“പെന്തക്കോസ്തു സഭകളെക്കുറിച്ചു പെന്തക്കോസ്തു മാധ്യമങ്ങൾ തന്നെ എഴുതുന്നതാണ് സമൂഹത്തിലെ വെല്ലുവിളി” – ബ്രദർ സി. വി. മാത്യു (ചീഫ് എഡിറ്റർ, ഗുഡ്‌ന്യൂസ്)
കേരള പെന്തക്കോസ്തു മാധ്യമങ്ങളുടെ മുത്തശ്ശിയും പ്രഥമ വാർത്താ വരികയുമായ ‘ഗുഡ്‌ന്യൂസ്’ ന്റെ സ്ഥാപകരിലൊരാളും, ചീഫ് എഡിറ്ററും, മികച്ച ഗ്രന്ഥകാരനുമായ ചീരകത്ത് വർക്കി മാത്യു എന്ന സി. വി. മാത്യൂസാറുമായി ‘സഭാവാർത്തകൾ.കോം’ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.
‘ഗുഡ്‌ന്യൂസ്’ ഈ പേരു സ്വീകരിക്കുവാനുള്ള മുഖാന്തരം ?
കേരള പെന്തക്കോസ്തു മണ്ഡലത്തിലെ ആദ്യത്തെ വാർത്താ വാരികയാണ് ‘ഗുഡ്‌ന്യൂസ്’. വാർത്താ പ്രാധാന്യമുള്ള പ്രസിദ്ധീകരണമെന്ന നിലയ്ക്കും, സുവിശേഷം അഥവാ സദ്വാർത്ത എന്ന വ്യാപകമായ അർത്ഥവും പരിഗണിച്ചാണ് ഈ പേരു തിരഞ്ഞെടുത്തത്.
‘ഗുഡ്‌ന്യൂസിന്റെ’ ആരംഭം ?
1978 ലാണ് ആരംഭം. സഭാനാവുകളായ ചില മാസികകളല്ലാതെ, അന്നു പൊതുപ്രസിദ്ധീകരണങ്ങൾ ഒന്നുമില്ലായിരുന്നു. പെന്തെക്കോസ്തു സഭകളുടെ പൊതു മാധ്യമമെന്ന വിശാലമായ ദര്ശനത്തോടെയാണ് ‘ഗുഡ്‌ന്യൂസ്’ തുടക്കം കുറിച്ചത്. എല്ലാ സഭകളുടെയും സഹകരണമുണ്ടായിരുന്നു. ഞാനും സഹോദരന്മാരായ വി. എം. മാത്യൂസാർ, റ്റി. എം. മാത്യു, മാത്യു തോമസ്, എന്നിവരാണ് പ്രാരംഭ ചർച്ചകളിൽ പങ്കളികളായതു. ഒരു ധാരണയിലെത്തിയപ്പോൾ ബ്രദർ തോമസ് വടക്കേകൂറ്റിനെയും ഉൾപ്പെടുത്തിയായിരുന്നു ആദ്യ ബോർഡ്. സാങ്കേതിക കാരണങ്ങളാൽ വി. എം. മാത്യൂസാറിനു പകരം മകൻ ഫിന്നി മാത്യുവിനെയാണ് ആദ്യ ബോർഡിൽ ഉൾപ്പെടുത്തിയത്.
ഔദ്യോഗിക ചുമതലകൾ ?
തുടക്കം മുതൽ ചീഫ് എഡിറ്ററായി പ്രവർത്തിക്കുവാൻ ദൈവം എനിക്ക് അവസരം നൽകി. വളരെക്കാലം പ്രിൻറർ, പബ്ലിഷർ, എന്നീ ചുമതലകളുണ്ടായിരുന്നു.
പ്രചാരവും ഭാരതസുവിശേഷീകരണത്തിലെ പങ്കും ?
