കൊടുങ്ങലൂർ സംഭവം : “ഞങ്ങളെ ഉപദ്രവിച്ച ഒരു വ്യക്തിയോടും വിരോധമില്ലെന്ന് മാത്രമല്ല, അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു“, പാ. എബ്രഹാം തോമസ്
ഇരിങ്ങാലിക്കുട : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ, ഇരിങ്ങാലിക്കുട സെന്റർ സെക്രട്ടറിയും കൊടുങ്ങലൂർ സഭാ ശുശ്രുഷകനുമായ പാ. എബ്രഹാം തോമസും (റോയി), സുമിത്, അഖിൽ എന്ന വേദ വിദ്യാർത്ഥികളും ജൂൺ 6 നാണ് കൊടുങ്ങലൂരിൽ, ബി. പി. തുരുത്ത് എന്ന സ്ഥലത്തു വച്ച് സുവിശേഷ വിരോധികളാൽ ആക്രമിക്കപ്പെട്ടത്. “ഹൈന്ദവ, ക്രൈസ്തവ, മുസ്‌ലീം സഹോദരങ്ങൾ ഒത്തൊരുമയോട് വസിക്കുന്ന ഈ ഗ്രാമ പ്രദേശത്തു കഴിഞ്ഞ 8 വർഷമായി താമസിച്ചു പല പ്രാവശ്യം സത്യ സുവിശേഷം ദേശത്തോട് പങ്ക് വച്ചിട്ടുണ്ട്. നാളിതു വരെ ഒരു വ്യക്തിയുടെയും അനുവാദമില്ലാതെ ഒരു വീട്ടിൽ ചെന്ന് സുവിശേഷം പങ്ക് വച്ചിട്ടില്ല. എല്ലാവർക്കും ലഖുലേഖ നൽകാറുണ്ട്. ഒരു മതത്തെയോ, വിശ്വാസങ്ങളെയോ ഞങ്ങളുടെ ലഖുലേഖയിൽ വിമർശിക്കുകയോ, നിന്ദിക്കുകയോ ചെയ്തിട്ടില്ല. ഒരാളെയും നിർബന്ധിച്ചു മതപരിവർത്തനം നടത്തിയിട്ടില്ല.”, പാ. എബ്രഹാം തോമസ് തുടർന്നു. “ആ ഗ്രാമത്തിലുള്ള ഒരു വ്യക്തികൾക്കും തങ്ങളോട് ഒരു വിരോധമില്ല”, ‘സഭാവാർത്തകൾ.കോം’ പ്രതിനിധിയോട് സംഭവദിവസത്തെ പീഢനങ്ങൾ വിവരിക്കുകയായിരുന്നു പാ. എബ്രഹാം.
sabhavarthakal.com
അന്നേ ദിവസം വൈകിട്ട് 5:45 ന്, ഏകദേശം 5 കിലോമീറ്റർ അകലെ നിന്നുമാണ് അക്രമികൾ ബി . പി. തുരുത്ത് എന്ന സ്ഥലത്തു എത്തുന്നത്. ദൈവദാസന്മാർ അന്നത്തെ സുവിശേഷ പ്രവർത്തനം കഴിഞ്ഞു മടങ്ങി വരുമ്പോൾ, അവർ ലഖുലേഖ വായിപ്പിക്കുവാനും, തുടർന്ന് മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചു ലഖുലേഖകൾ കീറിക്കളയുവാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിനിടയിൽ തങ്ങൾ ‘ഹിന്ദു ഹെല്പ് ലൈൻ’ പ്രവർത്തകരാണെന്നും ഈ സംഭവങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി തത്സമയം പ്രചരിപ്പിക്കുകയാണെന്നും അവർ അവകാശപ്പെട്ടു. മൂവരെയും ശാരീരികമായി ഉപദ്രവിച്ചു, സമീപവാസികളെല്ലാം ഈ പീഡനങ്ങൾക്ക് ദൃക്‌സാക്ഷികളാണ്.
