“ആത്മീയ തീക്ഷണതയിൽ കൂടി പോകുന്ന നമുക്ക്, പലപ്പോഴും ചെയുവാൻ കഴിയാതെയും മറന്നു പോകുന്നതുമായ ഒന്നാണ് ആതുര സേവനം” – പാ. ജേക്കബ് ജോസഫ് (Founder – Gilgal Ashwasa Bhavan, Iraviperoor)
ആതുര സേവനം കർമ്മ മേഖലയാക്കി, 350 ൽ പരം അശരണർക്ക് ആശ്വാസമായി മദ്ധ്യതിരുവിതാങ്കൂർ ഇരവിപേരൂരിൽ നിലകൊള്ളുന്ന ഗിൽഗാൽ ആശ്വാസ ഭവൻറെ സ്ഥാപകനും, മാനേജിങ് ട്രസ്റ്റിയുമായ പാ. ജേക്കബ് ജോസഫുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.
? ‘ഗിൽഗാൽ ആശ്വാസ ഭവൻ’ ആരംഭിക്കുവാനുള്ള മുഖാന്തരം
ഒരു തകർന്ന അമ്മയുടെ കണ്ണുനീരാണ് എന്റെ കണ്ണുകളെ തുറപ്പിച്ചത്. സഭാ ശുശ്രുഷയെക്കാളും വലുതായി ഞാൻ മറ്റൊരു ശുശ്രുഷയെയും കണ്ടിരുന്നില്ല. എന്നാൽ 1994 ൽ ഞാൻ ശുശ്രുഷിക്കുന്ന സഭയിലെ നിരാലംബയായ ഒരു വൃദ്ധമാതാവിനു അഭയം നൽകുവാൻ ഒരു അഗതി മന്ദിരം അന്വേഷിച്ചു ഇറങ്ങി തിരിച്ചു. എന്നാൽ തികച്ചും നിരാശയാണ് ലഭിച്ചത്. വേർപെട്ട നമ്മുടെ സമൂഹത്തിൽ അഗതികൾക്ക് അഭയം നൽകുന്ന ഒരു സ്ഥാപനം പോലും ഇല്ലെന്ന് അറിഞ്ഞത് ഹൃദയത്തിന് വല്ലാത്ത ഭാരം ഉണ്ടാക്കി. ദൈവസ്നേഹം ധാരാളം പ്രസംഗിക്കുന്ന നമുക്ക് സ്നേഹം കൊടുക്കുവാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് വളരെ ദുഃഖിതനായി. ഒടുവിൽ സമുദായ സ്ഥാപനങ്ങളിൽ ഞാൻ കയറി ഇറങ്ങി. അവിടെയെല്ലാം അവഗണനയാണ് ലഭിച്ചത്. അങ്ങനെ ദൈവസന്നിധിയിൽ ഞങ്ങൾ കുടുംബമായി പ്രാർത്ഥിക്കുവാൻ തുടങ്ങി. ദൈവം ശക്തമായ ദർശനം നൽകി. മുൻപിൽ പ്രതീക്ഷയ്ക്കു വകയില്ലായിരുന്നുവെങ്കിലും ദൈവനിയോഗത്താൽ 2000 ഒക്ടോബർ 9 ന്, മേൽ പറയപ്പെട്ട മാതാവിനെ ഏറ്റെടുത്തു കൊണ്ട് ഇരവിപേരൂർ നെടുമ്പ്രത്തുമലയിൽ പേങ്ങാട്ടു ബ്രദർ റ്റി. വി. വര്ഗീസിന്റെ ഭവനം വാടക സ്വീകരിക്കാതെ തുറന്നു തരികയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
? പെന്തക്കോസ്തു ഗോളത്തിലെ ചിന്തകൾക് ഭിന്നമായി ആതുര സേവനത്തിൽ പ്രവർത്തിക്കുവാനുള്ള കാരണം
എന്റെ പതിനാറാമത്തെ വയസ്സിൽ ഏകനായി പെന്തക്കോസ്തു വിശ്വാസത്തിലേക്ക് വന്നപ്പോൾ വളരെയധികം പ്രതികൂലങ്ങളിൽ കൂടി കടന്നു പോകേണ്ടതായി വന്നിട്ടുണ്ട്. പതറാതെ വിശ്വാസത്തിൽ നിൽക്കുവാൻ ദൈവം കൃപ നൽകി. എന്റെ ഉള്ളിൽ ചെറുപ്പം മുതൽക്കേ അശരണരും, രോഗികളും, വാർധ്യക്യത്തിലായവരെക്കുറിച്ചും, പ്രത്യേകമായ ഒരു സ്നേഹവും കരുതലും ഉണ്ടായിരുന്നു. വിശ്വാസത്തിലേക്ക് വന്നപ്പോൾ അത് കുറച്ചു കൂടി വളർന്നു. ആത്മീയ തീക്ഷണതയിൽ കൂടി പോകുന്ന നമുക്ക് പലപ്പോഴും ചെയുവാൻ കഴിയാതെ പോകുന്നതും മറന്നു പോകുന്നതും ആതുര സേവനമാണ്. നമ്മുടെ പഠിപ്പിക്കലുകളിലും അധികം ആരും സേവനത്തെ കുറിച്ച് പറയാറുമില്ല. ഇത് എന്നെ ചിന്തിപ്പിച്ചു. അങ്ങനെ പഴയ നിയമത്തിലും, പുതിയ നിയമത്തിലും, ഇതിന്റെ ആവശ്യകതയെ കുറിച്ച് ഞാൻ പഠിക്കുവാൻ തുടങ്ങി. അങ്ങനെ പഠിച്ചപ്പോൾ പഴയ നിയമത്തിൽ നിങ്ങളുടെ വിളവ് കൊയ്യുമ്പോൾ അതിര് തീർത്തു കൊയ്യരുത്. അത് അഗതിക്കും പരദേശിക്കും ഉള്ളതല്ലോ എന്ന് ദൈവം പ്രത്യേകം പറയുന്നു. അപ്പോൾ അവിടെ അഗതിയെയും, പരദേശിയെയും കുറിച്ചുള്ള കരുതൽ വളരെ ശ്രദ്ധേയമാണ്. അതുപോലെ യെശയ്യാ പ്രവാചക പുസ്തകത്തിൽ 58 ആം അധ്യായത്തിൽ വിശപ്പുള്ളവന് നിന്റെ അപ്പം നുറുക്കി നല്കുന്നതും, അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്ത് കൊള്ളുന്നതും, നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും, നിന്റെ മാംസ രക്തങ്ങൾ ആയിരിക്കുന്നവർക്ക് നിന്നെ തന്നെ മറയ്ക്കാതിരിക്കുന്നതും അല്ലയോ എന്ന് കാണുന്നു. പുതിയ നിയമത്തിൽ വരുമ്പോൾ ഈ ഏറ്റവും ചെറിയവരിൽ ഒരുവന് ചെയ്തത് എല്ലാം എനിക്കാകുന്നു…. എന്നും കാണുന്നു. ഇങ്ങനെ വളരെ വ്യക്തമായിട്ടു വേർപെട്ട നമ്മളാണ് ഏറ്റവും കൂടുതൽ ആതുര സേവനം ചെയേണ്ടത് എന്ന് തിരുവചനം നമ്മളെ പഠിപ്പിക്കുന്നു. ഈ തിരിച്ചറിവാണ് ഞങ്ങളുടെ ജീവിതത്തെ സേവനത്തിനായി സമർപ്പിക്കപ്പെട്ടത്.
? ആരംഭ കാല നേതൃത്വം
ഗിൽഗാൽ ആശ്വാസ ഭവൻ എന്ന കാരുണ്യ പ്രവർത്തനം ആരംഭിച്ചു ഒരു വർഷം കഴിഞ്ഞാണ് ഒരു ട്രസ്റ്റായിട്ടു റജിസ്റ്റർ ചെയുന്നത്. കാരണം ഇത് വ്യക്തിപരമായോ, കുടുംബ ട്രസ്റ്റായോ ആകാതെ തികച്ചും പെന്തെക്കോസ്ത് സമൂഹത്തിൽ ഒരു മാതൃക സ്ഥാപനമായി വളരണമെന്നുള്ള ലക്ഷ്യത്തോടെ 2001 ൽ ഈ പ്രവർത്തനത്തോടെ അനുഭാവമുള്ളവരും സ്ഥാപിത താല്പര്യമില്ലാത്തവരും സമൂഹത്തിൽ നല്ല സാക്ഷ്യമുള്ളവരുമായ സഹോദരങ്ങൾ ചേർന്ന് ഒരു പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായി റജിസ്റ്റർ ചെയ്തു. മാനേജിങ് ട്രസ്റ്റി, സെക്രട്ടറി, ട്രഷറർ, അഡ്മിനിസ്ട്രേറ്റർ, ട്രസ്റ്റ് മെമ്പേഴ്സ്, അടങ്ങുന്ന ഒരു ഗവർണിങ് ബോഡി ഭരണ കാര്യങ്ങളിൽ സഹായിക്കുന്നു.
? ഏതെല്ലാം നിലയിലുള്ള അന്തേവാസികൾ ഇവിടെ താമസിക്കുന്നു
നിരാംബലരായ വൃദ്ധമാതാപിതാക്കൾ, മാനസിക രോഗികൾ, ബുദ്ധി മാന്ദ്യം ഉള്ളവർ, അംഗവൈകല്യം സംഭവിച്ചവർ, ഓട്ടിസം – സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾ, തുടങ്ങി സമൂഹത്തിൽ അവശത അനുഭവിക്കുന്ന 350 ൽ പരം അംഗങ്ങൾ ഇവിടെ സംരക്ഷണം അനുഭവിക്കുന്നു.