മലയാളി വിശ്വാസികളുള്ള മിക്കരാജ്യങ്ങളിലും ‘ഗുഡ്‌ന്യൂസ്’ ന്റെ സാന്നിധ്യമുണ്ട്. യുവജനങ്ങൾ, എഴുത്തുകാർ, സഭാനേതൃത്വം ഇവരെ ഒരുമിച്ചുകൊണ്ടുവന്നു. ഉപദേശ വ്യതാസമില്ലാത്ത സഭകളെ ഒരു കുടകീഴിൽ കൊണ്ടുവരുവാൻ കഴിഞ്ഞു. ഉപദേശവിശുദ്ധിക്ക് പ്രാധാന്യം നല്കുവാൻ ആദ്യം മുതൽ ശ്രദ്ധിച്ചു. ഒരുമിച്ചു നിന്ന് മാത്രമേ ഭാരത സുവിശേഷീകരണത്തിനു എന്തെങ്കിലും ചെയുവാൻ കഴിയൂ എന്ന ആഹ്വാനം തുടക്കം മുതൽ നൽകിയിരുന്നു. ഭാരത സുവിശേഷീകരണ പ്രവർത്തനങ്ങൾക്ക് നാനാവിധ പ്രോത്സാഹനങ്ങൾ ആദ്യം മുതൽ നൽകിയിട്ടുണ്ട്.
‘ഗുഡ്‌ന്യൂസ്’ ന്റെ നേതൃത്വം ?
തുടക്കം മുതലുള്ള സംവിധാനം തുടരുന്നു. ജില്ലാ കോർഡിനേറ്റർമാരെയും പ്രാദേശിക ലേഖകന്മാരും അതാതു ജില്ലകളിൽ നേതൃത്വം നൽകുന്നു.
ഗ്രന്ഥകാരൻ എന്ന നിലയിൽ ?
നിരവധി ലേഖനങ്ങൾ ‘ഗുഡ്‌ന്യൂസ്’ ലും മറ്റും എഴുതിയിട്ടുണ്ട്. ‘ഇന്നത്തെ ചിന്തയ്ക്കു’ എന്ന കോളം വർഷങ്ങൾ മുടങ്ങാതെ എഴുതിയിരുന്നു. പ്രസിദ്ധീകരിച്ച ആദ്യ ഗ്രന്ഥം ‘വിശുദ്ധനാട്ടിലേക്കൊരു യാത്ര’ യാണ്. അതിന്റെ പരിഷ്കരിച്ചു വിപുലീകരിച്ച പതിപ്പാണ് ‘വിശുദ്ധനാട്ടിലേക്കൊരു ഫെല്ലോഷിപ്പ് ടൂർ’. ചിന്തകൾ ധ്യാന ഗ്രന്ഥമായി പുറത്തിറക്കുവാൻ ശ്രമിക്കുന്നു.
‘ഗുഡ്‌ന്യൂസ്’ മായി ബന്ധപെടുവാനുള്ള മുഖാന്തരം ?
ദീര്ഘനാളുകളിലെ ആഗ്രഹവും പ്രാർത്ഥനയും ദൈവം നിയോഗിച്ച സമയത്തു യാഥാർഥ്യമായി. അങ്ങനെ ‘ഗുഡ്‌ന്യൂസ്’ ന്റെ തുടക്കകാരിലൊരാളാകുവാൻ ദൈവം അനുവദിച്ചു.
പെന്തക്കോസ്തു മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളി ?
പെന്തക്കോസ്തു സഭകളെക്കുറിച്ചു പെന്തക്കോസ്തു മാധ്യമങ്ങൾ തന്നെ എഴുതുന്നതാണ് സമൂഹത്തിലെ വെല്ലുവിളി. ‘ഗുഡ്‌ന്യൂസ്’ ന് പെന്തെക്കോസ്ത്ക്കാരല്ലാത്ത നിരവധി വരിക്കാരും വായനക്കാരുമുണ്ട്. ഇത് ഓർമയിൽ വച്ചുകൊണ്ടാണ് എഡിറ്റിങ്, ഏതെങ്കിലും ഒരു തിരുത്തൽ ശക്തി എന്ന നിലയിൽ നിരവധി ക്രിയാത്മക രചനകൾ നടത്തുകയും പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തിട്ടുണ്ട്. നേതാക്കളുടെ മാതൃകയില്ലായ്മയും അധികാരമോഹത്താൽ ചെയുന്ന കാര്യങ്ങളും രാഷ്ട്രീയത്തിന്റെ അതിപ്രസരവും മറ്റുമാണ് സഭ നേരിടുന്ന വെല്ലുവിളികളിൽ പ്രധാനം.
കേരളത്തിലെ പെന്തക്കോസ്തു ഐക്യത്തെ കുറിച്ച് ?
