“പുകഴ്ത്തിയാൽ മനസ്സ് കൊണ്ട് ഉയരുന്നതോ, താഴ്ത്തിയാൽ മനസ്സ് കൊണ്ട് വേദനിക്കുകയോ ചെയുന്നതല്ല എന്റെ ജീവിതം“, – പാ. ഡോ. കെ. സി. ജോൺ (IPC ജനറൽ സെക്രട്ടറി)
നിരന്തരമായി നേരിടുന്ന വിമർശനങ്ങളെ, സമചിത്തതയിൽ പുഞ്ചിരിയോടെ നേരിടുന്നതായിരുന്നു, പ്രഭാഷണ വേദിയിൽ അര നൂറ്റാണ്ടു പിന്നിട്ട കടുകുങ്കൽ ചാക്കോ ജോൺ എന്ന പാ. ഡോ. കെ. സി. ജോണിന്റെ ശൈലി. അദ്ദേഹവുമായി ‘സഭാവാർത്തകൾ.കോം‘ നു വേണ്ടി ജോജി ഐയ്പ് മാത്യൂസ് നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.
? ‘അര നൂറ്റാണ്ടു’ – ഈ കാലഘട്ടത്തിൽ പെന്തക്കോസ്തു വേദികളിൽ വന്ന മാറ്റങ്ങൾ എന്തെല്ലാമാണ്
എന്റെ സുവിശേഷ പ്രഭാഷണ വേദിയിലേക്കുള്ള വരവ് രണ്ടാമതൊരാളുടെ ഏറ്റുപറച്ചിൽ ഒഴുവാക്കിയുള്ളതായിരുന്നു. 50 വര്ഷങ്ങള്ക്കു മുൻപ് എല്ലാ പ്രസംഗകരും ഒരാളെ കൊണ്ട് ഏറ്റു പറയിപ്പിക്കുമായിരുന്നു. ഉച്ചഭാഷിണിയുടെ അഭാവം ഒരു പ്രധാന കാരണമായിരുന്നു. ശബ്ദ സംവിധാനങ്ങൾ എത്തിയതോടെ പല മാറ്റങ്ങളും ഉണ്ടായി. പ്രസംഗകന് കൂടുതൽ സമയം ശുശ്രുഷിക്കുവാൻ കഴിയുന്നു.
? ഐപിസിയുടെ നേതൃപദവികൾ വഹിച്ചു കൊണ്ട് ചെയ്തെടുക്കുവാൻ കഴിഞ്ഞ കാര്യങ്ങൾ
ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ വളർച്ചയുടെ പ്രധാന കാലഘട്ടമാണ് 1985 മുതൽ 2005 വരെയുള്ള രണ്ടു പതിറ്റാണ്ട്. 1990 കളുടെ തുടക്കത്തിൽ, ഞാൻ സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേൽക്കുമ്പോൾ കേരളത്തിൽ 430 സഭകളും, 35 സെന്ററുകളുമാണ് ഉണ്ടായിരുന്നത്. ഒമ്പതു വര്ഷം കഴിഞ്ഞു ആ സ്ഥാനത്തു നിന്ന് ഞാൻ മാറുമ്പോൾ, സഭയ്ക്ക് രണ്ടായിരത്തോളം സഭകളും നൂറ് സെന്ററുകളുമായി. സഭാ വളർച്ച എന്ന സങ്കല്പത്തെ യാഥാർഥ്യമാക്കുന്ന പ്രവർത്തനങ്ങളാണ് ആ സമയത്തു നടന്നത്.
? ഐപിസി യിലെ സ്വപ്ന പദ്ധതികൾ ഏതെല്ലാം
സഭയുടെ പ്രധാന ദൗത്യം സുവിശേഷത്തിനായി നിൽക്കുക എന്നതാണ്. ഭാരത സുവിശേഷീകരണമാണ് സഭയുടെ ഏറ്റവും വലിയ ലക്‌ഷ്യം. സഭ ദൈവത്തിന്റേതാണ്. നാം ദൈവസന്നിധിയിൽ താണിരുന്നാൽ ദൈവം അതിനെ ഉയർത്തും.
? ഐപിസി യിൽ ദൈവം ഏല്പിച്ച ഭൂത, വർത്തമാനകാല ഉത്തരവാദിത്വങ്ങൾ
സഭ ഏല്പിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയോടെ നിറവേറ്റുവാൻ കഴിഞ്ഞു. PYPA പ്രസിഡന്റ് ആയിരുന്നപ്പോൾ യുവജന ക്യാമ്പുകൾ ആത്മീയ ഉന്നതിയിലേക്ക് നയിക്കുന്ന ആവേശം നിറഞ്ഞതായിരുന്നു. സഭയുടെ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നപ്പോൾ സഭാ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ചു. ജനറൽ പ്രസിഡന്റായും, ജനറൽ സെക്രെട്ടറിയായും ഉത്തരവാദിത്വങ്ങൾ ഭംഗിയോടെ നിർവഹിക്കുവാനും ഇപ്പോഴും അത് തുടരുകയും ചെയുന്നു.
