‘ഭൂരിപക്ഷം നേടി നേതാവാകുന്നവനെയല്ല, കർത്താവു വിളിച്ചു ആക്കുന്നവനെയാണ് സഭയ്ക്ക് ആവശ്യം’ – സുവി : P. I. എബ്രഹാം (കാനം അച്ചൻ)
ദൈവവചനത്തിൽ കൂടി ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തെ ഉറപ്പിക്കുന്നതോടൊപ്പം, പട്ടത്വ സഭകളിലെ ദുരുപദേശങ്ങളെ ശക്തമായി ഖണ്ഡിക്കുകയും ചെയുന്ന സുവിശേഷകൻ പാറയ്ക്കൽ ഐസ്സക് എബ്രഹാം എന്ന സുവി : P. I. എബ്രഹാം (കാനം അച്ചൻ) മായി ‘സഭാവാർത്തകൾ.കോം‘ നു വേണ്ടി പാ. സജി എബ്രഹാം നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.
? ഇപ്പോഴും ‘അച്ചൻ‘ എന്ന് ആളുകൾ അഭിസംബോധന ചെയുമ്പോഴും ‘പാസ്റ്റർ‘ എന്ന് കേൾക്കാത്തതെന്തുകൊണ്ട്
പരിചയം കൊണ്ട് നാം പല കാര്യങ്ങളും ധരിച്ചു വച്ചിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ പലപ്പോഴും നാം ചിന്തിക്കാറില്ല. നമ്മുടെ ഇടയിൽ ഒരു അൽപ്പം വചനം പഠിച്ചു സുവിശേഷ രംഗത്തേക്ക് ഇറങ്ങുന്ന ആളിനെ പാസ്റ്റർ എന്ന് വിളിക്കുന്ന രീതിയുണ്ട്. അത് ശരിയല്ല. ആടുകളെ മേയിക്കുന്ന ആളാണ് ഇടയൻ. ഒരു ഇടവകയെ (parish) നടത്തുന്നവനാണ് pastor. ആ ദൗത്യം ഏറ്റെടുക്കാത്ത ഒരു വ്യക്തിയെ സുവിശേഷകൻ എന്ന് വിളിച്ചാൽ മതി. ഞാൻ ഇന്ന് വരെ ഒരു pastoring ചെയ്തിട്ടില്ല. എഴുതിയാലും, പ്രസംഗിച്ചാലും ഒരു സുവിശേഷകന്റെ ദൗത്യമാണ് എന്റെ ലക്‌ഷ്യം. വിശാലമായ അർത്ഥത്തിൽ, ഒരു പാസ്റ്റർ പോലും, ഒരു സുവിശേഷകനാണ്. ‘അച്ചൻ’ (Father) എന്ന പ്രയോഗം ഞാൻ മുൻപ് വഹിച്ചിരുന്ന പദവിയെ ഓര്മിപ്പിക്കുന്നതാണ്. അത് എന്റെ ഇപ്പോഴത്തെ ശുശ്രുഷയല്ല. കാനം എന്ന സ്ഥലത്തു താമസിച്ചു കൊണ്ടാണ് ഞാൻ കങ്ങഴലുള്ള പട്ടത്വ സഭയിൽ ശുശ്രുഷ ചെയ്തത്. കള്ളൻ പറുദീസയിൽ പോയാലും അയാളെ കള്ളൻ എന്ന് വിളിക്കുന്ന അത്രയും ന്യായമേ എന്റെ ‘അച്ചൻ’ വിളിയിൽ ഉള്ളൂ.