sabhavarthakal.com
‘ചരിത്രത്തിൽ സമാനതകളില്ലാത്ത പീഡനം ഏല്ക്കേണ്ടി വന്ന അരുമനാഥനായ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരായ ക്രിസ്ത്യാനികളായ നമുക്ക്, ഞങ്ങളെ ഉപദ്രവിച്ച ഒരു വ്യക്തിയോടും വിരോധമില്ലെന്ന് മാത്രമല്ല, അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും’ പാ. എബ്രഹാം തോമസ്. എന്നാൽ പ്രചരിപ്പിക്കപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ജൂൺ 7 ആയപ്പോഴേക്കും, വൈറൽ ആകുകയും, ഗവൺമെന്റ് തലത്തിൽ സ്വമേധയാ കേസെടുക്കുകയുമായിരുന്നു. ന്യൂനപക്ഷ കമ്മീഷനും സജീവമായി ഈ വിഷയത്തിൽ ഇടപെട്ടു കൊണ്ടിരിക്കുന്നു.
sabhavarthakal.com
പൊതുവഴിയിൽ വച്ച് ഉപദ്രവിച്ച്, ലഖുലേഖ കീറി കളഞ്ഞു, വീഡിയോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു, ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയായ ദൈവദാസന്മാരെ സർവ്വശക്തനായ ദൈവം ആശ്വസിപ്പിക്കുമാറാകട്ടെ. ഐപിസി സംസ്ഥാന സെക്രട്ടറി പാ. ഷിബു നെടുവേലിൽ, PYPA സംസ്ഥാന നേതൃത്വം, ഐപിസി ഇരിങ്ങാലിക്കുട സെന്റർ, കുന്നംകുളം ഐക്യ പെന്തെകോസ്തു കൂട്ടായ്മ (UPF), മറ്റ് പെന്തെക്കോസ്ത് പ്രസ്ഥാനങ്ങൾ, ഗ്രാമവാസികൾ എന്നിവരെല്ലാം സജീവമായി ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നു.
sabhavarthakal.com
ഏകദേശം 16 ലധികം കൂട്ടായ്മകളുള്ള പ്രദേശത്താണ് ഈ പ്രശ്നങ്ങൾ ഉടലെടുത്തത്. കേരളത്തിൽ സമീപ കാലത്തായി അരങ്ങേറുന്ന സുവിശേഷ വിരുദ്ധ വിധ്വംസക പ്രവർത്തനങ്ങളുടെ തുടർച്ചയായി മാത്രം ഈ സംഭവത്തെ വിലയിരുത്തിയാൽ മതി. അധികം സഹിഷ്ണതയോടും, ദൈവകൃപയോടും കൂടി ദൈവദാസന്മാർക്ക് സുവിശേഷവേല ചെയ്യുവാൻ ദൈവം അവസരങ്ങൾ നൽകട്ടെ. ലോകമനുഷ്യർ സമൂഹമാധ്യമങ്ങളിൽ കൂടി അനുകൂലിച്ചും, പ്രതികൂലിച്ചും പ്രതികരിക്കുന്നത് പോലെ നാം പ്രതികരിക്കാതിരിക്കുക. നാം അധിവസിക്കുന്ന നമ്മുടെ മാതൃരാജ്യം ഓരോ പൗരനും അവരവർക്ക് ഇഷ്ട്ടമുള്ള മതത്തിൽ വിശ്വസിക്കുവാനും, അത് പ്രചരിപ്പിക്കുവാനും അനുവാദം നല്കുന്നുണ്ട്. അതിന് വിഘ്‌നം സംഭവിക്കുകയാണെങ്കിൽ ലോകപ്രകാരമുള്ള നീതി നടത്തി തരുവാൻ, നിലവിൽ ശക്തമായ ഒരു നീതി നിർവഹണ ഭരണ സംവിധാനം നമുക്ക് ഉണ്ട്.