? അംഗങ്ങളെ സ്വീകരിക്കുന്നത്തിനുള്ള മാനദണ്ഡം
തികച്ചും നിരാലംബരായിരിക്കേണം, ശാരീരിക മാനസിക വൈകല്യം ബാധിച് വീട്ടുകാർക്കോ, ബന്ധുക്കൾക്കോ, സംരക്ഷിക്കുവാൻ കഴിയാതെ വരുന്നവർ ആയിരിക്കേണം.
? പ്രവർത്തനങ്ങൾക്കു ഗവൺമെന്റിന്റെ ഭാഗത്തു നിന്നുള്ള സഹകരണം
ഗിൽഗാൽ ആശ്വാസ ഭവൻ, ഗവൺമെന്റ് അംഗീകൃത സ്ഥാപനമാണ്. ഗവൺമെന്റിന്റെ ഭാഗത്തു നിന്നും നല്ല സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓർഫനേജ് കൺട്രോൾ ബോർഡിൻറെ അംഗീകാരം, സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ അംഗീകാരം, പേഴ്‌സണൽ വിത്ത് ഡിസബിലിറ്റി അംഗീകാരം തുടങ്ങി നിയമപരമായ എല്ലാ അംഗീകാരത്തോടും കൂടിയാണ് നടത്തപ്പെടുന്നത്.
? ‘ഗിൽഗാൽ ആശ്വാസ ഭവൻ’ നോടുള്ള പെന്തക്കോസ്തു സഭകളുടെ സഹകരണം
പെന്തെകോസ്തു സമൂഹത്തിൽ നിന്നും നല്ല സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ സന്ദർശനവും, പ്രാർത്ഥനയും, സഹായങ്ങളും ആശ്വാസമാണ്.
? ‘ഗിൽഗാൽ ആശ്വാസ ഭവൻ’ നേരിടുന്ന വെല്ലുവിളികൾ
ആരംഭത്തിൽ നാട്ടുകാരുടെ ഇടയിൽ നിന്നും പല വിധത്തിലുമുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ അവർ എല്ലാവരും നല്ല സഹകരണത്തിലാണ്. അത് ദൈവം നൽകിയ വലിയ ഒരു മറുപടിയാണ്. അപകടകരമായ രോഗികളെ ഞങ്ങൾ ഏറ്റെടുക്കുമ്പോൾ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ദൈവം അതിനെല്ലാം മറുപടി നൽകുന്നു. പർവത സമമായ പ്രശ്നങ്ങൾ പലപ്പോഴും വരാറുണ്ട്. എന്നാൽ ദൈവം അതിനെയെല്ലാം സമഭൂമിയാക്കി തീർക്കുന്നു. സാമ്പത്തിക പ്രശ്നം പലപ്പോഴും ഞങ്ങളെ പ്രതിസന്ധിയുടെ വക്കോളം എത്തിച്ചിട്ടുണ്ട്. അവിടെയും ദൈവം നൽകിയ മറുപടി അനവധിയാണ്.
? ‘ഗിൽഗാൽ ആശ്വാസ ഭവൻ’ ന്റെ പ്രവർത്തനങ്ങൾ എന്തെല്ലാം
ഓടി ഓടി തളർന്ന കാലുകളുമായി, വിറയ്ക്കുന്ന കരങ്ങളുമായി, ജീവിത സായ്ഹ്നത്തിൽ എത്തിയ വയോധികർക്ക് ആവശ്യമായ സംരക്ഷണം നൽകുന്നു, അവർക്കു ആവശ്യമായ ആരോഗ്യ പരിപാലനം നൽകുന്നു, നിരാശ നിറഞ്ഞ അവരുടെ മനസ്സിന് ആത്മീയ ശുശ്രുഷയിൽ കൂടി പ്രത്യാശയിലേക്കു നയിക്കുന്നു, മരണാസന്നരായി കിടക്കയോട് പറ്റിയ പ്രിയമുള്ളവർക്കു അന്ത്യസമയത്തു ആവശ്യമായ സ്വാന്തന പരിചരണം (പെയിൻ & പാലിയേറ്റിവ് കെയർ) നൽകുന്നു.
മനസ്സിന്റെ താളം തെറ്റി പോയ സഹോദരീസഹോദരന്മാർക്കു വളരെ ശ്രദ്ധയോടു കൂടിയ പരിചരണം നൽകുന്നു. ആവശ്യമായ കൗൺസിലിംഗും, പുനരധിവാസ പ്രവർത്തങ്ങളും, തൊഴിൽ പരിശീലനങ്ങളും, ആത്മീകമായുള്ള ശുശ്രുഷകളും, മറ്റു മാനസിക സന്തോഷം ലഭിക്കുന്ന പ്രോഗ്രാമുകളും നൽകുന്നു.