? പെന്തക്കോസ്തു വിശ്വാസികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ
പെന്തക്കോസ്തു വിശ്വാസികൾ എന്ന് പറയുന്നതിനേക്കാളും സത്യക്രിസ്ത്യാനികൾ എന്ന് പറയുന്നതിനായിരിക്കും കൂടുതൽ പ്രസക്തി. കാരണം എന്നെ ‘അച്ചൻ’ എന്ന് വിളിക്കുന്ന അത്രയും ബന്ധമേ പെന്തക്കോസ്തു എന്ന ശബ്ദത്തിനുള്ളൂ. ആ പദത്തിന് ‘അമ്പതാമത്’ എന്നാണർത്ഥം. യഹൂദന്റെ അമ്പതാം പെരുന്നാളിൽ മാർക്കോസിന്റെ മാളികയിൽ ഉണ്ടായ അനുഭവത്തിന് ആണ് ആ പേർ ഉണ്ടായതു. ആ പദത്തിന് പരിശുദ്ധാത്മാവ് എന്നർത്ഥമില്ല. അത് ഒരു സാങ്കേതിക (technical) പദമാണ്.
ക്രിസ്തുവിൽ ഭക്തിയോടെ ജീവിക്കുവാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും എന്ന് വചനമുണ്ട്. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും എന്ന് വായിക്കുന്നു. ക്രിസ്ത്യാനികൾ ക്രിസ്തു മാത്രം രക്ഷകൻ എന്ന് പഠിപ്പിക്കുമ്പോൾ, അന്യദേവന്റെ ആരാധനക്കാർ എതിർക്കും. തുറന്നു പറഞ്ഞാൽ ജീവിത വിശുദ്ധിയും, ഉപദേശ വിശുദ്ധിയും, നാം ബലമായി പിടിച്ചാൽ ലോകവും അതിലെ മതവും, നമ്മെ എതിർക്കും. ഈ സത്യം നാം മനസ്സിലാക്കി ജീവിച്ചാൽ ക്രിസ്‌തുവിനുണ്ടായ അതെ വെല്ലുവിളികൾ നമുക്കും ഉണ്ടാകും. പക്ഷെ അത് ഒഴിവാക്കാൻ ശ്രമിച്ചാൽ നാം ക്രിസ്തീയ ദൗത്യത്തിൽ നിന്നും പിന്മാറും. ഏതു വേണമെന്ന് നമുക്ക് തിരഞ്ഞെടുക്കാം.
? ദൈർഘമേറിയ ശുശ്രുഷ അനുഭവത്തിൽ പെന്തക്കോസ്തു സഭകൾക്കുളിൽ വന്ന മാറ്റങ്ങൾ
എന്റെ ജീവിതത്തിലും ശുശ്രുഷയിലും ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങളുണ്ട്. പട്ടത്വസഭകൾ പോലും എന്റെ ചെറു പ്രായത്തിൽ തെറ്റും ശരിയും രണ്ടായി പഠിപ്പിച്ചു. ഇന്ന് തെറ്റുകളും ശരികളും എല്ലാം വിട്ടുവീഴ്ച ചെയ്തു ഒന്നാകാൻ ആൾക്കാർ ശ്രമിക്കുന്നു. ഈ പോക്കിൽ എന്റെ പ്രവചനം പറയാം, ‘താമസിയാതെ സകല പട്ടത്വസഭകളും റീത്തു (rite) കളായി മാറും. പോപ്പ് ആ മഹാസംഘടനയുടെ തലവനാകും. അതോടൊപ്പം മറ്റു ലോകമതങ്ങളും ശരിയാണെന്ന് ക്രൈസ്തവ സംഘടന അംഗീകരിച്ചു കൊടുക്കും. അന്ന് വേർപാടും സത്യവും പാലിക്കുന്ന ജനം ഒരു ന്യൂനപക്ഷമായി ഒറ്റപ്പെടും. പെന്തക്കോസ്തു സമൂഹം, എന്റെ മുൻ പരിചയത്തിൽ വലിയ തിരിഞ്ഞൊഴിക്കിലാണ്. മഹാനായ പാ. കെ. ഇ. എബ്രഹാം എഴുതിയ ‘മഹതിയാം ബാബിലോൺ’ എന്ന ഗ്രന്ഥത്തിൽ വിശുദ്ധജീവിതത്തിനും, ഉപദേശത്തിനും ചേരാത്തതായി, അദ്ദേഹം വിധിച്ചു തള്ളിയ അനേകം ചരക്കുകൾ ഇന്ന് നമ്മുടെ കപ്പലിൽ കയറ്റിയിട്ടുണ്ട്. ഭയങ്കരമായ മൂല്യച്യുതി (devaluation) പെന്തക്കോസ്തു ലോകത്തെ പോലും ഗ്രസിച്ചിരിക്കുന്നു എന്നതാണ് ആ ദുഃഖവിഷയം.