തുടക്കം മുതൽ പെന്തക്കോസ്തു സഭകളുടെ ഐക്യം ‘ഗുഡ്‌ന്യൂസ്’ ന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ഇന്നും ആ ദർശനത്തിൽ തുടരുന്നു. പെന്തക്കോസ്തു സഭകൾ സഹകരിച്ചുള്ള പ്രവർത്തനങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്താണ് ‘ഗുഡ്‌ന്യൂസ്’ തുടങ്ങുന്നത്. സഭാ നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദവും വിരളമായിരുന്നു. സഭാനേതൃത്വങ്ങളെയും യുവജനപ്രസ്ഥാനങ്ങളെയും ഒരു വേദിയിൽ കൊണ്ടുവരുവാൻ കഴിഞ്ഞത് ‘ഗുഡ്‌ന്യൂസ്’ ന്റെ മാത്രം നേട്ടമായിരുന്നു. തുടർന്ന് സഭകൾ സഹകരിച്ചുള്ള വിവിധ പ്രവർത്തനങ്ങൾക്ക് പുറമെ സഭാവരമ്പുകളെക്കുറിച്ചു അറിയാത്ത കുട്ടികളുടെ കൂട്ടായ്മയായ ബാലലോകം, യുണൈറ്റഡ് പ്രയർ സെൽ, ഐക്യ കൺവൻഷനുകൾ, തുടങ്ങിയവ ഉദാഹരണങ്ങൾ. മലയാളീ പെന്തക്കോസ്തു കോൺഫറൻസ് (PCNAK) ന് വരെ പ്രേരകഘടകമായതു കേരളത്തിൽ ‘ഗുഡ്‌ന്യൂസ്’ നൽകിയ ഐക്യ ആഹ്വാനങ്ങളാണ്.
മാധ്യമ പ്രവർത്തനത്തിൽ ഏറ്റവും സന്തോഷിച്ച സന്ദർഭം ?
നിരവധി അനുഭവങ്ങളുണ്ട്. രണ്ടു സന്ദർഭങ്ങൾ പറയാം.
1) ‘ഗുഡ്‌ന്യൂസ്’ ന്റെ, പ്രഥമ വാർഷികത്തോടനുബന്ധിച്ചു കോട്ടയത്ത് നടന്ന യുവജന ക്യാമ്പിലെ സഭാ നേതൃത്വസംഗമം. സഭാ നേതൃത്വത്തിലുള്ളവരെയും യുവജന നേതൃത്വത്തിലുള്ളവരെയും ഒന്നിച്ചു കണ്ടപ്പോൾ തലമുതിർന്ന റ്റി. എം. വർഗീസ് സാർ അത്ഭുതത്തോടെ, ഇവരൊക്കെ ആരാണെന്നു ചോദിച്ചുകൊണ്ട് ‘ഗുഡ്‌ന്യൂസി’ നെ അഭിനന്ദിച്ച സമയം.
2) തിരുവല്ല ശാരോൻ ആസ്ഥാനത്തു ആദരണീയനായ തോമാച്ചാനുമായി (ഡോ. പി. ജെ. തോമസ്) സംസാരിച്ച ഒരു സന്ദർഭം. ”ഗുഡ്‌ന്യൂസ്’ നെകുറിച്ചു തെറ്റായ ധാരണകളാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ, ഇത്രയും മഹത്തരമായ ദൗത്യമാണ് നിങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ഇപ്പോഴാണ് മനസ്സിലായത്. ‘ഗുഡ്‌ന്യൂസ്’ ന്റെ ശ്രമങ്ങൾ തുടരുക. ശാരോൻന്റെ വാതിൽ എപ്പോഴും ‘ഗുഡ്‌ന്യൂസ്’ നായി തുറന്നിരിക്കും. വാടകപോലും കൊടുക്കാതെ ഇവിടുത്തെ സൗകര്യങ്ങൾ എന്നും ‘ഗുഡ്‌ന്യൂസ്’ ന് ഉപയോഗിക്കാം’, കൂടികാഴ്ചയ്ക്കൊടുവിൽ ആശ്ലേഷപൂർവ്വം ആ കർത്തൃദാസൻ പകർന്നു തന്ന ഊർജം.
സാമൂഹിക ക്ഷേമ പ്രവർത്തങ്ങളിലുള്ള പങ്കാളിത്തം ?
