‘സഫലമീ യാത്ര…’ – (16)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
വാഗ്‌ദത്തങ്ങൾ
വാക്ക് പറഞ്ഞ വ്യക്തി അത് നടപ്പിലാക്കാതെ വരുമ്പോൾ നാം വിലപിക്കാറുണ്ട്, ‘ആ വാക്കും, പഴകിയ ചാക്കും’ എന്ന്. ചിലതു നാം ഗണ്യമാക്കാറില്ല. എന്നാൽ ചിലതു നാം ഏറെ കാത്തിരുന്നിട്ടും പൂർത്തിയാകാതെ വരുമ്പോൾ നാം നിരാശപ്പെടും, നെടുവീർപ്പിടും.
ദൈവം മനുഷ്യനെ പോലെയോ, എന്ന് ചിലപ്പോഴൊക്കെ തോന്നാറില്ലേ? കാലയിളവുകളും, നമ്മുടെ സമയവും, ദൈവത്തിന്റെ സമയക്രമവും, തമ്മിൽ അന്തരമാകുമ്പോൾ, കൗശലത്തോടെ കടന്നു വരുന്ന സാത്താന്യ തന്ത്രങ്ങൾ നമ്മെ കുഴക്കാറുണ്ട്.
‘ഞാൻ നിന്നെ വലിയ ജാതിയാക്കും’, (ഉല്പ : 12 : 2) എന്ന് യാഹാം ദൈവം അബ്രഹാമിനോട് വാഗ്‌ദത്തം ചെയ്തു. പക്ഷെ യിസഹാക്കിന്റെ ജനനത്തിനായി കാത്തിരിക്കേണ്ടി വന്നത് ഇരുപത്തഞ്ചു സംവത്സരങ്ങളാണ് (ഉല്പ : 21 : 5) പോയ സംവത്സരങ്ങളിൽ അബ്രഹാമിന്റെ സങ്കടവും (ഉല്പ : 15 : 2) യിശ്മായേലിന്റെ ജനനവും (ഉല്പ : 16 : 15) ഒക്കെ നാം കാണുന്നു.
നമ്മുടെ പ്രകൃതി അറിയുന്നവനാണ് ദൈവം. കൃത്യമായ ഇടവേളകളിൽ അബ്രഹാമിനെ ദൈവം ഉറപ്പിക്കുന്നു. മറക്കരുതാത്ത ഒരിടമുണ്ട്. മമ്രേയുടെ തോപ്പിൽ യഹോവയുടെ സന്ദർശനം. ‘നീ എന്റെ മുൻപാകെ നടപ്പിൽ നിഷ്കളങ്കനാകുക. ഞാൻ സർവ്വശക്തിയുടെ ദൈവമല്ലോ’, (ഉല്പ : 17 : 1)
വാഗ്ദത്തങ്ങളിൽ ആശ്രയിക്കുക മാത്രം ചെയുക. സാഹചര്യങ്ങൾ എത്ര ഗുരുതരമായാലും വാഗ്ദത്തം പൂർത്തിയാക്കും. സമയം ദൈവത്തിന്റെ കരങ്ങളിൽ. ആശ്രയം അവിടുത്തെ ഉറപ്പുകളിൽ.
തന്റെ ജ്ഞാനം, കരുതൽ, സ്വഭാവം, സർവ്വശക്തി ; അതാണ് കാത്തിരിക്കുന്നവന്റെ ഉറപ്പും, ധൈര്യവും.