? മലയാള കരയിൽ ഒരു ഉണർവ് ഇനിയും പ്രതീക്ഷിക്കുന്നുവോ
ആത്മീയ ഉണർവ് നാം ഇപ്പോഴും പ്രതീക്ഷിക്കേണ്ടതാണ്. ശിംശോൻ ഉറങ്ങിയപ്പോഴാണ് അവന്റെ ജട മുറിച്ചതും, ബന്ധിച്ചതും, കണ്ണ് പൊട്ടിച്ചതും എല്ലാം. വസ്തുതകൾ ശരിക്കു അറിഞ്ഞു പരിഹരിക്കുവാൻ ഒരു ആത്മീയ ഉണർവ് ഉണ്ടായേ മതിയാകൂ. ഉണർവിനു തടസ്സം നമ്മുടെ സ്ഥാനമാന മോഹങ്ങളും, അതിരില്ലാത്ത ദ്രവ്യാഗ്രഹവും ഒക്കെയാണ്. ദർശനം ഇല്ലാത്തയിടത്തു ജനം നശിക്കുന്നു എന്ന് വചനം ഉണ്ട്. വാസ്തവത്തിൽ ഉണർവ് പ്രാർത്ഥിക്കുന്ന വ്യക്തിയിലാണ് ആരംഭിക്കേണ്ടത്.
? കർത്താവിന്റെ വേലയ്ക്കു ഇറങ്ങുവാനുള്ള മുഖാന്തരം
കർത്താവിന്റെ വേല എന്ന പ്രയോഗം അല്പം അവ്യക്തമാണ്. മോശ തന്റെ ജനത്തിന് വേണ്ടിയും ദൈവത്തിനു വേണ്ടിയും തന്റെ സ്ഥാനമാനങ്ങൾ നഷ്ടമാക്കി. ദൈവം ഒടുവിൽ തന്റെ ജനത്തിന് അവനെ അധിപധിയാക്കി. ദാവീദ്, വിശുദ്ധ പൗലോസ് ഇവരുടെയൊക്കെ ചരിത്രം ഇത് തന്നെയാണ്. എന്റെ ചെറുപ്പത്തിൽ സുവിശേഷം എന്നെ സ്വാധീനിച്ചു. ഞാൻ കർത്താവിനെ സർവസ്വമായി സ്വീകരിച്ചു. ഒരു ദൈവവേല എന്റെ ലക്ഷ്യമല്ലായിരുന്നു. ആട് തീറ്റിയവനെ ദൈവം രാജാവാക്കി. ‘കർത്താവു തന്ന ശുശ്രുഷ’, എന്ന് പൗലോസ് പറഞ്ഞത് നാം കാണുന്നു. പട്ടത്വ ശുശ്രുഷ ഞാൻ കടന്നു പോയ വഴിയിലെ ഒരു പ്രത്യേക ഘട്ടമായിരുന്നു. ആ പരിശീലനം കഴിഞ്ഞു ഇന്ന് ആയിരിക്കുന്ന മണ്ഡലത്തിൽ ഞാൻ മുൻപ് സൂചിപ്പിച്ച സുവിശേഷകന്റെ പ്രവർത്തി കർത്താവു എന്നെ ഭരമേൽപ്പിച്ചതായി കരുതുന്നു. എല്ലാറ്റിന്റെയും മൂലകാരണം ക്രിസ്തുവിനെ ഉള്ളിൽ സ്വീകരിച്ചതാണ്.