ശരീരം തളർന്നു പോയവർക്ക് ആവശ്യമായ ട്രീറ്റ്മെന്റുകൾ, ഉപകരണങ്ങൾ, വിവിധ തെറാപ്പികൾ, ആത്മീക ശുശ്രുഷകൾ എന്നിവ യും നല്കുന്നു.
? ഈ പ്രവർത്തനത്തിൽ ഏറ്റവും സന്തോഷിച്ച സന്ദർഭം
അനേക സംഭവങ്ങളും സന്ദര്ഭങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം എഴുതാൻ സാധിക്കുന്നില്ല. എന്നാൽ ഒരു സംഭവം ഓർക്കുന്നു. മൂന്നര വർഷം കുളിക്കാതെ, ഒരു ഇരുട്ട് മുറിയിൽ കെട്ടപ്പെട്ടു കിടന്ന 38 വയസ്സുള്ള പത്മാവതിയെന്ന സഹോദരിയെ ഞങ്ങൾ കണ്ടത് ഹൃദയഭേദഗമായിരുന്നു. ആദ്യം ഭയം തോന്നിയെങ്കിലും ദൈവം ധൈര്യം തന്നു. അവളുടെ കെട്ടുകൾ മുറിച്ചു മാറ്റി അവളെ ഞങ്ങളുടെ വാഹനത്തിൽ കയറ്റി ആവശ്യമായ ശുശ്രുഷകൾ നൽകി. ഇന്ന് 16 വർഷമായി അവൾ സൗഖ്യമുള്ളവളായി ഇവിടെ കഴിയുകയാണ്. നിസ്സഹായായ അവളുടെ മാതാവ് പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ് : ‘2001 ഡിസംബർ 31 ന് മുമ്പായി എന്റെ മകൾക്കു ഒരു മോചനം ഉണ്ടായില്ലെങ്കിൽ അവൾക് വിഷം കൊടുത്തു അവളെ കൊന്നതിനു ശേഷം ഞാനും വിഷം കഴിച്ചു മരിക്കും.’ ആ അമ്മയ്ക്കും, മകൾക്കും ഉണ്ടായ വിടുതലാണ് ഞങ്ങൾ ഏറ്റവും അധികം സന്തോഷിച്ച സന്ദർഭങ്ങളിൽ ഒന്ന്.
? മാതാപിതാക്കൾ
കോട്ടയം മണിമല കരിക്കാട്ടൂർ പുത്തൻപുരയ്ക്കൽ പി. ജെ. ജോസഫിന്റെയും, ചിന്നമ്മ ജോസഫിന്റെയും മകനായി ജനിക്കുവാൻ ദൈവം ഭാഗ്യം നൽകി.
? കുടുംബം
ഭാര്യ സാലി. വിദ്യാർത്ഥികളായ ഹാനോക്ക്, ഹന്ന എന്നിവരാണ് മക്കൾ.
? പുതു തലമുറയോടുള്ള സന്ദേശം
സഭാ പ്രസംഗിയുടെ പുസ്തകത്തിൽ ശലോമോൻ പറയുന്നത് പോലെ യൗവനവും ഒരു മായയാണ്. ആരോഗ്യം ക്ഷയിക്കാതെയും, യുവത്വം നഷ്ട്ടപെടാതെയും ഉള്ള ഒരു ജീവിതമായിരുന്നു എങ്കിൽ നല്ലതായിരുന്നു. എന്നാൽ നമ്മുടെ സമയങ്ങൾ അതിവേഗം കടന്നുപോകുകയാണ്. ഈ ചെറിയ ജീവിതത്തിൽ ദൈവത്തിനു വേണ്ടി വലിയവ ചെയുവാൻ വിളിക്കപെട്ടവരാണ് നമ്മൾ. ജീവിതത്തിന്റെ സമയങ്ങൾ ഒട്ടും കളയാതെ ദൈവത്തിനു വേണ്ടിയും സമൂഹത്തിനു വേണ്ടിയും പ്രയോജനപെടുവാൻ ഉത്സാഹിക്കുക. നമ്മുടെ കണ്ണുകൾ തുറക്കപ്പെടട്ടെ. തിടുക്കത്തോടെ നമ്മുക് മുന്പോട്ടു പോകാം.
വിശ്വാസം മാത്രമല്ല, മാതൃകാപരമായ പ്രായോഗിക ക്രിസ്തീയ ജീവിതം സമൂഹത്തിൽ കാഴ്ച വയ്ക്കുന്ന പാ. ജേക്കബ് ജോസഫിനെയും പ്രവർത്തനത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയുന്നു.