‘സങ്കീർത്തന ധ്യാനം’ – 58
പാ. കെ. സി. തോമസ്
‘യഹോവയുടെ സഖിത്വം ഉണ്ടാകും’, സങ്കീ : 25:14
ദൈവത്തിന്റെ ഭക്തരായിരിക്കുവാൻ ദൈവം മനുഷ്യരെക്കുറിച്ച് ആഗ്രഹിക്കുന്നു. ദൈവത്തെ ഭയപ്പെടുന്നവനാണ് ദൈവഭക്തൻ. ഇന്ന് ഭക്തന്മാർ ഇല്ലാതെ പോകുന്ന കാലമാണ്. ദൈവഭക്തന്മായിരുന്നാൽ ഇഷ്ടം പോലെ ജീവിക്കാൻ കഴിയുകയില്ല. ദൈവത്തെ ഭയപ്പെടുന്നവൻ ദോഷം വിട്ട് ജീവിക്കുന്നവനാണ്. ജ്ഞാനിയായ ശലോമോൻ ദാവീക ശലോമോൻ ദൈവീക ജ്ഞാനത്തിൽ കണ്ടെത്തിയ കാര്യം ഇങ്ങനെ എഴുതി, എല്ലാറ്റിന്റെയും സാരം കേട്ട് കൊൾക ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ച് കൊൾക അതാകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്. ദൈവഭക്തനായി ജീവിക്കാൻ അല്പം പ്രയാസമാണ്. ജീവിക്കുന്ന ഒരു ദൈവമുണ്ടെന്നും ആ ദൈവം അഗ്നിജ്വാലയ്ക്ക് ഒത്ത കണ്ണുള്ള ദൈവമാണെന്നും എ ദൈവത്തിന് മറഞ്ഞിരിക്കുന്നത് ഒന്നും ഇല്ലെന്നും, ഇരിക്കുന്നതും എഴുന്നേൽക്കുന്നതും നടക്കുന്നതും കിടക്കുന്നതും നിരൂപിക്കുന്നതും എല്ലാം അവൻ കാണുന്നു, അറിയുന്നുവെന്നും ഓർക്കുമ്പോൾ ദൈവത്തെ ഭയപ്പെടാതിരിക്കുവാനും കഴിയുകയില്ല. ദൈവത്തെ ഭയപ്പെടുന്നവൻ തന്റെ സകല അവയവങ്ങളെയും ഇന്ദ്രിയങ്ങളെയും കടിഞ്ഞാണിട്ട് സൂക്ഷിക്കുന്നവനായിരിക്കും. അത് കൊണ്ടുള്ള അനുഗ്രഹങ്ങൾ വളരെയാണ്. ദൈവത്തെ ഭയപ്പെട്ട് കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെട്ട് ജീവിച്ചാൽ അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും. അവന്റെ തലമുറ അനുഗ്രഹിക്കപ്പെടും, ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും. (സങ്കീ : 112:1-3). “യഹോവയെ ഭയപ്പെട്ട്, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ; നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും. നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും. യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്റെ നന്മയെ കാണും. നിന്റെ മക്കളുടെ മക്കളെയും നീ കാണും.” (സങ്കീ : 128). “അവന്റെ ഭക്തന്മാർക്ക് ഒന്നിനും മുട്ടില്ല”. (സങ്കീ : 34:9). ദൈവത്തെ ഭയപ്പെട്ട് ദൈവഭക്തരായി തീർന്നാൽ ഉള്ള രണ്ട് അനുഗ്രഹങ്ങൾ ഈ സാങ്കേർത്തനത്തിൽ കാണുന്നു. അതിൽ ഒന്ന് ‘അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവന്നു കാണിച്ചുകൊടുക്കും.’ (സങ്കീ : 25:12). അനേകർക്കും അവർ തിരഞ്ഞെടുക്കേണ്ട വഴി അറിയുകയില്ല. ആയതിനാൽ തെറ്റായുള്ള വഴിയിലൂടെ അവർ സഞ്ചരിച്ച് അവൻ നശിച്ചു പോകുന്നു. എന്നാൽ ദൈവഭക്തന് വഴി അറിയുകയിലെങ്കിലും ദൈവത്തിന് സകല വഴികളും അറിയാം. അവൻ പോകേണ്ട വഴി ഏതാണെന്നും ദൈവത്തിനറിയാം. ആ വഴിയിൽ ദൈവം അവരെ നടത്തും. ദൈവഭക്തനുള്ള രണ്ടാമത്തെ അനുഗ്രഹമാണ് നമ്മുടെ ധ്യാന വിഷയം. ദൈവത്തിന്റെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും.
