‘സങ്കീർത്തന ധ്യാനം’ – 114
പാ. കെ. സി. തോമസ്
മിണ്ടാതിരുന്ന് ദൈവം ആരെന്ന് അറിഞ്ഞു കൊൾക, സങ്കീ : 46:10
ഭക്തന്മാരുടെ വിശ്വാസഗീതമാണ് നാല്പത്തിയാറാം സങ്കീർത്തണമെന്ന് വേദശാസ്ത്രികൾ അഭിപ്രായപ്പെടുന്നു. ആ സങ്കീർത്തനം എഴുതുമ്പോൾ അവരുടെ കാതുകളിൽ മുഴങ്ങുന്ന ഒരു ശബ്ദം ഉണ്ടായിരുന്നു. അത് മിണ്ടാതിരുന്ന് ഞാൻ ദൈവമെന്ന് അറിഞ്ഞു കൊൾക എന്നതായിരുന്നു. ദൈവഭക്തന്മാരുടെ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിൽ അവർ ധീരതയോടെ നിന്ന് അതിനെ അഭിമുഖീകരിക്കുന്നതിന്റെ കാരണവും അത് തന്നെയാണ്. ഞാൻ നിന്റെ ദൈവമെന്ന് ദൈവം അവരുടെ ഹൃദയങ്ങളോട് സംസാരിച്ചി കൊണ്ടിരിക്കുന്നു. അത് കൊണ്ട് അവർ പറഞ്ഞു ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു. അവൻ കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അത് കൊണ്ട് ഭൂമി മാറിപോകുമ്പോഴും പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീഴുമ്പോഴും അതിലെ വെള്ളം ഇരച്ച് കലങ്ങുന്നത് കാണുമ്പോഴും, അതിനോട് കോപം കൊണ്ട് പർവ്വതങ്ങൾ കുലുങ്ങുമ്പോഴും അവർ ഭയന്ന് നിലവിളിച്ചില്ല. അവർ മിണ്ടാതെ മൗനമായിരുന്നു. അവർ സേവിക്കുന്ന ദൈവമാരെന്ന് അവർ അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ നിന്റെ ദൈവമെന്ന ശബ്ദം ദൈവജനത്തെ ധൈര്യപ്പെടുത്തുന്നു. തങ്ങളോട് സംസാരിക്കുന്ന ദൈവം ആകാശത്തെയും ഭൂമിയെ സൃഷ്ടിച്ചവനും സകലത്തെയും അടക്കി വാഴുന്നവനും സകലത്തിന്മേലും അധികാരമുള്ളവനും സകല കാര്യങ്ങളെയും നിയന്ത്രിക്കുന്നവനുമായ സർവ്വശക്തനായ ദൈവമാണ്. ആ ദൈവം എന്റെ ദൈവമെന്ന വിശ്വാസം അവർക്ക് ബലം നൽകുന്നു. അവർ പാടും ദൈവമേ … നീ എന്റെ ദൈവം, അതികാലത്ത് തന്നെ ഞാൻ നിന്നെ അന്വേഷിക്കും. വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു. എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു. അബ്രഹാമിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും യിസ്രായേലിന്റെയും സഹായിയായി നിന്നിട്ടുള്ള ദൈവം എന്റെയും സഹായി ആണ്. അത് കൊണ്ട് പ്രശ്നങ്ങളുടെ നടുവിൽ എന്റെ നാവ് കൊണ്ട് ആവലാധി പറയുകയോ, പിറുപിറുക്കയോ, നിലവിളിക്കുകയോ, ചെയ്യേണ്ട കാര്യമില്ല. ഞാൻ മിണ്ടാതിരുന്ന് എന്റെ ദൈവം ചെയ്യുന്ന രക്ഷ കണ്ടാൽ മതി. ഈ വിശ്വാസം ഇല്ലാത്തവരാണ് പ്രശ്നങ്ങളിൽ മിണ്ടുന്നത്. മിശ്രയെമിൽ നിന്ന് പുറപ്പെട്ട യിസ്രായേൽ കനാൻ നാട്ടിലേക്കുള്ള പ്രയാണ മദ്ധ്യേ അവർ ചെങ്കടലിന്റെ തീരത്ത് എത്തി. മുൻപോട്ട് പോകുവാൻ കഴിയാതെ ആർത്തിരമ്പുന്ന തിരമാലകൾ മുൻപിൽ കാണുമ്പോൾ തന്നെ, ഫറവോനും സൈന്യവും തങ്ങളെ പിടിക്കാൻ തങ്ങളുടെ പിന്നാലെ അടുത്ത് വരുന്നത് അവർ കണ്ടു. അവർ ഏറ്റവും ഭയപ്പെട്ടു യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചു. അവർ പിറുപിറുക്കാനും ആവലാതി പറയാനും തുടങ്ങി. മിശ്രയെമിൽ ശവക്കുഴി ഇല്ലഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയിൽ മറിക്കാൻ കൂട്ടി കൊണ്ട് വന്നത് ? ഞങ്ങളോട് ഈ ചെയ്തത് എന്ത് ? മരുഭൂമിയിൽ മരിക്കുന്നതിനേക്കാൾ മിസ്രയേമ്യർക്ക് വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്ക് നല്ലത്. എന്നാൽ ഞാൻ നിന്റെ ദൈവം, മിണ്ടാതിരുന്ന് ഞാൻ നിന്റെ ദൈവമെന്ന് അറിഞ്ഞു കൊൾക എന്ന ശബ്ദം കാതുകളിൽ കേട്ട് കൊണ്ട് നിന്ന മോശ ജനത്തോട് മിണ്ടാതിരിക്കണമെന്ന് തർജ്ജനം ചെയ്ത് പറഞ്ഞു. എന്ത് കൊണ്ട് മിണ്ടാതിരിക്കണമെന്ന് അവരെ ബോധ്യപ്പെടുത്തി. “ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല. യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും”, പുറ : 14:13. യെരീഹോ പട്ടണം പിടിച്ചടക്കാൻ യെരീഹോ മതിലിന് ചുറ്റും ഏഴ് ദിവസം വലം വയ്ക്കുവാൻ കല്പിച്ചു. ദൈവത്തിന്റെ സന്ദേശം ജനത്തെ അറിയിച്ചപ്പോൾ ഞാൻ ആർപ്പിടുവാൻ കൽപ്പിക്കുന്നത് വരെ ഒച്ച കേൾപ്പിക്കുകയോ വായിൽ നിന്ന് ഒരു വാക്ക് പുറപ്പെടുവിക്കുകയോ ചെയ്യരുതെന്ന് യേശു അവരോട് കല്പിച്ചു. മിണ്ടാതിരുന്ന് ചെങ്കടലിനെ വിഭാഗിച്ച ദൈവം, യോർദ്ദാനെ വറ്റിച്ച ദൈവം, ഇവിടെയും പ്രവർത്തിക്കുമെന്ന് കാത്തിരിക്കാനാണ് ആഹ്വാനം നൽകിയത്. രോമം കത്രിക്കുന്നവരുടെ മുൻപിൽ ഒരു ആട് മൗനമായി നിൽക്കുന്നത് പോലെ ഏറ്റവും വലിയ പ്രതികൂലങ്ങളുടെ നടുവിൽ യേശു വായ് തുറക്കാതെ മൗനമായി നിന്നു. തന്റെ പിതാവ് ആരാണെന്നും ചെയ്യാൻ പോകുന്ന പ്രവർത്തി എന്താണെന്നും യേശുവിന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ദൈവം ഭൂമിയിൽ ഉന്നതനെന്നും ജാതികളുടെ ഇടയിൽ ഉന്നതനെന്നും വെളിപ്പെടുത്തുന്ന പ്രവർത്തിയാണ് തന്റെ ജനത്തിന് വേണ്ടി കഴിഞ്ഞ കാലങ്ങളിൽ ദൈവം ചെയ്തിട്ടുള്ളത്. നമുക്കും മിണ്ടാതിരുന്ന് ദൈവ പ്രവർത്തിക്കായി കാത്തിരിക്കാം.