? മാതാപിതാക്കൾ, വീട്, സ്വദേശം
എന്റെ പിതാവ് ഐസക്കിന്റെ ഭവനം (മൂലകുടുംബം) മല്ലപ്പള്ളിയാണ്. മറിയാമ്മയാണ് മാതാവ്. അബ്രഹാമിനെ പോലെ പലയിടങ്ങളിൽ മാറി താമസിച്ചു. ഇപ്പോൾ ‘പാറയ്ക്കൽ’ വീട്ടിൽ, ചമ്പക്കര എന്ന സ്ഥലത്താണ് താമസം. കാനം എന്ന ബന്ധത്തിലാണ് ഇപ്പോഴും അറിയപ്പെടുന്നത്. എന്റെ പിതാവിന് സ്നാനപെടുവാൻ കഴിഞ്ഞില്ല. രോഗിയായി മരിച്ചു. മാതാവ്, നാല് സഹോദരിമാർ, അവരുടെ കുടുംബങ്ങൾ, ഭാര്യ, ഒരു മകൻ, രണ്ടു പെണ്മക്കൾ, ഭാര്യയുടെ മാതാപിതാക്കൾ ഇവരെയെല്ലാം ദൈവം ഈ സത്യത്തിലാക്കി. ലോകത്തിൽ ഞങ്ങൾക്ക് കഷ്ട്ടമുണ്ടെങ്കിലും, കർത്താവിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
?ബാല്യം
ചെറിയപ്രായത്തിൽ കുറേനാൾ ഞാൻ അടുത്തുള്ള ഒരു CSI പള്ളിയിൽ സൺഡേ സ്കൂൾ പഠിച്ചു. അതിനു ശേഷം സ്വന്തക്കാരുടെ അടുത്ത് മാറി താമസിക്കുവാൻ അവസരം ഉണ്ടായി. അത് മുതൽ ഓർത്തഡോക്സ് സൺഡേ സ്കൂൾ പഠിച്ചു. എല്ലാ കളരികളും ദൈവം എനിക്ക് വേണ്ടി ഒരുക്കിയിരുന്നു. ചെറുപ്രായം മുതൽ വചനം പറയുവാനുള്ള കൃപ ദൈവം എനിക്ക് നൽകി. സ്കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ ഇടവകപ്പള്ളിയിൽ ആരാധനമദ്ധ്യേ എന്നെ കൊണ്ട് പ്രസംഗിപ്പിച്ചു. അത് ഒരു തുടക്കമായിരുന്നു. പുകഴ്ച പറയുകയല്ല, മലങ്കര സഭയുടെ മൊത്തം സൺഡേ സ്കൂൾ വാർഷിക സമ്മേളനത്തിൽ പ്രസംഗമത്സരത്തിൽ ഒന്നാം സമ്മാനം എനിക്കായിരുന്നു. എന്റെ ഹൈസ്കൂൾ പഠനത്തിൽ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം എന്നിക്കു ലഭിച്ചു. വൈദീക സെമിനാരിയിൽ പ്രസംഗ വിഷയത്തിൽ seminary preacher എന്ന പദവിയും, സമ്മാനവും ദൈവം എനിക്ക് നൽകി. അതോടൊപ്പം പിശാച് കുറെ അസൂയാലുക്കളെയും സൃഷ്ട്ടിച്ചു. ഈ കടമ്പകളെയെല്ലാം ചാടികടക്കുവാൻ ദൈവം എനിക്ക് കൃപ നൽകി.
? ദൈവസഭയിൽ വഹിച്ചിരുന്ന / വഹിക്കുന്ന ഉത്തരവാദിത്വങ്ങൾ
ദൈവസഭയിൽ ഞാൻ അംഗത്വം സ്വീകരിച്ച ദിനം മുതൽ മുൻ സൂചിപ്പിച്ചതു പോലെ ഇടവക ഭരണം ഞാൻ ചെയ്തിട്ടില്ല. വേദപുസ്തകഭാഷയിൽ പറഞ്ഞാൽ ബോവസിന്റെ വയലിൽ തന്നെ നിൽക്കുന്നു. ശുശ്രുഷിക്കുന്നു. അത്ര മാത്രം. ശുശ്രുഷിച്ചു ക്ഷീണിച്ചിട്ടില്ല, കാരണം കർത്താവു തന്ന ശുശ്രുഷയാണ്.
?ദൈവസഭകളിലെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ച്
രാഷ്ട്രീയം എന്ന പദം തന്നെ ദൈവീകത്തിനു എതിരാണ്. രാഷ്ട്രീയത്തിന്റെ തുടക്കക്കാരൻ നിമ്രോദാണ്. ബാബിലോൺ കേന്ദ്രമാക്കി ദൈവത്തിനു ബദലായി അവൻ രാഷ്‌ടീയം തുടങ്ങി. നാല് സാമ്രാജ്യങ്ങളും, ഇന്ന് കാണുന്ന ഉപരാജ്യങ്ങളും എല്ലാം അതിൽ ഉൾപ്പെടുന്നു. ദൈവം അത് നശിപ്പിച്ചു. ഇനിയും നശിപ്പിക്കും. ക്രിസ്തുവിന്റെ രാജ്യം (ദൈവരാജ്യം) അത് തികച്ചും മറ്റൊന്നാണ്. ഈ ലോകരാജ്യത്തിന്റെ നിയമനം, തിരെഞ്ഞെടുപ്പ്, എന്ന വിഷയം തികച്ചും ദൈവവിരുദ്ധമാണ്. ലോകത്തിന്റെ നിയമം പൈശാചികമാണ്. ദൈവത്തിന്റെ നിയമം ദൈവത്തിന്റെ വചനമാണ്. പോളിങ് എന്ന ശാപം സാത്താൻ നമ്മുടെ ഇടയിൽ കടത്തി. പഴയനിയമത്തിലും പുതിയനിയമത്തിലും, ദാവീദിനെ ദൈവം സ്വീകരിച്ചത് പോലെ, ‘തനിക്കു ബോധിച്ചവരെയാണ്’ കർത്താവു രംഗത്ത് കൊണ്ടുവരുന്നത്. എന്നാൽ രാഷ്ട്രീയ കളിയിൽ അങ്ങനെയല്ല. തന്റെ യോഗ്യതകൾ പൊലിപ്പിച്ചു താൻ മഹായോഗ്യനാണെന്നു ജനത്തെ കേൾപ്പിച്ചിട്ടു അവരുടെ വോട്ടുകൾ നേടി സ്ഥാനത്തു കയറി, മാനം നേടി സ്വാർത്ഥ ലാഭം കൊയ്യുകയാണ്, രാഷ്ട്രീയക്കാരന്റെ തന്ത്രം. ഈ വ്യാജ തന്ത്രം പരിശുദ്ധാത്മാവ് സമ്മതിച്ചു കൊടുക്കയില്ല. ഞാൻ യോഗ്യനല്ല എന്ന് പറയുന്നവന്നെ യോഗ്യനാക്കുന്നതാണ് ദൈവത്തിന്റെ വ്യവസ്ഥ. ഇന്ന് പിൻകൈ കൊണ്ട് വോട്ടർക്ക് കോഴ കൊടുത്തിട്ടു വലങ്കൈ കൊണ്ട് പ്രൈസ് ദി ലോർഡ് പറയുന്ന സ്ഥാനാർത്ഥിയെ കാണുമ്പോൾ, ഇയാളെ നടത്തുന്നത് ഏതു ആത്മാവാണെന്നു ഒട്ടും സംശയിക്കേണ്ട കാര്യമില്ല. അപ്പോസ്തോലകാലത്തു ശീമോൻ ദ്രവ്യം കൊടുത്തു സ്ഥാനം നേടുവാൻ ശ്രമിച്ചു. ആ മഹാപാതകത്തിന്റെ പിന്തുടർച്ചക്കാരാണ് ഇവരെല്ലാം. പരിശുദ്ധാത്മാവിനും പെന്തെക്കോസ്തുകാരന്റെ പോളിങ് ബൂത്തിനും തമ്മിലുള്ള ബന്ധം, കടലിനും കടലാടിക്കും തമ്മിലുള്ള ബന്ധം പോലേയുള്ളൂ. ഭൂരിപക്ഷം നേടി നേതാവാകുന്നവനെയല്ല, കർത്താവു വിളിച്ചു ആക്കുന്നവനെയാണ് സഭയ്ക്ക് ആവശ്യം.
