‘സഫലമീ യാത്ര…’ – (18)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സഖായിയെ തേടി
ഇത് ആൽഫ് ക്ലാർക് എന്ന ഒരു വിശ്വാസിയുടെ ജീവിത രീതിയാണ്. താൻ പാർക്കുന്ന പ്രദേശത്തു അദ്ദേഹം യേശു സഖായിയെ കണ്ടെത്തിയത് പോലെ യേശുവുമായി സന്ധിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിക്കായി എല്ലാ ദിവസവും കുറെ സമയം മാറ്റിവയ്ക്കും.
തന്റെ ചുറ്റുമുള്ള വീടുകളും, സമീപ പ്രദേശങ്ങളുമാണ് താൻ തിരഞ്ഞെടുക്കുന്നത്. ചുറ്റുമുള്ള വീടുകളിൽ കടന്നു ചെന്ന്, കോളിങ് ബെൽ മുഴക്കി, ഗൃഹത്തിലുള്ളവർ വാതിൽ തുറക്കുമ്പോൾ വന്ദന വാക്കുകൾക്ക് ശേഷം അദ്ദേഹം ചോദിക്കും, ‘ഞാൻ ആൽഫ്, ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുവാൻ വന്നതാണ്, നിങ്ങൾക്കെന്തെങ്കിലും പ്രാർത്ഥന വിഷയങ്ങളുണ്ടോ?
പല ഭവനങ്ങളും അദ്ദേഹത്തെ ക്ഷണിക്കും. അവരുടെ പ്രശ്നങ്ങളുമായി പ്രാർത്ഥിക്കുവാൻ ആരംഭിക്കും. അറിയപ്പെടുന്ന ശുശ്രുഷകരുടെ വലിയ കൂട്ടങ്ങളിൽ ലഭിക്കാത്ത മറുപടികൾ പ്രാര്ഥനക്കുത്തരമായി ലഭിക്കും. യേശുവുമായി കുടുംബങ്ങൾ സന്ധിക്കപ്പെടും. ക്രമേണ അവർ ദൈവരാജ്യത്തിന്റെ വ്യക്താക്കളായി മാറും.
ലൂക്കോസ് 19 ആം അദ്ധ്യയത്തിലാണ് സഖായി എന്ന ചുങ്കക്കാരിൽ പ്രമാണി യേശുവുമായി സന്ധിക്കുന്നത്. യേശുവിനെ കാണുവാൻ അവന്റെ ഭവനത്തിൽ യേശു എത്തുന്നു. ഒരു സമൂഹം ആ വീട്ടിലൂടെ യേശുവിനെ കണ്ടുമുട്ടുന്നു. യേശുവിനെ വേണ്ട സഖായിമാരുള്ള ഒരു സമൂഹത്തിലാണ് ഞാൻ എന്ന് അറിയുന്നു എങ്കിൽ നാളേക്ക് മാറ്റാതെ, ഇന്ന് തന്നെ ഒരുങ്ങുക. അടക്കി വയ്ക്കുവാൻ കഴിയാത്തതിലും വലുതാണ് സുവിശേഷം എന്ന സദ്വാർത്ത.