“പല പെന്തക്കോസ്തു സഭകളും ഇന്ന് ഒരു സാമൂഹിക കൂട്ടങ്ങളായും, നേതൃത്വം രാഷ്ട്രീയക്കാരും, അധികാര മോഹികളുമായി തീർന്നു” – പാ. ജേക്കബ് ജോർജ് മുണ്ടക്കൽ (UAE റീജിയൻ കോഓർഡിനേറ്റർ, ശാരോൻ ഫെല്ലോഷിപ്പ് ചർച്)
കഴിഞ്ഞ ഒന്നര ദശാബ്ദങ്ങൾ അധികമായി UAE ൽ ശുശ്രുഷയിൽ ആയിരിക്കുകയും, ശാരോൻ ഫെല്ലോഷിപ്പ് ചർച്, UAE റീജിയൻ കോർഡിനേറ്ററുമായി സേവനമനിഷ്ഠിക്കുന്ന പാ. ജേക്കബ് ജോർജ് മുണ്ടക്കലുമായി ‘സഭാവാർത്തകൾ.കോം‘ നു വേണ്ടി ഷിബു ജോർജ്, ഷാർജ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.
? കഴിഞ്ഞ നൂറ്റാണ്ടിൽ UAE പെന്തക്കോസ്തു വിശ്വാസികളിൽ ഉണ്ടായ മാറ്റങ്ങൾ എന്തെല്ലാമാണ്
പ്രവാസ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ നാം സാമാന്യവത്കരിക്കുന്നത് ശരിയല്ല. എന്നിരുന്നാൽ തന്നെയും പലവിധമായ സമ്മർദ്ദങ്ങളും, തിക്താനുഭവങ്ങളും UAE ക്രിസ്ത്യാനികളെ ദൈവത്തിങ്കലേക്കു അടുപ്പിക്കുവാൻ ഇടയായി. അപ്പോൾ തന്നെ ഒരു ദുഃഖസത്യം പല പെന്തക്കോസ്തു സഭകളും ഇന്ന് ഒരു സാമൂഹിക കൂട്ടങ്ങളായും, നേതൃത്വം രാഷ്ട്രീയക്കാരും, അധികാര മോഹികളുമായി തീർന്നു. വിനയത്വമുള്ള ജീവിതം ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. അധികാരമോഹവും, അഹങ്കാരവും യഥാർത്ഥ വിശ്വാസികളെ സഭകളിൽ ആരാധനയ്ക്കായി വരുന്നതിൽ നിന്നും അകറ്റി നിര്ത്തുന്നു.
?ശുശ്രുഷയിലേക്കു വരുവാനുള്ള മുഖാന്തരം
ഒരു പെന്തക്കോസ്തു കുടുംബത്തിൽ ഇളയ മകനായി ജനിച്ചു വളർത്തപ്പെടുവാൻ എനിക്ക് ഇടയായെങ്കിലും, ഇടയശുശ്രുഷ ഞാൻ ഒരിക്കലും ആഗ്രഹിച്ചതല്ല. എന്നാൽ സുവിശേഷീകരണത്തിൽ ഞാൻ വളരെ തല്പരനായിരുന്നു. 1990 ൽ ദൈവം എന്നെ UAE ൽ എത്തിച്ചു. യതാർത്ഥ ആത്മീയ ആരാധനയുടെ തീവ്രമായ ആഗ്രഹം ഉള്ളിലുണ്ടായപ്പോൾ എനിക്ക്21 ദിവസം ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി ആയിരിക്കുവാൻ ദൈവം ഇടയാക്കി. അനേക ദൈവദാസന്മാർ വിശേഷാൽ പാസ്റ്റർമാരായ മാത്യൂസ് ജോർജ് മയലിൽ, ടി. ജി. കോശി, ടി. പി. എബ്രഹാം തുടങ്ങിയവർ അബുദാബിയിൽ സഭ സ്ഥാപിക്കുന്നതിൽ എന്നെ പ്രോത്സാഹിപ്പിച്ചു. ദൈവാത്മാവിന്റെ ശക്തമായ മാർഗ്ഗനിർദ്ദേശം എന്നെ ഭരിക്കുന്നുണ്ടായിരുന്നു. അങ്ങനെ 1999 ൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആദ്യ സഭ അബുദാബിയിൽ ആരംഭിപ്പാനും നിത്യതയിൽ വിശ്രമിക്കുന്ന പാ. ജോയി ജോർജ്, എന്നെ ശുശ്രുഷകനായി പ്രാര്ഥിച്ചാക്കുകയും ചെയ്തു.
? മാതാപിതാക്കൾ
നിത്യതയിൽ വിശ്രമിക്കുന്ന പാ. എം. ഡി. ജോർജ്, ഏലിയാമ്മ ജോർജ് ദമ്പതികളുടെ അഞ്ചാമത്തേതും, ഇളയ മകനായും ജനിക്കുവാൻ ദൈവം ഭാഗ്യം നൽകി. 45 വർഷത്തോളം എന്റെ പിതാവ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ഒരു ശുശ്രുഷകനായി സേവനം അനിഷ്ഠിച്ചു, 1979 ൽ കർത്താവിൽ നിദ്ര പ്രാപിപ്പാൻ ഇടയായി.
