‘സഫലമീ യാത്ര…’ – (15)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ഗൃഹവിചാരകത്വം
ഏതു കാലത്തെയും അത്യുന്നതമായ ചിത്രകാരനായിരുന്നു ലിയനാർഡോ ഡാ വിഞ്ചി. കലാ സ്കൂളിൽ അദ്ദേഹം ചിത്രകല അഭ്യസിച്ചിരുന്ന കാലം. മഹാനായ ചിത്രകാരനായ ഒരുവനായിരുന്നു ഡാവിഞ്ചിയുടെ ഗുരു. ഒരിക്കൽ ഗുരു വരച്ചു തുടങ്ങിയ ഒരു ചിത്രം അദ്ദേഹത്തെ കാണിച്ചു ചിത്രം പൂർത്തീകരിക്കുവാനായി ആവശ്യപ്പെട്ടു.
തന്റെ ഗുരുവിന്റെ മികവ് അറിയാവുന്ന ഡാവിഞ്ചി, തനിക്കു ഒരിക്കലും പൂർണ്ണതയിൽ എത്തിക്കുവാൻ കഴിയുകയില്ല എന്നുറച്, വിനയപൂർവം കഴിയില്ല എന്ന് തന്നെ ഗുരുവിനോട് പറഞ്ഞു. സമ്മതിക്കാതെ ഗുരു പ്രതിവചിച്ചു. ‘Do your best’, നിന്നാലാവുന്നത് പരിശ്രമിക്കുക.
വിറയാർന്ന കരങ്ങളിൽ ബ്രഷുകൾ എടുത്തു ഡാവിഞ്ചി സാവധാനം ക്യാൻവാസിൽ ചലിപ്പിക്കുവാൻ തുടങ്ങി. പതിയെ പതിയെ കരങ്ങൾ ആത്മവിശ്വാസത്തോടെ പ്രതിഭയുടെ ചാരുതയോടെ ചലിക്കുവാൻ തുടങ്ങി. പൂർത്തിയായ ചിത്രം കാണുവാൻ ഗുരു അവിടെയെത്തി. “ഇനി ഞാൻ ചിത്രങ്ങൾ വരയ്ക്കുന്നില്ല”, എന്നതായിരുന്നു അതിമനോഹര ചിത്രം കണ്ട ഗുരുവിന്റെ പ്രതികരണം.
ഓരോ വ്യക്തിക്കും ദൈവം നൽകിയ അതുല്യമായ കഴിവുകളുണ്ട്. താലന്തുകളുണ്ട്. അത് മറ്റൊരാളുമായി തുലനം ചെയുവാനുള്ളതല്ല. നമുക്ക് നല്കിയിട്ടില്ലാത്ത ഒന്നിനെക്കുറിച്ചു നാം കണക്കു ബോധിപ്പിക്കേണ്ടതില്ല. പക്ഷെ കുഴിച്ചിടാതെ ലഭിച്ചവ വ്യാപാരം ചെയ്യണം.
“ഗൃഹവിചാരകന്മാരിൽ അനേഷിക്കുന്നതോ, അവർ വിശ്വസ്തരായിരിക്കേണം എന്നത്രെ.” 1 കോരി: 4 : 2 വിശ്വസ്തരെ അധികത്തിൽ വിചാരകരാക്കും.
ദൈവാശ്രയം കഴിവുകേടുകളുടെ കേടുപാടുകൾ നീക്കും.