‘സഫലമീ യാത്ര…’ – (21)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
നടത്തിപ്പുകൾ
രണ്ടാമത്തെ പ്രമാണം എന്ന് അർത്ഥമുള്ള ആവർത്തന പുസ്തകത്തിൽ ദൈവീകനടത്തിപ്പുകളെ കുറിച്ച്, കഴുകനെ ഉദാഹരണമാക്കി ഒരു സത്യം പുതിയ തലമുറയോട് അറിയിച്ചിരിക്കുന്നു. (ആവർ : 32 : 7 – 12)
കഴുകനെ കുറിച്ച് പഠനം നടത്തിയവർ കണ്ടെത്തിയത്, ബോധപൂർവം രക്ഷയ്ക്കായി കുഞ്ഞുങ്ങളെ കൂടിനു വെളിയിലേക്കു തള്ളിയിടുന്നു. 90 മുതൽ 150 അടി വരെ താഴേക്ക് പോയി നിലം പതിക്കുമെന്നു ചിന്തിക്കുമ്പോൾ അതിവേഗത്തിൽ തള്ളപ്പക്ഷി താഴേക്ക് പറന്നു തിരികെ കൂട്ടിലെത്തിക്കുന്നു. 15 മിനുട്ടുകൾ ഇടവിട്ട് ഈ പ്രക്രിയ തുടർന്ന് കൊണ്ടേയിരിക്കും. മിദ്യാനിൽ പാർത്ത 40 വർഷത്തിനിടയിൽ മോശ പലപ്പോഴും ഇത് കണ്ടിരിക്കും.
അന്ത്യദിനങ്ങൾക്കു മുൻപേ, ദൈവം തങ്ങളോട് എത്ര കരുണയോടും കരുതലോടുമാണ് ഇടപെട്ടതെന്ന് സർവ്വസഭയോടും മോശ പറയുകയാണ്. ഓളി കേൾക്കാത്ത മരുഭൂമിയിൽ അവരെ സ്നേഹപൂർവ്വം കാത്ത് സൂക്ഷിച്ചു, പരിപാലിച്ചു, വിജയത്തിലേക്കും അനുഗ്രഹത്തിലേക്കും നയിച്ചു.
ശിക്ഷണത്തിനു വിധേയരാക്കിയപ്പോഴും അവരോടുള്ള സ്നേഹത്തിനു കുറവുണ്ടായിരുന്നില്ല. കഴുകൻ തന്റെ കുഞ്ഞിനെ വെളിയിലേക്കു തള്ളിവീഴിക്കുന്നത് ക്രൂരമായി പലർക്കും തോന്നിയേക്കാം. അതിലെ ലക്ഷ്യങ്ങൾ ആരും തിരിച്ചറിയുന്നിലായിരിക്കും. ആ പ്രക്രിയയിലൂടെ കടന്നു പോകുന്നില്ലെങ്കിൽ കഴുകന്റെ കുഞ്ഞുങ്ങൾ ജീവകാലം മുഴുവൻ കൂട്ടിൽ കഴിയേണ്ടി വന്നേക്കാം. ചിറക് വിരിച്ചു രാജകീയ പ്രൗഢിയോടെ വാനിലേക്കുയരുന്നതു ഈ പ്രക്രിയ കാരണമാണ്.
ഏതു പ്രതിസന്ധിയിലും ചിറകടിച്ചു പതിക്കും മുന്നേ വേഗത്തിൽ പ്രതിക്രിയ നടത്തുന്ന ഒരു ദൈവം നമുക്കുണ്ട് എന്നത് യാഥാർഥ്യമാണ്. നമ്മെ ഉയരങ്ങളിലേക്ക് നയിക്കുന്നതു പറക്കലിന്റെ ഭാഗമായിട്ടാണ്. തിരമാലകളിലാത്ത സമുദ്രത്തിലൂടെ മാത്രം യാത്ര ചെയുന്ന ആൾ ഒരിക്കലും സമർത്ഥനായ നാവികന് ആകുകയില്ല.