‘മസ്ക്കറ്റിലെ ആ ഹാളിൽ നിന്നും ആരാധന കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അറിയുന്ന വാർത്ത, കേരളത്തിൽ വൈദ്യശാസ്ത്രം എന്റെ ദൈവത്തിനു മുൻപിൽ തോറ്റു എന്നതാണ്’ – പാ. ലോർഡ്സൺ ആന്റണി
ന്യൂ ഇന്ത്യ ചർച് ഓഫ് ഗോഡിന്റെ അംഗീഗൃത ശുശ്രുഷകനും, ഈ കാലഘട്ടത്തിൽ യുവജനങ്ങളുടെ ഇടയിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്നതുമായ പ്രശസ്ത ഗായകൻ പാ. ലോർഡ്സൺ ആന്റണിയുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.
? ബാല്യം
2016 ഫെബ്രുവരിയിൽ നിത്യതയിൽ ചേർക്കപ്പെട്ട പാ. ജെ. ആന്റണിയുടെയും, മേഴ്സി ആന്റണിയുടെയും നാലു മക്കളിൽ ഇളയ മകനായി എറണാകുളം കളത്തിൽ വീട്ടിൽ ജനിക്കുവാൻ ദൈവം ഭാഗ്യം നൽകി.
? സംഗീത പാരമ്പര്യം
എന്റേത് ഒരു സംഗീത കുടുംബമാണ്. എന്റെ പിതാവ് അനേകം പാട്ടുകൾ എഴുതിയ വ്യക്തിയും, ഒരു ഗായകനും ആയിരുന്നു. മാതാവ് ഗാനഭൂഷണം നേടിയ വ്യക്തിയും, ശാസ്ത്രീയ സംഗീതത്തിൽ എന്റെ ഗുരുവുമാണ്. സഹോദരനും ഒരു നല്ല പാട്ടുകാരനാണ്. ശുശ്രുഷയ്ക്കു പൂർണ്ണമായി വേർതിരിയുന്നതിനു മുൻപ് അനേക ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കുവാൻ ദൈവം എനിക്ക് അവസരം തന്നിട്ടുണ്ട്.
? ആദ്യ ഗാനം
എന്റെ അഞ്ചാമത്തെ വയസ്സിൽ പിതാവിനോടൊപ്പം ഒരു പരസ്യയോഗത്തിലാണ് ആദ്യമായി പാടുന്നത്. ‘ഉടച്ച തേങ്ങയിലെ ഒരു തെറിച്ച തുണ്ടാകിലും…’ എന്ന തമിഴ് ഗാനമായിരുന്നു അത്.
? ‘സംഗീതത്തിൽ കൂടിയുള്ള സുവിശേഷീകരണത്തിന്റെ’ പ്രസക്തി
ക്രിസ്തീയ സംഗീത ശുശ്രുഷ ജീവിതമാർഗ്ഗമായി കണക്കാക്കുവാനുള്ളതല്ല. പകരം സംഗീതശുശ്രുഷയുടെ മധ്യത്തിൽ ജനം ദൈവപ്രവർത്തി അനുഭവിക്കണം. സംഗീതത്തിൽ കൂടി ജനത്തിന് ദൈവസ്നേഹം പകർന്നു കൊടുക്കുവാൻ സാധിക്കും. സംഗീത ശുശ്രുഷ മദ്ധ്യേ അനേകർ രക്ഷിക്കപെടുന്നതും, തീരുമാനങ്ങൾ എടുക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഒരു ഹർത്താൽ ദിവസം ഞാൻ കോട്ടയത്ത് എത്തിയപ്പോൾ, ഏകദേശം രണ്ടു വർഷത്തോളമായി പരിശുദ്ധാത്മാഭിഷേകത്തിനു വേണ്ടി അനേക പ്രാര്ഥനയോഗങ്ങളിൽ പങ്കെടുത്ത ഒരു സഹോദരനെ പരിചയപെടുവാൻ ഇടയായി. ഈ വ്യക്തി ഏതോ രാജ്യത്തിൽ ഞാൻ പങ്കെടുത്ത ഒരു ആരാധന, യൂട്യൂബിൽ കൂടി കാണുകയും നിമിഷത്തിൽ തന്നെ ദൈവം അദ്ദേഹത്തെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കുകയും ചെയ്തു. നമ്മുടെ ലക്ഷ്യം ദൈവരാജ്യവ്യാപ്തി ആയിരിക്കണം. ചിലപ്പോൾ സംഗീതത്തിലൂടെ ആയിരിക്കാം, ദൈവം അത്ഭുതം ചെയ്യും, മാത്രമല്ല ആത്മചലനം ഉണ്ടാകുകയും ചെയ്യും.
