‘സഫലമീ യാത്ര…’ – (57)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
വീണ്ടു വിചാരം
ജി.പി.എസ് സംവിധാനം ഇന്ന് സർവ്വസാധാരണമായിട്ടുണ്ട്. ഏറെക്കുറെ കൃത്യമായ ദിശയിലേക്ക് അത് യാത്രക്കാരനെ നയിക്കും. എടുക്കേണ്ട വഴികളും, തിരിവുകളും സ്‌ക്രീനിൽ തെളിയുന്നു. ബോധപൂർവ്വമോ അല്ലാതെയോ പാതകൾ മാറുമ്പോൾ നാം കേൾക്കാറുള്ള പരിചിതമായ ശബ്ദമുണ്ട് ; “റീ കാൽകുലേറ്റിങ്” പുതിയ കണക്കു കൂട്ടലുകൾ ആരംഭിക്കുന്നു. ശരിയായ വഴിയിലേക്ക് ഉപകരണം നമ്മെ പിന്നീട് നയിക്കുന്നു.
തെറ്റ് പറ്റികൂടാത്ത ഒരു ദിശാസഹായി മാത്രമാണുള്ളത് – വിശുദ്ധ വേദപുസ്തകം. എല്ലാ വാക്യങ്ങളും, വാക്കുകൾ പോലും കൃത്യമായ ദിശാബോധം നൽകി, കൃത്യമായ ലക്ഷ്യത്തിൽ എത്തിക്കുന്നു. ശ്രദ്ധിക്കുക അപ്പോസ്തോലനായ പൗലോസിന്റെ വാക്കുകൾ : എല്ലാ തിരുവെഴുത്തുകളും ദൈവശാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവർത്തികൾക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും, ശാസനത്തിനും, ഗുണീകരണത്തിനും, നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളതാകുന്നു. (2 തിമോ : 3: 16 – 17)
ഉപദേശം നാം തിരഞ്ഞെടുക്കേണ്ട വഴിയാകുന്നു. വഴി വിടുമ്പോൾ ശാസനയായി വചനം ഇടപെടുന്നു. ഗുണീകരണം നമ്മെ വീണ്ടും ശരിയായ വഴിയിലേക്ക് നയിക്കുന്നു. നീതിയിലെ അഭ്യസനം നമ്മുടെ യാത്രാ വഴികളെ സ്ഥിരമാകുന്നു.
കർത്താവിന്റെ വഴികളിൽ നിന്നും വഴിമാറി സഞ്ചരിക്കുന്നത് നാം ലാഘവത്തോടെ കരുതരുത്. വീഴ്ച ഗുരുതരമോ, ഒരു പക്ഷെ മടങ്ങി വരാതെ എന്നേക്കുമുള്ള ഒരു നാശമായി മാറിയേക്കാം. സ്വന്ത വഴികളിൽ കുറെ ദൂരം എത്തുമ്പോൾ, പരിശുദ്ധാത്മാവ് പുതിയ കണക്കുകൂട്ടലുകളിലൂടെ സ്വർഗീയ പിതാവിന്റെ വഴിയിൽ, വിധേയമാകുന്നവരെ എത്തിക്കും.
ദൈവവചനം എന്ന ജീവൽ ഉപകരണത്തിന് മാത്രമേ നേർവഴിയിൽ നടത്തുവാൻ കഴിയുകയുള്ളൂ.