sabhavarthakal.com
നമുക്ക് അധികം ഭാരമുള്ള വിഷയം നമുക്ക് ദൈവകരങ്ങളിൽ സമർപ്പിക്കാം. സമാന ആക്രമണങ്ങൾ, സുവിശേഷ പ്രവർത്തകർക്ക് ഇനിയും നേരിടേണ്ടി വന്നേക്കാം. അവരെ ഓർത്തു നമുക്ക് പ്രാർത്ഥിക്കാം. സംഭവസ്ഥലത്തു വച്ച് പ്രതികരിക്കാതിരുന്ന ദൈവദാസന്മാരോട്, ശീതികരിച്ചതും, അടച്ചിട്ടതുമായ മുറികളിലിരുന്ന് രോഷം കൊള്ളുന്ന ‘ഊർജ്ജസ്വലരായ’ ദൈവദാസന്മാരെയും ഈ ദിവസങ്ങളിൽ സ്‌ക്രീനിൽ തെളിയുന്നത് കണ്ടു. എന്തിന് ‘ഒരു ചെകിട്ടത്തടിച്ചാൽ മറു ചെകിടും കാണിച്ചു നൽകണമെന്ന്’ അരുളി ചെയ്ത യേശുവിന്റെ വാക്കുകളാണ് ഇത്തരം ആക്രമണങ്ങൾക്ക് പ്രചോദനമെന്ന് പോലുമുള്ള പ്രതികരണങ്ങൾ വരെ ദൃശ്യമായി.
ദൈവമക്കളെ ….
നമുക്ക് ലോകമെങ്ങും സുവിശേഷവേലയിൽ അടരാടുന്ന ദൈവദാസന്മാർക്കായി,
അവർ നേരിടുന്ന കഷ്ടത സഹിക്കുവാനുള്ള കൃപയ്ക്കായി,
അവരുടെ കുടുംബങ്ങൾക്കായി,
നമ്മെ ഉപദ്രവിക്കുന്നവരുടെ മാനസാന്തരത്തിനായി,
നമ്മുടെ ഭരണാധികാരികൾക്കായി, പ്രാർത്ഥിക്കാം.
യേശുക്രിസ്തുവിന്റെ അന്ത്യ കല്പനയായ ‘സകല ജാതികളോടും സുവിശേഷം അറിയിക്കുവാനുള്ള’ (മത്തായി 28 : 19) ദൗത്യം ഇവിടെ കൊടുങ്ങലൂരിൽ ആ ദൈവദാസന്മാർ ഏറ്റെടുത്തു അനുസരിച്ചു. “തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു” (യെശയ്യാ : 53:7) പ്രകാരം സന്ദർഭോചിതമായി അവർ പെരുമാറി.
ഉപദ്രവമേറ്റ ദൈവദാസന്മാരെ, കൂട്ട് ദൈവദാസന്മാർ പരസ്യമായി ആക്ഷേപിക്കുന്നത് നിർത്തി, പരസ്യമായി സാമൂഹിക മാധ്യമങ്ങളിൽ ഈ ദിനങ്ങളിൽ പ്രത്യക്ഷപെടുന്നതിന് പകരം, പ്രാർത്ഥനാ മുറികളിൽ രഹസ്യത്തിൽ കേൾക്കുന്ന ദൈവത്തോട് നമ്മുടെ ന്യായങ്ങളും, പ്രാർത്ഥനാ വിഷയങ്ങളും അറിയിക്കാം. ലോകത്തിന്റെ പ്രഭു ഭയപ്പെടുന്ന നമ്മുടെ പ്രാർത്ഥനകൾ, അന്ധകാരത്തിന്റെ അടിസ്ഥാനങ്ങളെ ഇളക്കും. നമ്മുടെ ദൈവം പരസ്യമായി മറുപടി തരും.
sabhavarthakal.com
ഉപസംഹാരം : “നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ” (എഫെസ്യർ : 6:12)