?എത്ര രാജ്യങ്ങളിൽ ദൈവത്തിന്റെ വചനവുമായി അയച്ചു
ഭൂലോകം മുഴുവൻ പോയി സുവിശേഷം അറിയിക്കണം എന്നാണ് കർത്താവിന്റെ കല്പന. അത് ആരെങ്കിലും പൂർത്തീകരിച്ചു ഉള്ളതായി കരുതുന്നില്ല. തിരുവിതാഠകൂറിൽ ജനിച്ച ഞാൻ കർത്താവിൽ വിശ്വസിച്ചതിനാൽ ഇന്ത്യ മുഴുവൻ അതായതു ഭാരതത്തിലെ മിക്കവാറും പ്രധാന നഗരങ്ങളിലും സുവിശേഷവാഹിയായി പോകുവാൻ കർത്താവു കൃപ നൽകി. എന്നെ കർത്താവ് വിശ്വസ്തൻ എന്ന് എണ്ണിയതിനാൽ ഇന്ത്യക്കു പുറത്തേക്കും എന്നെ അയച്ചു. സൗദിഅറേബ്യ അടക്കമുള്ള മിഡിൽ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളിലും, അമേരിക്ക, ഇംഗ്ലണ്ട്, ആൻഡമാൻ ദ്വീപുകളിലും സുവിശേഷം നിമിത്തം പോകുവാൻ ഇടയായതിൽ ഞാൻ സന്തോഷിക്കുന്നു. എങ്കിലും കർത്താവു കല്പിച്ചു തന്നിട്ടുള്ളതിന്റെ ഒരംശം പോലും എത്തിയിട്ടില്ല. പൗലോസ് ആഗ്രഹിച്ചതു പോലെ തികകയെക്കേണം എന്നേ എനിയ്ക്കുള്ളൂ എന്ന വാഗ്‌ദത്തം എന്നിൽ കെടാതെ കിടക്കുന്നു. അതിലധികം ഒന്നുമില്ല.
?ഏറ്റവും അധികം പ്രസംഗിച്ച വിഷയം
ഒരു സുവിശേഷകൻ, വിഷയങ്ങൾ പ്രസംഗിച്ചു എന്ന് പറയുന്നതിനേക്കാളും ക്രിസ്തുവിനെ പ്രസംഗിച്ചു എന്ന് പറയുന്നതാകും ശരി. ചില സുവിശേഷ പണ്ഡിതന്മാർ അറിയാതെ പോലും ക്രിസ്തു എന്ന പദം ഉപയോഗിക്കാറില്ല. ചിലർ ക്രൂശിലാത്ത ക്രിസ്തുവിനെയാണ് പ്രസംഗിക്കുന്നത്. പൗലോസ് ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണ് പ്രസംഗിച്ചത്. എന്റെ ലക്‌ഷ്യം, ‘ക്രിസ്തു ഏക രക്ഷകൻ’ എന്ന് തെളിയിക്കണം എന്നുള്ളതാണ് അതോടൊപ്പം പട്ടത്വ സഭകളുടെ ഉപദേശങ്ങൾ വചനവിരുദ്ധമാണെന്ന് തെളിയിക്കുകയാണ് എന്റെ പ്രധാന ലക്‌ഷ്യം. അത് എന്റെ ശാഠൃമല്ല, കർത്താവിന്റെ കല്പന ഞാൻ അറിയിക്കുമ്പോൾ അതിനു വിരുദ്ധമായതിനെ എതിർക്കാതെ തരമില്ല. പൊതുവെ ക്രിസ്തുവിനെയും തന്റെ ഉപദേശങ്ങളെയും ഉയർത്തി കാണിക്കുക എന്ന ലക്ഷ്യത്തിലാണ് എന്റെ പ്രസംഗയാത്ര.