? ഐപിസി നേരിടുന്ന പ്രധാന വെല്ലുവിളികൾ
സഭയെന്ന നിലയിൽ ഇന്സ്ടിട്യൂഷനൽ ഗ്രോത്ത് ഉണ്ടാകാതെ ഉയരാൻ കഴിയില്ല. ചെറിയ കാര്യങ്ങളെ വലിയതായും, വലിയ കാര്യങ്ങളെ ചെറുതായും കാണുകയും അത് സഭയുടെ വളർച്ചയെ ബാധിക്കുകയും ചെയുന്നു. പ്രാർത്ഥനാ കൂട്ടമായി മാത്രം മാറുമ്പോൾ നാം വസിക്കുന്ന രാജ്യം നമ്മുടെ സാന്നിധ്യം അറിയാതെ പോകുന്നു. സമൂഹത്തോട് സഭയ്ക്ക് കടപ്പാട് ഉണ്ടാകണം. ബാലിശമായി ഇടപെടുന്ന അവസ്ഥ പലരിലും ഉണ്ട്.
? ജീവിതം ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ – കടപ്പെട്ടിരിക്കുന്ന വ്യക്തികൾ
ദൈവകൃപയാണ് നിലനിൽപ്പിന്റെ അടിസ്ഥാനം. മാതാപിതാക്കൾ, ഭാര്യ, അധ്യാപകർ, പഠിച്ച സ്ഥാപനങ്ങൾ, IPC, പാസ്റ്റർമാരായ പി. എം. ഫിലിപ്പ്. കെ. ഇ. എബ്രഹാം, സി. കെ. ഡാനിയേൽ, ജോർജ് വര്ഗീസ്, എം. വി. ചാക്കോ മുണ്ടിയപള്ളി, എം. വി. വര്ഗീസ് തുടങ്ങിയവർ
? മാതാപിതാക്കൾ
കുട്ടനാട്ടിലെ തലവടിയെന്ന കൊച്ചുഗ്രാമത്തിൽ ഇടയത്ര വീട്ടിൽ കെ. ജി. ചാക്കോ, ശോശാമ്മ ദമ്പതികളുടെ മകനായി ജനിക്കുവാൻ ദൈവം ഭാഗ്യം നൽകി.
? ബാല്യം
ബാല്യത്തിൽ തന്നെ പ്രസംഗത്തോട് ആഭിമുഖ്യം ഉണ്ടായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആലുവ U.C. കോളേജിലായിരുന്നു പ്രീഡിഗ്രി, ഡിഗ്രി പഠനം. ആദ്യം പിതാവിന്റെ കൂടെ പള്ളിയിലായിരുന്നു സൺഡേസ്കൂൾ.
? സുവിശേഷ വേലയ്ക്കുള്ള മുഖാന്തരം
ഡിഗ്രിയ്ക്ക് ശേഷം ഇംഗ്ലീഷ് പഠനത്തിനായി കോട്ടയത്ത് പോയപ്പോൾ ഉച്ചകഴിഞ്ഞുള്ള സമയം വടവാതൂർ ബൈബിൾ സ്കൂളിൽ പാ. പി. എം. ഫിലിപ്പ്, പാ. ടി. ജി. ഉമ്മൻ എന്നിവരുടെ ക്ലാസ്സുകളിൽ സംബന്ധിച്ചിരുന്നു. തുടർന്ന് 1967 ൽ സ്നാനപെട്ട ശേഷം ശാലേം ബൈബിൾ സ്കൂളിൽ പൂർണ്ണ സമയ ബൈബിൾ പഠനത്തിനും തുടർന്ന് അമേരിക്കയിലും പോയി.
? സുവിശേഷ വേദിയിലെ മറക്കാനാവാത്ത അനുഭവം
അനേകരെ രക്ഷയിലേക്കു നയിച്ചു എന്നത് തന്നെയാണ് ഏറ്റവും വലിയ അനുഭവം. മാത്രമല്ല വിവിധ രാജ്യങ്ങളിൽ സുവിശേഷത്തിന്റെ സാക്ഷിയാകുവാനും ദൈവം ഇടയാക്കി.
? മലയാളക്കരയിൽ ഇനിയും ഒരു ഉണർവിനുള്ള സാധ്യതകൾ എത്രത്തോളം
ഉണർവിനുള്ള സാദ്ധ്യതകൾ ഉണ്ട്. ഇപ്പോൾ ജ്വാല കുറവാണ്. പ്രാർത്ഥനയ്ക്ക് ആവേശം കുറവാണ്. അത് ജ്വാലയായി കത്തിച്ചെടുക്കണം. അതിനുള്ള സാഹചര്യങ്ങളുമുണ്ട്.