?ബാല്യം
നന്നേ ചെറുപ്പം മുതൽ ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെന്റിനോടുള്ള (CEM) ബന്ധത്തിൽ നടത്തിയ സുവിശേഷ പ്രവർത്തനങ്ങൾ പോലെ ഒരു തൃപ്തി എന്റെ ജീവിതത്തിൽ ഞാൻ ഏർപ്പെട്ട ഒരു പ്രവർത്തന മേഖലയിലും ലഭിച്ചില്ല. സ്കൂൾ കലാലയ ജീവിതത്തിൽ എന്റെ സഹപാഠികളെ ഞാൻ പ്രാർത്ഥനയ്ക്കായി ഉത്സാഹിപ്പിക്കുമായിരുന്നു. യൗവനത്തിൽ കന്യാകുമാരി മുതൽ വടക്കൻ കേരളത്തിൽ വരെ സൈക്കളുകളിലും, ബോട്ട് മാർഗ്ഗവും, ബസ് മാർഗ്ഗവും സുവിശേഷ യാത്രകൾ നടത്തി പതിനായിരക്കണക്കിന് സുവിശേഷ പ്രതികൾ വിതരണം ചെയുവാൻ ദൈവം കൃപ ചെയ്തു. തിരുവല്ല S.C. സെമിനാരി ഹൈസ്കൂൾ, മാർത്തോമാ അക്കാദമി എന്നിവടങ്ങളിലെ പഠനത്തിന് ശേഷം ആന്ധ്രാപ്രദേശിലുള്ള S.V. സർവകലാശാല, തിരുപ്പതിയിൽ നിന്നും കോമേഴ്സിൽ ബിരുദാനന്തബിരുദം നേടുവാൻ ഇടയായി.
? നിലവിലുള്ള ശുശ്രുഷ ഉത്തരവാദിത്വങ്ങൾ
നിലവിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്, അബുദാബിയുടെ ശുശ്രുഷകനായും ശാരോൻ ഫെല്ലോഷിപ്പ് ചർച് UAE റീജിയന്റെ കോഓർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു.
? UAE ലെ ശാരോൻ സഭകളുടെ പ്രവർത്തനങ്ങൾ
UAE ൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് 12 സഭകളാണ് നിലവിലുള്ളത്. ഉം അൽ ക്വയ്ൻ, ഫുജൈരാഹ്, ഘോർഫഖാൻ, എന്നീ സ്ഥലങ്ങളിൽ കൂട്ടായ്മ ആരംഭിക്കുവാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. യൗവനക്കാർ, കുഞ്ഞുങ്ങൾ, വിവാഹിതർ അങ്ങനെ സമസ്ത മേഖലകൾക്കും ഊന്നൽ നൽകി, CEM, സൺഡേ സ്കൂൾ ബോർഡ്, വനിതാ സമാജം, മീഡിയ, അങ്ങനെ ദൈവരാജ്യ വ്യാപ്തിക്കായി ഒരുമിച്ചു പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
? കുടുംബം
അജി സൂസൻ ജേക്കബാണ് ഭാര്യ. ഞങ്ങൾക്ക് ഇവാൻജെലിൻ, കാതെലിൻ, ഇമ്മാനുവേൽ എന്നീ മൂന്നു മക്കളെ ദൈവം ദാനമായി നൽകി.
? പെന്തക്കോസ്തു പുതുതലമുറ നേരിടുന്ന വെല്ലുവിളികൾ
പെന്തക്കോസ്തു സഭകളിൽ യൗവനക്കാർക്കു മതിയായ ശ്രദ്ധ ലഭിക്കുന്നില്ല എന്നുള്ളതും, സത്യ ദൈവത്തെ കുറിച്ചുള്ള യഥാർത്ഥ കാഴ്ചപ്പാട് അവർക്കു ലഭിക്കാത്തതുമാണ് പുതുതലമുറ നേരിടുന്ന പ്രധാന വെല്ലുവിളി. ദൈവവുമായിട്ടുള്ള യഥാർത്ഥ ബന്ധത്തിലേക്ക് അവരെ നയിക്കുന്നതിന് പകരം മത്സരാധിഷ്ഠിതമായ ജീവിതമാണ് അവർ കണ്ടു വളരുന്നത്.
? ശുശ്രുഷ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം
ഒരു പുതുവത്സര ആരാധനയ്ക്കു ശേഷം 6 പേർ തങ്ങൾക്കു സ്നാനം ഏൽക്കണം എന്ന് എന്റെ അടുത്ത് ആവശ്യപ്പെട്ടു.എന്നാൽ ഒരു മൂപ്പൻ കടന്നു വന്നു, ഞാൻ സ്നാനപെടുത്തുന്നതിനേക്കാൾ മുതിർന്ന ഏതെങ്കിലും ശുശ്രുഷകന്മാർ ആ ശുശ്രുഷ നിർവഹിക്കുന്നതായിരിക്കും നല്ലതു എന്ന് അഭിപ്രായപ്പെട്ടു. ഞാൻ വളരെ ഹൃദയത്തിൽ മുറിപെട്ടവനായി തീർന്നു. അതിൽ ഒരാൾ പോലും സ്നാനപ്പെട്ടില്ല എന്ന് മാത്രമല്ല, അവർ വിവിധ സഭകളിലേക്കു ചിതറി പോകുകയും ചെയ്തു.
