‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 07
പാ. വി. പി. ഫിലിപ്പ്
നാം വിശുദ്ധിയെ കുറിച്ച് അഭിമാനം കൊള്ളുന്നു. മറ്റുള്ളവരെക്കാൾ വിശുദ്ധരെന്ന് സ്വയം വിലയിരുത്തുന്നു. നമ്മുടെ വിശുദ്ധിയെക്കുറിച്ചുള്ള ന്യായീകരണത്തിൽ പരീശനെക്കാൾ ഒട്ടും മെച്ചമല്ല നമ്മൾ. നമ്മുടെ കാഴ്ചയിൽ ചുങ്കക്കാരൻ പാപിയും, നാം പരിശുദ്ധരുമാണ്. നാം ഉപവസിക്കുന്നു; ദശാംശം കൊടുക്കുന്നു. മറ്റുള്ളവരെപ്പോലെ അല്ല നമ്മൾ. എന്നാൽ ദൈവം നീതികരിച്ചത് ചുങ്കക്കാരനെയായിരുന്നു. നമ്മുടെ വിശുദ്ധജീവിതം മറ്റുള്ളവരുടേത് അപേക്ഷിച്ചു എങ്ങനെയിരിക്കുന്നു എന്നല്ല, ദൈവത്തിന്റെ പരിശുദ്ധിയുമായി ഒത്തിണങ്ങുന്നുണ്ടോ എന്ന് പരിശോധിക്കണം. അപ്പോൾ ‘അയ്യോ, ഞാൻ അരിഷ്ട മനുഷ്യൻ’ എന്ന് നിലവിളിക്കും. വിശുദ്ധിയിലേക്കുള്ള ഒന്നാമത്തെ ചവിട്ടുപടിയാണിത്. അതെ, വിശുദ്ധരാകുവാൻ ദൈവവചനം നമ്മെ ആഹ്വാനം ചെയുന്നു.
യെശയ്യാവ് പരിശുദ്ധനായ ദൈവത്തെ കണ്ടത് കൊണ്ട് എന്ത് ഫലമുണ്ടായി ? ഒന്ന്, യെശയ്യാവ് ദൈവത്താൽ ശുദ്ധീകരിക്കപ്പെട്ടു. രണ്ട്, യെശയ്യാവിന് ദൈവീക നിയോഗം ലഭിച്ചു. മൂന്ന്, തന്റെ ഭാവി ശുശ്രുഷയെക്കുറിച്ചുള്ള അരുളപ്പാട് യെശയ്യാവിന് ലഭിച്ചു. താൻ സന്ദേശവുമായി മുൻപോട്ട് പോകുമ്പോൾ ജനത്താൽ തിരസ്കരിക്കപ്പെടുമെന്ന് അരുളപ്പാട് ലഭിക്കുന്നു. എന്നാൽ യെശയ്യാവ് ഭയപ്പെട്ടത് തന്നെ തിരസ്കരിക്കുന്ന ജനത്തെയല്ല, പരിശുദ്ധനായ ദൈവത്തെയാണ്.
21 -)o നൂറ്റാണ്ടിലെ പ്രവാചകന്മാരാണ് നാം ഓരോരുത്തരും. എന്നാൽ ഒരു ശുദ്ധീകരണം നമുക്ക് ആവശ്യമായിരിക്കുന്നു. ദൈവത്തിന്റെ തീക്കനൽ കൊണ്ട് നമ്മുടെ അധരങ്ങളെ തൊടുവാൻ അനുവദിക്കുക. വിശുദ്ധരാകുവാൻ, നിയോഗം ലഭിക്കുവാൻ, പരിശുദ്ധനായ ദൈവത്തെ ഭയപ്പെട്ട് ജീവിക്കുവാൻ നമുക്ക് ശുദ്ധീകരണം ആവശ്യമായിരിക്കുന്നു.
വിശുദ്ധിയെക്കുറിച്ച് യേശു പഠിപ്പിച്ചത്
വിശുദ്ധിയെക്കുറിച്ചുള്ള യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ ഏതൊരു വ്യക്തിയുടെയും ജീവിതത്തിന്റെ അടിസ്ഥാന ദർശനങ്ങൾ ആയിരിക്കണം. പഴയനിയമ കാലത്ത് ബാഹ്യമായ വിശുദ്ധിക്കാണ് പ്രാധാന്യം നല്കിയതെങ്കിൽ പുതിയ നിയമത്തിൽ ആന്തരിക വിശുദ്ധിക്കാണ് യേശുക്രിസ്തു പ്രാധാന്യം കല്പിച്ചത്.