? സംഗീതശുശ്രുഷയിൽ തന്നെ ഏതെല്ലാം മേഖലയിൽ ദൈവത്തിനു വേണ്ടി പ്രയോജനപ്പെടുന്നു
‘കൃപയാൽ’ എന്ന ക്രിസ്തീയ സംഗീത ആല്ബം ആദ്യമായി പ്രസിദ്ധീകരിച്ചു. ‘കാണുന്നതെല്ലാം നിൻ നന്മ മാത്രം’, ‘ആനന്ദമേ ആനന്ദമേ’ തുടങ്ങി നാല് ഗാനങ്ങൾ രചിക്കുവാൻ ദൈവം അവസരം നൽകി. അടുത്ത എട്ടു ഗാനങ്ങൾ ചേർത്ത് ഉടനെ പുറത്തിറങ്ങുവാനുള്ള ആല്ബം നിർമ്മാണത്തിലാണ്.
? ഏറ്റവും ഇഷ്ട്ടപെട്ട ഗാനം
‘സൃഷ്ട്ടാവാം ദൈവമേ എൻ യേശുവേ…’
? ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം
എന്റെ മൂത്ത മകളുടെ ജനനവുമായി ബന്ധപെട്ട് ഞങ്ങൾ കടന്നു പോയ നിമിഷങ്ങൾ ജീവിതത്തിൽ ഒരിക്കൽ പോലും മറക്കുവാൻ സാധിക്കുകയില്ല. 2012 നവംബറിൽ, ഭാര്യ ജെസ്നയെ പ്രസവത്തോടനുബന്ധിച്ചു എറണാകുളം ജിഷി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ആ സന്ദർഭത്തിൽ, ഞാൻ, മസ്കറ്റിൽ ശുശ്രുഷായോടനുബന്ധിച്ചു ആയിരുന്നു.
ഒമ്പതാം തീയതി വെള്ളിയാഴ്ച, ഞാൻ ഒരു ആരാധനയിൽ പങ്കെടുത്തു കൊണ്ടിരുന്നതിനാൽ നാട്ടിൽ നിന്നും വിളിച്ചുകൊണ്ടിരുന്ന പിതാവിന്റെ ഫോൺ എടുക്കുവാൻ സാധിച്ചില്ല. ആ യോഗം കഴിഞ്ഞു, അനേഷിച്ചപ്പോൾ, ഭാര്യക്ക് പനി കൂടി, അത് കുഞ്ഞിനേയും ബാധിച്ചതിനാൽ കുഞ്ഞിനെ ജീവനോടെ ലഭിക്കുവാൻ സാധ്യതയില്ലെന്നും, ഉടൻ തന്നെ ഓപ്പറേഷൻ ആരംഭിക്കുകയാണ്നും അറിഞ്ഞു. പ്രാർത്ഥിക്കുവാൻ പോലും വാക്കുകൾ കിട്ടാതെ തകർന്ന നിമിഷത്തിൽ, ഇതൊന്നും അറിയാതെ മസ്ക്കറ്റ് പ്രയർ ഫെല്ലോഷിപ്പിന്റെ ശുശ്രുഷകൻ പാ. സജി ആൻഡ്രൂസ് എന്നെ അടുത്ത ആരാധന വേദിയിലേക്ക് കൂട്ടികൊണ്ട് പോയി. ആ സമയത്തു തകർന്ന ഹൃദയവുമായി, ‘താതന്റെ മാർവല്ലേ ചൂടെനിക്ക്’ എന്ന ഗാനം പാടിത്തുടങ്ങിയത് ഞാൻ ഓർക്കുന്നു. അതിനു ശേഷം ശക്തമായ ദൈവസാന്നിധ്യം മണിക്കൂറുകള്ളോളം ആ ഹാളിൽ ഞങ്ങൾ അനുഭവിച്ചു. ആരാധന കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ അറിയുന്ന വാർത്ത, കേരളത്തിൽ വൈദ്യശാസ്ത്രം എന്റെ ദൈവത്തിനു മുൻപിൽ തോറ്റു എന്നും ഞങ്ങൾക്ക് അത്ഭുതകരമായി ഒരു പെൺപൈതലിനെ ദാനമായി ലഭിച്ചിരിക്കുന്നു എന്നതുമായിരുന്നു.
ശേഷം കാഴ്ച്ചയിൽ, ഡോ. പ്രിയ എന്നോട് പറഞ്ഞത്, ‘ഒരു മരിച്ച കുഞ്ഞിന് എങ്ങനെ ജീവൻ തിരിച്ചു കിട്ടി എന്ന് എനിക്ക് അത്ഭുതം ആകുന്നു’ എന്നാണ്. നമ്മുടെ ദൈവം അത്ഭുത മന്ത്രിയാണ്.
? ഏറ്റവും സന്തോഷം നിറഞ്ഞ സന്ദർഭം
ഒരു കീബോർഡും, ഗിറ്റാറുമായി തിരുവനന്തപുരം മുതൽ അട്ടപ്പാടി മേഖല വരെ ഒരു ബൈക്കിൽ കർത്താവിനായി ഓടിയിട്ടുണ്ട്. എന്നാൽ എന്റെ ദൈവം ലജ്ജിക്കുവാൻ സംഗതി വരുത്തിയില്ല. വാഗ്ദത്തം എന്റെ മേൽ ശേഷിക്കുന്നതിനാൽ ദൈവം ദിനം തോറും നടത്തുന്നത് ഓർത്തു ഞാൻ സന്തോഷവാനാണ്.
? യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ
ദൈവസഭകൾക്കുളിലെ ഭിന്നത കാരണം, കഴിഞ്ഞ നാളുകളിൽ കർത്താവിന് പ്രയോജനപ്പെട്ട ദൈവദാസന്മാരെ കരിവാരിതേക്കുമ്പോൾ, അവർ മുഖാന്തരം രക്ഷയുടെ അനുഭവത്തിലേക്ക് കടന്നു വന്ന യുവജനങ്ങൾ ആകെ വിഷമാവസ്ഥയിലാക്കുകയും പലരും തകർന്നു പോകുവാൻ ഇടയായി തീരുകയും ചെയുന്നു.
? പുതു തലമുറയോടുള്ള ഉപദേശം
ദൈവമകനാണ്ന്നുള്ള ബോദ്ധ്യവും, നിത്യജീവൻ എന്നുള്ള ലക്ഷ്യവും ഉണ്ടായിരിക്കേണം. ക്രിസ്തീയ ജീവിതം എന്നും ഒരു പുതിയ അനുഭവമാണ്. സ്വയം ഉയരുവാൻ നാം ശ്രമിക്കരുത്, ദൈവ സന്നിധിയിൽ നാം നമ്മെ തന്നെ താഴ്ത്തിയാൽ, ദൈവം നമ്മെ ഉയർത്തുവാൻ ശക്തനാണ്.
? കുടുംബം
ജെസ്നയാണ് ഭാര്യ. ലെനോര, ഒരാഴ്ച്ച മാത്രം പ്രായമുള്ള പെൺകുഞ്ഞു എന്നിവരാണ് മക്കൾ. ജെസ്‌നയുടെ പ്രാർത്ഥനയും, മാതാപിതാക്കൾ ദൈവസന്നിധിയിൽ അധ്വാനിച്ചതിന്റെയും, എന്റെ ആത്മീകപിതാവ് പാ. സി. എക്സ്. ബിജുവിന്റെ കൈത്താങ്ങലുമാണ് എന്റെ ജീവിതത്തിന്റെ പിൻബലം.
തന്നിൽ ഏല്പിച്ചിരിക്കുന്ന താലന്ത്, വിശ്വസ്തതയോടെ നിത്യരാജ്യത്തിനു വേണ്ടി വ്യാപാരം ചെയുവാൻ, സംഗീതശുശ്രുഷയിലൂടെ പാ. ലോർഡ്സൺ ആന്റണിയെ ഇടയാക്കട്ടെ എന്ന് ആശംസിക്കുന്നു.