പെന്തക്കോസ്തു സഭകളിൽ സംഘടിതമായ ജീവകാരുണ്യപ്രവർത്തനങ്ങളുടെ തുടക്കക്കാർ ‘ഗുഡ്‌ന്യൂസ്’ ആണ്. വിവിധ തലങ്ങളിലുള്ള നൂറുകണക്കിന് സാധാരണക്കാരായ ഗുണഭോക്താക്കൾ ഇതിനു സാക്ഷ്യം പറയും. ആദ്യമായി സമർത്ഥരായ പെന്തക്കോസ്തു വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് നൽകി ആദരിച്ചത് ‘ഗുഡ്‌ന്യൂസ്’ ആണ്. സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് വര്ഷങ്ങളായി സ്കോളർഷിപ് നൽകി വരുന്നു. ഭവനനിർമ്മാണ സഹായം, വിവാഹസഹായം, നിർധനർക്ക് നിരവധി സഹായങ്ങൾ ഇവയെല്ലാം സഹസ്ഥാപനമായ ‘ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സോസൈറ്റി’ യിലൂടെ തുടർന്ന് വരുന്നു.
മാതാപിതാക്കൾ, സ്വദേശം, വീട് ?
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്കടുത്തു മേക്കടമ്പിൽ ജനനം. പിതാവ് ചീരകത്ത് വർക്കി. മാതാവ് അന്നമ്മ. യാക്കോബായ പശ്ചാത്തലത്തിൽ നിന്ന് വാളകത്തെ പെന്തക്കോസ്തു പ്രസ്ഥാനത്തിന്റെ ആരംഭകാലത്തു വിശ്വാസത്തിലേക്ക് വന്ന കുടുംബം. ഏതാണ്ട് ഏഴു പതിറ്റാണ്ടിനു മുൻപ് തൃശ്ശൂരിലേക്ക് കുടിയേറിയ കർഷക കുടുംബം. ആൽപ്പാറ ഐപിസി യിലെ പ്രാരംഭ കുടുംബങ്ങളിലൊന്ന്.
കുടുംബം ?
ഭാര്യ അമ്മിണി. മകൻ ആശിഷ് മാത്യു, മകൾ ആശ ഉഷസ് മാത്യു.
സമാപനം
വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ സാഹിത്യവാസനയുണ്ടായിരുന്നു. സഭയിലെ മുതിർന്ന നേതാക്കൾ എല്ലാവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ബിരുദാനന്തര ബിരുദത്തിനു ശേഷം ആദ്യമായി പ്രവർത്തിച്ചത് ‘ഇന്ത്യ എവരി ഹോം ക്രൂസേഡി’ ൽ, ‘യുവജനകാഹള’ ത്തിന്റെ തുടക്കകാരിൽ ഒരാൾ. കുറേക്കാലം ‘ഗോസ്പൽ ടുഡേ’ എന്ന മാസിക നടത്തിയിരുന്നു.
ഇന്നത്തെ പ്രമുഖ പെന്തക്കോസ്തു പ്രസിദ്ധീകരണങ്ങളിൽ പലതും ‘ഗുഡ്‌ന്യൂസ്’ ൽ പ്രവർത്തിച്ചവരുടെ നേതൃത്വത്തിൽ നടക്കുന്നു. അവർ ആ വഴി തിരഞ്ഞെടുത്തതും ‘ഗുഡ്‌ന്യൂസ്’ന് ലഭിച്ച ആദരവായി കണ്ടു സന്തോഷിക്കുന്നു. ‘ഗുഡ്‌ന്യൂസ്’ ന്റെ പത്രപ്രവർത്തന പരിശീലനത്തിലൂടെ നല്ല എഴുത്തുകാരും, തുടർന്ന് സഭാപ്രവർത്തകരുമായ പലരുമുണ്ട്. ബാലലോകത്തിലൂടെ താലന്ത് വികസിപ്പിച്ച പലരും ഇന്ന് സഭാശുശ്രുഷയിലുണ്ട്. ചിലർക്കെങ്കിലും മറ്റുള്ളവരുമായി മാർഗ്ഗനിർദ്ദേശം നല്കാൻ കഴിഞ്ഞതിൽ തികഞ്ഞ ചാരിതാർഥ്യമുണ്ട്.
‘സഭാവാർത്തകൾ.കോം’ ന് ആശംസകൾ
സത്യത്തിനും നീതിക്കും വേര്പാടിനുമായി നിലനിൽക്കുവാൻ കർത്താവു ഇടയാക്കട്ടെ.