എന്നാൽ പിന്നീടൊരിക്കൽ ഒരു മാർത്തോമ്മാ കുടുംബത്തിൽ സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ, ആ വീട്ടിലെ മാതാവ് തനിക്കു എന്റെ കൈകീഴിൽ സ്നാനമേൽക്കണം എന്ന് പറഞ്ഞപ്പോൾ ആത്മാവിന്റെ പരിവർത്തനം എനിക്കു മനസിലാക്കുവാൻ ഇടയായി.
? ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച സന്ദർഭം
എന്റെ ശുശ്രുഷ ജീവിതത്തിന്റെ ആരംഭത്തിൽ ചുറ്റുപാടും നിന്ന് അനേകം നിരുത്സാഹപ്പെടുത്തുന്ന വാക്കുകൾ കേൾക്കുവാൻ ഇടയായി. ഒരു മുഴുവൻ സമയ ശുശ്രുഷകനും, ആരാധനയ്ക്കു വേണ്ടിയുള്ള പൊതുസ്ഥലവും ഉണ്ടെങ്കിൽ മാത്രമേ സഭാപ്രവർത്തനം വിജയിക്കുകയുള്ളൂ എന്ന് പലർ അഭിപ്രായപ്പെട്ടു. എന്നാൽ എല്ലാ നിരാശയുടെയും മധ്യത്തിൽ സങ്കീർത്തനം 78 : 15 – 22 വാക്യങ്ങളിൽ കൂടി ദൈവാത്മാവ് ശക്തമായി സംസാരിച്ചു. ആ വാക്കുകളാണ് ഇന്നും എന്നെ സന്തോഷിപ്പിക്കുന്നത്.
? സഭാശുശ്രുഷയും ഔദ്യോഗിക ജീവിതവും തമ്മിൽ എങ്ങനെ ഒരുമിച്ചു കൊണ്ടുപോകുന്നു
സഭയുടെ ആത്മാർത്ഥമായ സ്നേഹവും കരുതലും, മൂപ്പന്മാരുടെ ഹൃദയങ്കമായ സഹകരണവും, എന്നെ എന്റെ കർത്തവ്യങ്ങൾ പൂർത്തീകരിപ്പാൻ സഹായിക്കുന്നു. എന്റെ ഔദ്യോഗിക ജീവിതത്തിൽ എനിക്ക് ലഭിച്ച പരിശീലനം ശുശ്രുഷ മേഖലയിലുള്ള കാര്യനിർവഹണത്തിനു മുതൽക്കൂട്ടായിട്ടുണ്ട്. സർവോപരി, അപ്പൊ. പൗലോസ് 1 തെസ്സ് : 2 : 9 ൽ പറയും പോലെ എന്റെ ഉപജീവന മാർഗ്ഗം എന്റെ ശുശ്രുഷയിൽ എന്നെ സഹായിക്കുന്നു, മറിച്, ശുശ്രുഷയിൽ നിന്നും ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല.
? ജീവിതത്തിൽ കടപ്പെട്ടിരിക്കുന്ന വ്യക്തികൾ
എന്റെ മാതാപിതാക്കന്മാരുടെ ക്രിസ്തീയ സാക്ഷ്യം, ശുശ്രുഷ, ക്രിസ്തുവിലുള്ള വിശ്വാസം, പാസ്റ്റർമാരായ ടി. ജി. കോശി, ടി. പി. എബ്രഹാം, മാത്യൂസ് മലയിൽ എന്നിവരുടെ പ്രോത്സാഹനവും പ്രേരണയും, എന്റെ കുടുംബത്തിന്റെ പിന്തുണയും ഇന്നെയൊള്ളമുള്ള എന്റെ വിശ്വാസ ജീവിതത്തിൽ മറക്കുവാൻ സാധിക്കുകയില്ല.
? ശാരോൻ പ്രസ്ഥാനത്തെ കുറിച്ചുള്ള സ്വപ്നം
ആഗോള സുവിശേഷീകരണത്തിനു വേണ്ടി സജ്ജമായ ഒരു രാഷ്ട്രീയ വിമുക്തമായ യഥാർത്ഥ ആത്മീയ കൂട്ടായ്മ, സർവോപരി സത്യാരാധന വെളിപ്പെടുന്ന ഒരു സഭ അതാണ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിനെ കുറിച്ചുള്ള എന്റെ സ്വപ്നം.
പ്രവാസ ജീവിതത്തിൽ തന്റെ ശുശ്രുഷയിലൂടെ അനേകർക്ക് ഒരു ആശ്വാസവും അനുഗ്രഹവുമായി നിലനിൽക്കുവാൻ പാ. ജേക്കബ് ജോർജ് മുണ്ടക്കലിന് തുടർന്നും ഇടയാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയുന്നു.