‘സഫലമീ യാത്ര…’ – (62)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
പൊന്നിലും പ്രിയം
തിരുവെഴുത്തുകളുടെ മഹത്വം നിറഞ്ഞു നില്ക്കുന്ന 119 – ആം സങ്കീർത്തനത്തിലെ വേദഭാഗമാണ്, വാക്യം 127 – “അത് കൊണ്ട് നിന്റെ കല്പനകൾ എനിക്ക് പൊന്നിലും, തങ്കത്തിലും അധികം പ്രിയമാകുന്നു”
വേദപുസ്തകം ലോകത്തിന് നൽകുന്ന ശുശ്രുഷയിൽ മുന്നണി ശുശ്രുഷയിൽ വ്യാപൃതരായ സമൂഹമാണ് “ഗിദെയോൻസ്.” പഴയ സോവിയറ്റ് യൂണിയനിൽ ഒരു വർഷത്തിൽ താഴെ ശുശ്രുഷ ചെയ്യുവാൻ അവർക്ക് അവസരം ലഭിച്ചു. റഷ്യൻ ഭാഷയിൽ വചനം വിതരണം ചെയുവാൻ വലിയ അവസരങ്ങൾ അവർക്ക് ലഭിച്ചു. വചനത്തിനായി ജനങ്ങളുടെ ഇടയിൽ അസാധാരണ ദാഹം അവരെ അത്ഭുതപ്പെടുത്തി.
ഒരു ചെറു പട്ടണത്തിലെ എലമെന്ററി സ്കൂളിൽ വചനം വിതരണം ചെയ്യുവാനുള്ള അനുവാദം അവർക്ക് ലഭിച്ചു. അവിടുത്തെ പോലീസ് മേധാവിയായിരുന്നു അവരെ അനുവാധനം ചെയ്തിരുന്നത്. പോകും വഴിയിൽ അനുവാദം ലഭിച്ച സ്കൂൾ മറികടന്ന് ചില മൈലുകൾ കൂടി അവരെ പോലീസ് സംഘം കൊണ്ട് പോയി. ഏതോ അപകടത്തിലേക്കോ, പീഡനത്തിലേക്കോ ഒക്കെ കൊണ്ട് പോകുന്നു എന്നാണ് ഗിദെയോൻ സംഘം കരുതിയിരുന്നത്.
എന്നാൽ മറ്റൊരു സ്കൂളിലേക്കാണ് അവരെ എത്തിച്ചത്. അവിടെ വചനം വിതരണം ചെയ്യുവാനുള്ള അനുവാദം അവർക്ക് നൽകി. വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കുമെല്ലാം തടസ്സമില്ലാതെ അവർ വചനം വിതരണം ചെയ്തു. പിന്നീട് സംഘത്തിലെ അംഗങ്ങൾ പോലീസ് മേധാവിയോട് ഇങ്ങനെ സംഭവിച്ചതിന്റെ കാരണം തിരക്കി. അദ്ദേഹത്തിന്റെ മറുപടി. ‘എന്റെ രണ്ടു മക്കളും ഈ സ്കൂളിലാണ് പഠിക്കുന്നത്, അവർക്ക് ബൈബിൾ ലഭിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. മക്കൾക്ക് മാത്രമല്ല എനിക്കും അത് ലഭിക്കുമല്ലോ.
തുലനം ചെയ്താൽ ലോകത്തിലെ മറ്റെല്ലാ സമ്പത്തുകളെക്കാളും വിലയേറിയതത്രെ തിരുവചനം.