടി നക്ഷത്രകുടുംബങ്ങൾ ഈ പ്രവഞ്ചത്തിലുണ്ടെന്ന് പറഞ്ഞാൽ ഈ ബ്രഹ്മാണ്ഡകടാഹത്തെ കുറിച്ച് ഗ്രഹിക്കാൻ നമ്മുടെ കൊച്ചു ബുദ്ധിക്ക് കഴിവില്ല. അങ്ങനെയെങ്കിൽ ഈ പ്രവഞ്ചത്തെ സൃഷ്ടിച്ച് ഓരോ നക്ഷത്രത്തെയും അതാതിന്റെ നിരയിൽ നിറുത്തുകയും ഓരോന്നിന്റെയും എണ്ണം നോക്കുകയും ഓരോന്നിന്റെയും പേർ വിളിക്കുകയും ചെയ്യുന്ന സർവ്വശക്തനായ ദൈവം മനുഷ്യനെ ഓർത്തു എന്ന് ഓർക്കുമ്പോൾ എത്രമാത്രം നാം നന്ദിയും സ്നേഹവും ഉള്ളവരായി അവന്റെ മുൻപിൽ വീഴേണം. മർത്യനെ ഓർത്തു എന്ന് പറഞ്ഞിരിക്കുന്ന മർത്യൻ എന്ന പദം തന്നെ മനുഷ്യന്റെ ബലഹീനതയെ വെളിപ്പെടുത്തുകയാണ്.
മർത്യൻ എന്ന അവസ്ഥയിൽ മനുഷ്യൻ എത്തുന്നതിന് മുൻപ് ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സ്രേഷ്ഠമായ നിലയിൽ അവനെ സൃഷ്ടിക്കുവാൻ ഓർത്തത് തന്നെ അത്ഭുതമാണ്; മനുഷ്യസൃഷ്ടിപ്പിനെ കുറിച്ച് ചിന്തിച്ച ഒരു ഭക്തൻ പറഞ്ഞു : ഇത്രയും അത്ഭുതവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിന്നെ വാഴ്ത്തുന്നു. ദൈവത്തിന്റെ കൈവേലയിൽ ഏറ്റവും മികച്ച കൈവേലയാണ് മനുഷ്യൻ. മണ്ണ് കൊണ്ടുണ്ടാക്കിയ കൊച്ചുമനുഷ്യനിൽ എന്തെല്ലാം സംവിധാനങ്ങൾ ആണ് ദൈവം ഉൾകൊള്ളിച്ചത്. കാഴ്ച, കേൾവി, സംസാരശേഷി, ശ്വസിക്കാനുള്ള കഴിവ്, പ്രവർത്തിക്കാൻ കൈകൾ, സഞ്ചരിക്കാൻ കാലുകൾ, ചിന്തിക്കുവാൻ ബുദ്ധി, കുനിയുവാൻ, നിവരുവാൻ, ഇരിക്കുവാൻ കഴിയുന്ന ശരീരപ്രകൃതി ഇതെല്ലം ഓർക്കുമ്പോൾ പറഞ്ഞ് പോകും, ദൈവമേ നീ മർത്യനെ ഓർക്കുവാൻ അവൻ എന്തെന്ന്. ദൈവദൂതന്മാരെക്കാൾ അല്പം മാത്രം താഴ്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചു. ദൈവത്തിന്റെ കൈകളുടെ പ്രവർത്തികൾക്ക് അധിപതി ആക്കി. സകലത്തെയും അവന്റെ കാൽകീഴാക്കി. മനുഷ്യ സൃഷ്ടിപ്പിനോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ പ്രവർത്തികളെ ഓർത്താൽ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ പോലും ദൈവത്തിന്റെ സ്തുതിയും പുകഴ്ചയും നിറയും. എല്ലാവരും ഒരുപോലെ പറയും ദൈവമേ നീ മർത്യൻ ഓർക്കേണ്ടതിന് അവൻ എന്തുള്ളൂ. പാപത്തിന്റെ ഫലമായി മരണമുള്ള മർത്യശരീരസ്ഥനായി തീർന്ന മനുഷ്യനെ ദൈവം ഓർത്ത് മനുഷ്യനെ രക്ഷിക്കുവാൻ മനുഷ്യനായി തീർന്ന്, മനുഷ്യൻ ചെയ്ത പാപങ്ങളുടെ ശിക്ഷ ഏൽക്കാൻ തയ്യാറായ ദൈവമേ, നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും, ഭൂമിയെയും, നീയുണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ മർത്യനെ ഓർക്കേണ്ടതിന് അവൻ എന്ത് ഉള്ളൂ എന്ന് പറഞ്ഞ് സാഷ്ടാംഗം വീണ് നമസ്കരിക്കാതിരിക്കുവാൻ കഴിയുകയില്ല. ഇന്നും ഓരോ ദിവസവും സ്നേഹത്തോടെ മനുഷ്യനെ ദൈവം സന്ദർശിച്ച് അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നത് നന്ദിയോടല്ലാതെ സ്മരിക്കുവാൻ കഴിയുകയില്ല. കഴിഞ്ഞ ആഴ്ചയിലും, കഴിഞ്ഞ ദിവസവും നമ്മുടെ കഷ്ടതയിൽ, രോഗത്തിൽ സ്നേഹത്തോടെ നമ്മെ സന്ദർശിച്ചുവല്ലോ. ആരാണ് സന്ദർശിച്ചത് ? ഇത്ര ബഹുത്തായ ബ്രഹ്മാണ്ഡ കടാഹങ്ങളെ സൃഷ്ട്ടിച്ചു നിയന്ത്രിക്കുന്നവൻ, ഈ പ്രവഞ്ചത്തിൽ തനിക്ക് എന്തെല്ലാം ഓർക്കാനുണ്ട്, ശ്രദ്ധിക്കാനുണ്ട്, നിയന്ത്രിക്കുവാനുണ്ട്, എത്രയോ സൃഷ്ടികളുടെ അപേക്ഷയ്ക്ക് മറുപടി നൽകാനുണ്ട്. എന്നാൽ അതിനേക്കാൾ എല്ലാം ഉപരി തന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട നമ്മോടുള്ള ദൈവത്തിന്റെ കരുതലും ഇടപെടലും എല്ലാം ഓർക്കുമ്പോൾ ദൈവമേ നീ മർത്യനെ ഓർക്കുവാൻ ഞാൻ എന്തുള്ളു എന്ന് പറഞ്ഞ് വീണ് നമസ്കരിക്കുകയും ആരാധിക്കുകയും ചെയ്യും.