? പെന്തക്കോസ്തു സമൂഹത്തിൽ നിലനിൽക്കുന്ന തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ച്
പല സഭകളും സൊസൈറ്റി ആയതിനാൽ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പുകൾക്കെ സാധ്യതയുള്ളൂ. ചെറിയ സഭയായിരുന്നപ്പോൾ, നിർമ്മിച്ച ഭരണഘടന കാലാനുസൃതമായി മാറ്റി തിരെഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങൾ നടപ്പാക്കാവുന്നതാണ്.
? പവർവിഷൻ, നെടുമ്പ്രം ഗോസ്പൽ സെന്റർ, തുടങ്ങി സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനങ്ങളെ കുറിച്ച്
സുവിശേഷ പ്രവർത്തനങ്ങളുടെ അടിസ്ഥാനം നെടുമ്പ്രം ഗോസ്പൽ സെന്ററാണ്. 1972 മെയ് മാസത്തിൽ എട്ടു പേരുമായി തുടങ്ങിയ സഭയിൽ ഇന്ന് ആയിരങ്ങളാണ് ആരാധിക്കുന്നത്.
2000 മുതൽ മാസ്സ് ഇവാഞ്ചലിസം എന്ന ദർശനം ഉണ്ടായിരുന്നു. വിവിധ ചാനലുകളിൽ പ്രസംഗിക്കുമായിരുന്നു. ഒരു ചാനൽ സുവിശേഷ സത്യങ്ങൾക്കായി തുടങ്ങണമെന്ന് ആഗ്രഹിച്ചു. എന്നാൽ ഉപദേശം നൽകുവാൻ ആരുമില്ല. പല ചാനലുകളിൽ ജോലി ചെയുന്നവരുമായി സംസാരിച്ചു. 2003 ൽ അതിന്റെ ജോലികൾ ആരംഭിച്ചു. 2005 ൽ ലൈസൻസ് ലഭിച്ചു. 2006 ഫെബ്രുവരിയിൽ പവർവിഷൻ സംപ്രേഷണം ആരംഭിച്ചു. സുവിശേഷത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നല്കുന്നു.
? ശുശ്രുഷയിൽ തിളങ്ങിയപ്പോഴും അതിന്റെ ശോഭയെ കെടുത്താൻ ചില സന്ദര്ഭങ്ങളിലെങ്കിലും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടില്ലേ
പലവിധമായ ആരോപണങ്ങൾ വിവിധ കോണുകളിൽ നിന്നും വന്നിട്ടുണ്ട്. മറ്റു സമൂഹങ്ങൾ അംഗീകരിച്ച ഒരു ലീഡറായി വളർന്നപ്പോഴും, പെന്തക്കോസ്തു സമൂഹത്തിൽ നിന്നുമാണ് വിമർശനങ്ങൾ പലപ്പോഴും ഉയർന്നത്. ജോസെഫിന്റെ ജീവിതത്തിൽ ആരോപണങ്ങൾ കേട്ടു. ശമര്യ സ്ത്രീയെ കുറിച്ച് ആരോപണം പറഞ്ഞു. യേശുക്രിസ്തു ചുങ്കക്കാരുടെയും, പാപികളുടെയും ഒപ്പമാണെന്നു പറഞ്ഞു. എന്നാൽ പിന്നീട് അതെല്ലാം പൊള്ളയാണെന്ന് മനസ്സിലായി.
പുകഴ്ത്തിയാൽ മനസ്സ് കൊണ്ട് ഉയരുന്നതോ, താഴ്ത്തിയാൽ മനസ്സ് കൊണ്ട് വേദനിക്കുകയോ ചെയുന്നതല്ല എന്റെ ജീവിതം. കാര്യങ്ങളെ പഠിച്ചു ദൈവകൃപയാൽ അതിനെ അതിജീവിക്കുവാൻ നാം തയ്യാറാകുക. പ്രസംഗവേദിയിൽ 50 വര്ഷം പിന്നിട്ടിട്ടും, എന്നെ കുറിച്ച് നെടുമ്പ്രം സഭയിൽ വന്നു അനേഷിച്ചാൽ മതിയാകും. വലിയവരെയും ചെറിയവരെയും ഒരുപോലെ കരുതുന്നതാണ് നെടുമ്പ്രം സഭ. അത് തന്നെയാണ് എന്റെ ജീവിത വിജയവും.
? കുടുംബം
പ്രയ്‌സ് ജോണാണ് ഭാര്യ. മക്കൾ : പാ. ജെയിം ജോൺ (കാനഡ), ജെയിനി ഹഡ്സൺ (കോതമംഗലം), ഡോ. ജെയ്‌സ് ജോൺ (എറണാകുളം)
ഇന്ത്യ പെന്തക്കോസ്തു ദൈവസഭയ്ക്കുള്ളിൽ മാത്രമല്ല ലോകമെമ്പാടും സുവിശേഷഘോഷണത്തിൽ ദൈവത്താൽ വിവിധ മാധ്യമങ്ങളിലൂടെ പ്രയോജനപ്പെടുന്ന പാ. ഡോ. കെ. സി. ജോണിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയുന്നു.