? ദൈവവചന പ്രാസംഗികൻ, അദ്ധ്യാപകൻ എന്നതിലുപരി ഏതെല്ലാം നിലയിൽ കർത്താവിനു വേണ്ടി പ്രയോജനപ്പെടുന്നു
പത്രമാസികകളിൽ ധാരാളം എഴുതിയിട്ടുണ്ട്. അനേക വേദികളിൽ സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്. ദൈവകൃപയാൽ ചെറുതും വലുതുമായ പന്ത്രണ്ടോളം ഗ്രന്ഥങ്ങൾ പ്രസിദ്ധികരിക്കുവാൻ ദൈവം കൃപ ചെയ്തു. ‘പള്ളി മതവും പൗരോഹത്യ തന്ത്രവും’, യാക്കോബായ തുടങ്ങിയ സഭകളിൽ വിശ്വാസ സ്നാനവും, ആത്മാഭിഷേകവും’, ‘അച്ഛനും പാസ്റ്ററും’, ‘അന്നമ്മയും മറ്റൊരു പാസ്റ്ററും’ തുടങ്ങിയവ അതിൽ ചിലതു മാത്രം. ഉപദേശപിശകില്ലാത്ത അനേകം ബൈബിൾ സ്കൂളുകളിൽ പഠിപ്പിച്ചിട്ടുണ്ട്. ഇന്ന് തുടർച്ചയായി പഠിപ്പിക്കുന്നില്ല. ചില ദിവസങ്ങൾ അടങ്ങുന്ന സ്പെഷ്യൽ ക്ലാസുകൾ മാത്രം ഏറ്റെടുത്തു പഠിപ്പിക്കുന്നുണ്ട്.
? മറ്റു പെന്തക്കോസ്തു സഭകളുമായുള്ള ബന്ധം
ഉപദേശ വ്യതാസമില്ലാത്ത എല്ലാ പെന്തക്കോസ്തു വിഭാഗങ്ങളും, ദൈവത്തിന്റെ സത്യസഭയുടെ അംഗങ്ങളാണെന്ന് ചൂണ്ടികാണിക്കുവാനുള്ള ലക്‌ഷ്യം എനിക്കുണ്ട്. ഐപിസി, ചർച് ഓഫ് ഗോഡ്, ഏജി, ശാരോൻ തുടങ്ങിയ ദൈവസഭകൾ തമ്മിൽ വേർതിരിക്കുന്ന പുറംമതിലുകൾക്കു കൂടുതൽ ഘനം കൂട്ടരുത്. ഇടയ്ക്കു ചിലർക്ക് അധികം സന്തോഷമിലെന്നു തോന്നിയാലും ഞാനൊരു അവകാശവാദം പറയുന്നത് കേൾക്കണം. ‘ന്യൂ ഇന്ത്യ ചർച് ഓഫ് ഗോഡ്’ ചിങ്ങവനം, ‘ന്യൂ ഇന്ത്യ ബൈബിൾ ചർച്’ പായിപ്പാട് എന്നീ രണ്ടു സഭകൾക്ക് പേരിട്ടു കൊടുത്ത് ഞാനാണ്. ഈ വിഷയത്തിൽ ഞാനൊരു പ്രതിഫലവും ആഗ്രഹിക്കുന്നില്ല.