സ്നേഹബന്ധം, സുഹൃത്ബന്ധം, കൂട്ടായ്മ, ഗാഢമായ ബന്ധം എന്ന ആശയങ്ങളാണ് സഖിത്വം എന്ന വാക്കിനുള്ളത്. ദൈവഭക്തനും ദൈവവുമായുള്ള ബന്ധം സ്നേഹിതന്മാർ തമ്മിലുള്ള ബന്ധം പോലെയാണ്. യേശു പറഞ്ഞു നമ്മുടെ സ്നേഹിതനായ ലാസർ നിദ്ര കൊള്ളുന്നു. യേശു പറഞ്ഞു നമ്മുടെ സ്നേഹിതനായ ലാസർ നിദ്ര കൊള്ളുന്നു. യേശു പറഞ്ഞു ഞാൻ നിങ്ങളോട് കൽപ്പിക്കുന്നത് ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതന്മാർ. ദൈവഭയമുള്ളവരാണ് ദൈവം പറയുന്നത് അനുസരിക്കുന്നത്. അവർ തന്റെ സ്നേഹിതന്മാരാണ്. ഞാൻ എന്റെ പിതാവിനോട് കേട്ടതെല്ലാം നിങ്ങളോട് അറിയിച്ചത് കൊണ്ട് നിങ്ങളെ സ്നേഹിതന്മാർ എന്ന് പറഞ്ഞിരിക്കുന്നു (യോഹ : 15:14-15). സഖിത്വം ഉണ്ടായാൽ എല്ലാം തുറന്ന് പറയും ഒന്നും മറച്ച് വയ്ക്കയില്ല. ശിഷ്യന്മാരുമായി സഖിത്വം ഉണ്ടായതിനാൽ എല്ലാം തുറന്ന് പറഞ്ഞു. തന്റെ മരണവും ഉയർപ്പും വരവിന്റെ ലക്ഷണങ്ങളും പറഞ്ഞു. ആദാമും ഹവ്വയുമായി സഖിത്വം ഏദനിൽ വച്ച് ദൈവത്തിനുണ്ടായിരുന്നു. ദൈവം അവരുമായി കൂട്ടായ്മയ്ക്ക് ഇറങ്ങി വരുമായിരുന്നു. ഹാനോക്കും ദൈവവും കൂടെ സ്നേഹിതർ നടക്കുന്നത് പോലെ മുന്നൂറ് വര്ഷം ഒരുമിച്ച് നടന്നു. ദൈവം അനേകകാര്യങ്ങൾ ഹാനോക്കിനോട് തുറന്ന് പറഞ്ഞിരുന്നതായി വചനം പഠിച്ചാൽ മനസ്സിലാക്കാം. അബ്രഹാം ദൈവത്തിന്റെ സ്നേഹിതനായിരുന്നു. സ്നേഹിതനോട് പറയാതെ സൊദോം ഗൊമോറ നശിപ്പിക്കാൻ ദൈവത്തിന് കഴിയുമായിരുന്നില്ല. അത്കൊണ്ട് അബ്രഹാമിന്റെ വീട്ടിൽ ചെന്നു. ഒരു സ്നേഹിതനോട് പറയുന്നത് പോലെ ദൈവം സംസാരിച്ചു അബ്രഹാമും ദൈവത്തോട് സംസാരിച്ചു. ദൈവവുമായി സ്‌നേഹിതന്മാരേ പോലെയുള്ള ബന്ധം പുലർത്താൻ ദൈവം നമുക്ക് ഭാഗ്യം നൽകിയിരിക്കുകയാണ്. നാം എത്ര ഭാഗ്യവാന്മാരാണ്. ദൈവത്തെ ഭയപ്പെട്ട് വിശുദ്ധരായി ജീവിക്കുന്നവർക്ക് മാത്രമേ ആ പദവി ലഭിക്കുകയുള്ളൂ. പ്രാർത്ഥനാ ബന്ധത്തിൽ ദൈവത്തോടൊപ്പം മണിക്കൂറുകൾ ചിലവഴിക്കുന്ന ഏകാഗ്രചിത്തന്മാർക്കാണ് ആ ഭാഗ്യം ലഭിക്കുന്നത്. അവരോട് പറയാതെ ദൈവം ഒന്നും ചെയ്കയില്ല.