പഴയനിയമ കല്പനകളെ യേശുക്രിസ്തു പുതുക്കുകയായിരുന്നു. യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളിൽ കാണുന്ന “ഞാനോ നിങ്ങളോട് പറയുന്നത്” എന്ന പ്രയോഗം ശ്രദ്ധിക്കുക. ‘പുതിയൊരു’ കല്പന എന്ന മലയാളം ബൈബിളിലെ പ്രയോഗം മൂലഭാഷയിൽ ‘പുതുക്കിയോരു’ കല്പന എന്നാണ് അർത്ഥം വരുന്നത്. വിശുദ്ധിയെ സംബന്ധിച്ചും യേശുക്രിസ്തു കല്പനകൾ പുതുക്കുകയായിരുന്നു.
“കുല ചെയ്യരുത്” എന്ന ന്യായപ്രമാണം പഠിപ്പിച്ചപ്പോൾ. ‘സഹോദരനോട് കോപിക്കുന്നവൻ എല്ലാം ന്യായവിധിക്ക് യോഗ്യനാകും’ എന്നും ‘സഹോദരനോട് നിസ്സാര എന്ന് പറഞ്ഞാലോ ന്യായാധിപസഭയുടെ മുൻപിൽ നിൽക്കേണ്ടി വരും’ എന്നും യേശുക്രിസ്തു പഠിപ്പിച്ചു. (മത്താ : 5:21-22). പഴയ നിയമത്തിൽ വ്യഭിചാരം ചെയ്യുന്നത് പാപം ആയിരുന്നുവെങ്കിൽ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളിൽ ‘സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ പാപം ചെയ്ത് പോയി’ എന്ന് കാണുന്നു. ആന്തരീക വിശുദ്ധി, മനോഭാവം, ഹൃദയത്തിന്റെ നിലപാട് എന്നിവയെ യേശു വലുതായി കണ്ടു.
ഗിരിപ്രഭാഷണത്തിൽ നിന്നുള്ള പാഠങ്ങൾ
യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണത്തിൽ നിറഞ്ഞ് നിന്നത് വിശുദ്ധജീവിതത്തിന് വേണ്ടിയുള്ള ആഹ്വാനം ആയിരുന്നു. ‘വിശുദ്ധി’ എന്ന പദം ഗിരിപ്രഭാഷണത്തിൽ നമുക്ക് കാണാൻ കഴിയുകയിലെങ്കിലും ആ അർത്ഥം വരുന്ന പ്രയോഗങ്ങൾ യേശുക്രിസ്തു ഉപയോഗിച്ചു.
നീതിക്ക് വേണ്ടി വിശുദ്ധരാകുക
അനീതി ജീവിതത്തിന്റെ, പൊതുമേഖലയുടെ, ആത്മീക സ്ഥാപനങ്ങളുടെ അന്തർഭാഗങ്ങളിൽ കയറികൂടുന്നത് മുന്നമേ കണ്ട യേശുദേവൻ തന്റെ ശിഷ്യഗണങ്ങളെ നീതിക്ക് വേണ്ടി ആഹ്വാനം ചെയ്തു. ‘നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും’. എന്ന് യേശു ഉദ്ബോധിപ്പിച്ചു. (മത്താ : 5:6). വിശുദ്ധ ജീവിതം സാധ്യമാകണമെങ്കിൽ നാം നീതിയുടെ പക്ഷത്തായിരിക്കണം. ആര് നീതിയുടെ പക്ഷത്തായിരിക്കുമോ അവർക്ക് ഉപദ്രവം സഹിക്കേണ്ടി വരും. അത്കൊണ്ട് യേശുക്രിസ്തു നൽകിയ മുന്നറിയിപ്പ് ശ്രദ്ധേയമാണ്. ‘നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.’ (മത്താ : 5:10). വിജയകരമായ വിശുദ്ധ ജീവിതത്തിന് അനീതിയുടെ കളങ്കമേല്ക്കാൻ പാടില്ല. നമ്മുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയണമെന്ന് യേശു ആഗ്രഹിച്ചു. (5:20)