?പുതുതലമുറയോടുള്ള ഉപദേശം
എന്റെ പഠനത്തിലും അനുഭവത്തിലും പറഞ്ഞാൽ സഭ സാക്ഷാൽ കുടുംബമാണ്. ആ കുടുംബത്തിൽ ദൈവം സാക്ഷാൽ പിതാവും വിശ്വാസികളെല്ലാം സാക്ഷാൽ സഹോദരങ്ങളുമാണ്. ആ ബന്ധത്തിൽ ഏതു സഭാനേതാവിനെയും സഹോദര എന്ന് വിളിക്കുവാൻ കഴിയണം. പട്ടത്വ സഭയിൽ മെത്രാനെ സഹോദരാ എന്ന് വിളിച്ചാൽ ഉടനെ പ്രഹരം ലഭിയ്ക്കും. കാരണം അവിടെ സഭാനേതാവ് ‘പിതാവ്’ ആണ്. നേതാവിന്റെ അപ്പൻ പോലും മകന്റെ മകനാണ്. പൗലോസിന്റെ വിശ്വാസികൾ പോലും ശൗലെ സഹോദര എന്നാണ് വിളിച്ചത്. ഈ സ്വാതന്ത്ര്യം പെന്തെക്കോസ്റ്റിലുമുണ്ടാകണം. അനേകരും സ്വന്ത കുടുംബം മറന്നു ലോകം നന്നാക്കുവാൻ നടക്കുന്നത് കാണുമ്പോൾ, ‘ ഞാനും എന്റെ കുടുംബവും ഞങ്ങൾ യഹോവയെ സേവിയ്ക്കും’ എന്ന വാക്യം ഇവരുടെ ബൈബിളിൽ ഇല്ലയോ എന്നോർത്ത് പോകാറുണ്ട്. മക്കളെ ആത്മീയ വിഷയങ്ങൾക്ക് പ്രോത്സാഹിപ്പിക്കാതെ കലാപരിപാടികൾക്കും, വിനോദങ്ങൾക്കും, തള്ളിവിടുന്ന മാതാപിതാക്കൾ അതിന്റെ കനത്ത തിരിച്ചടി പ്രാപിക്കാതെ തരമില്ല. വാർത്താമാധ്യമങ്ങളുടെ അതിപ്രസരം ഇവരാരും ശ്രദ്ധിക്കുന്നില്ല. യുവതലമുറയോട് ഞാൻ പറയട്ടെ, ‘ആത്മീയതിന്റെ പേരിൽ എതിരില്ലാതെ ഇടകലർന്നു മേളിക്കുന്ന എല്ലാ മേളങ്ങളും ഒടുവിൽ ലൈംഗീക അരാജകത്വം എന്ന പടുകുഴിയിൽ വീഴുമെന്നു ഓർത്തുകൊൾക. ജഡീക പാപങ്ങളിൽ പരിചയിച്ചു, മുന്നേറുന്ന ഒരു വ്യക്തി, ഒരിയ്ക്കലും കർത്താവിന്റെ വേളയിൽ ശോഭിക്കയില്ല. അയാൾക്ക് ദൈവാരാജ്യത്തിലും ഓഹരിയില്ല. തന്നെത്താൻ സൂക്ഷിക്കുന്നവനെ മാത്രമേ ദൈവം സൂക്ഷിക്കുകയുള്ളൂ.’
? കുടുംബം
ഭാര്യ ഏലിയാമ്മ. നിർമ്മല, ബിജു, ജിജിമോൾ എന്നിവരാണ് മക്കൾ. മൂന്ന് പേരും കുടുംബസ്ഥരാണ്.
എന്നെ ശ്രദ്ധിച്ച എല്ലാ വായനക്കാരോടും എനിക്ക് ആഴത്തിൽ നിന്നുമുള്ള ഒരു അപേക്ഷയുണ്ട്. എന്റെ ജീവിതത്തിലും, ശുശ്രുഷയിലും, നിങ്ങള്ക്ക് സ്വീകാര്യമായ നല്ല കാര്യങ്ങൾ സ്വീകരിക്കണം. അതോടൊപ്പം നിങ്ങളുടെ ക്രിസ്തീയ സ്നേഹത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഓർത്തു പ്രാർത്ഥിക്കണം. ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ.