” ‘യുവജനമുന്നേറ്റം’ ഒരു സംഘടനയല്ല; ആത്മീയതയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു കൂട്ടം യുവജനങ്ങളുടെ ആശയമാണ്“, സുവി. ഷിബിൻ ജി. സാമുവേൽ (സെക്രട്ടറി, PYPA കേരള സ്റ്റേറ്റ്)
കേരള സംസ്ഥാന PYPA യുടെ സെക്രട്ടറിയും, അനുഗ്രഹീത പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, എന്നീ നിലകളിൽ മാത്രമല്ല പവർവിഷനിൽ ‘യേശുവിനൊപ്പം ഈ ദിവസം’, ഹാർവെസ്റ് ടീവി യിലെ ‘ജീവമൊഴി സന്ദേശം’ എന്ന പ്രോഗ്രാമിലൂടെയും സുപരിചിതനായ സുവി. ഷിബിൻ ജി. ശാമുവേലുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം.
? PYPA പ്രവർത്തകരിൽ നിന്നും കാലഘട്ടം പ്രതീക്ഷിക്കുന്നത് എന്താണ്
യുവജന മുന്നേറ്റം ടീമിന്റെ ആപ്തവാക്യത്തിൽ തന്നെ ഉത്തരം അടങ്ങിയിട്ടുണ്ട്, ‘ആത്മീയതയിലേക്ക് ഒരു മടങ്ങി പോക്ക്’. ഒരു സുവർണ്ണ കാലഘട്ടം നമുക്കുണ്ടായിരുന്നു. നിരവധി അനുതാപത്തിന്റെ കണ്ണുനീർ വീണ ക്യാമ്പുകൾ, അനേക സുവിശേഷീകരണ പ്രോഗ്രാമുകൾ അരങ്ങേറിയ അനുഭവങ്ങൾ, ഒരുപാട് പേർ രക്ഷാ അനുഭവത്തിലേക്ക് വന്ന് യാഥാർഥ്യ ബോധത്തോടെ നീങ്ങിയ കാലഘട്ടം, പക്ഷെ ഇന്ന് മറ്റുള്ള ഒരുക്കങ്ങളിലെല്ലാം മുന്നേറിയെങ്കിലും പലതും പ്രഹസനങ്ങളായി മാറി. സത്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയുവാൻ കഴിയാത്ത സ്ഥിയിലായ നാം, ഇന്നത്തെ കാലഘട്ടം പ്രതീക്ഷിക്കുന്നു, ആ പഴയ നല്ല നാളുകളിലേക്കുള്ള മടങ്ങി പോക്ക്.
? ‘PYPA വാർഷിക ക്യാമ്പ്’ എങ്ങനെയായിരിക്കണം; എങ്ങനെയുള്ളതായിരിക്കും
ആർഭാടം ഒഴുവാക്കിയുള്ള പ്രോഗ്രാമുകളായിരികണം. ദുരുപദേശകരെ ഒഴുവാക്കി സത്യസുവിശേഷം പ്രസംഗിക്കുന്നവരെ വേദിയിൽ കയറ്റണം. സംസ്ഥാന PYPA യുടെ ക്യാമ്പെന്ന് കരുതി ഏകപക്ഷീയമായി നടത്താതെ, മേഖലകളെയും, സെന്ററുകളെയും കോർത്തിണക്കിയായിരിക്കണം ക്യാമ്പിന്റെ നടത്തിപ്പ്. ആത്മീകമായി വില കൊടുത്ത്, അർത്ഥാൽ ആത്മാർത്ഥമായി പ്രാർത്ഥിച്ച്, ഉപവസിച്ച്, കണ്ണുനീരോടെ മാത്രമേ ക്യാമ്പുകൾ നടത്തുകയുള്ളൂ. കാരണം ഒരു ക്യാമ്പ് കഴിയുമ്പോൾ രക്ഷിക്കപ്പെട്ട്, ദൈവവേലയ്ക്ക് വേണ്ടി ചിലർ സമർപ്പിക്കുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. ഇങ്ങനെയുള്ള അനുഭവം നമുക്ക് വീണ്ടും ഉണ്ടാകണം.
? ‘യുവജന മുന്നേറ്റം’ എന്ന ആശയം ഉടലെടുക്കുവാനുള്ള കാരണം
ചില നാളുകൾക്ക് മുൻപ് ഒരേ ആത്മീയ കാഴ്ചപ്പാടുള്ള ചില യുവജനങ്ങൾ ചേർന്ന് വാട്സ്ആപ് ഗ്രൂപിന്നിട്ട പേരാണ് ‘യുവജന മുന്നേറ്റം’. അത് കേരളത്തിൽ വിപ്ലാത്മകമായ ചില മാറ്റങ്ങൾ സൃഷ്ടിക്കുവാൻ പര്യാത്മമായി മാറി. എറണാകുളം, കൊട്ടാരക്കര, കോട്ടയം മേഖലകൾ, കൂടാതെ അനേകം സെന്ററുകളിൽ മാത്രമല്ല സ്റ്റേറ്റ് PYPA തലത്തിലും മാറ്റം ഉണ്ടാക്കുവാൻ ‘യുവജന മുന്നേറ്റം’ എന്ന ടീമിന് ഇടയായി. ഇത് ഒരു സംഘടനയല്ല. ഒരു ആശയമാണ്; ആത്മീയതയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു കൂട്ടം യുവജനങ്ങളുടെ ആശയമാണിത്.
? സാമൂഹിക സേവനങ്ങളിൽ PYPA യുടെ പങ്ക്
‘SAVED TO SERVE’ എന്ന ആപ്തവാക്യം അന്വർത്ഥമാക്കുന്ന രീതിയിൽ സമൂഹത്തിൽ കഷ്ട്ടപ്പെടുന്നവരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുവാൻ സ്റ്റേറ്റ് PYPA ആഗ്രഹിക്കുന്നു. ‘ആത്മീയത’, ‘സേവനം’, ‘സുവിശേഷീകരണം’ എന്നിവയ്ക്കായിരിക്കും മുൻഗണന നൽകുക. കരയുന്നവരുടെ കണ്ണുനീർ ഒപ്പുകയും, വിശക്കുന്നവർക്ക് ആഹാരം നൽകുകയും, തകർന്ന ജീവിതങ്ങളെ പണിയുകയും ചെയ്യുന്നതാണ് യഥാർത്ഥ ആത്മീയത. ആഗസ്ററ് 15 ന് ‘വിശപ്പ് രഹിത കേരളം’ എന്ന പദ്ധതി, മദ്യത്തിനും മയക്ക്മരുന്നിനും എതിരെയുള്ള ബോധവത്കരണം, രക്തദാന പദ്ധതി, സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സഹായം, എന്നിവയാണ് സാമൂഹിക സേവനങ്ങളിൽ PYPA പങ്ക് ചേരുന്ന അനേക പദ്ധതികളിൽ ചിലത്.
? സുവിശേഷവേല തിരഞ്ഞെടുക്കുവാനുള്ള കാരണം
എന്റെ ബാല്യത്തിൽ തന്നെ, എന്റെ മാതാപിതാക്കൾ എന്നെ സുവിശേഷ വേലയ്ക്ക് വേണ്ടി നേർന്നതാണ്. എന്നാൽ ഒരിയ്ക്കൽ പോലും അവർ എന്നെ നിർബന്ധിച്ചിട്ടില്ല. ഒരിയ്ക്കൽ ദൈവാത്മാവ് ദൈവദാസന്മാരിലൂടെ സംസാരിച്ച ദൂത് ഇപ്രകാരമായിരുന്നു, ‘ഒരു യൂദാ യേശുവിനെ ഒറ്റികൊടുത്താലും മറ്റൊരു യൂദായുടെ കൈയ്യിൽ തൂലിക കൊടുത്ത് എഴുതിപ്പിക്കുവാൻ; ഒരു ശീമോൻ കർത്താവിനെ തള്ളി പറഞ്ഞാൽ മറ്റൊരു ശീമോനെ യേശുവിന്റെ ക്രൂശ് ചുമക്കുവാൻ ദൈവും ഉപയോഗിക്കും; ഒരു ശൗലിന് ദൈവത്തെ വേണ്ടായെങ്കിൽ അതിലും ശക്തനായ മറ്റൊരു ശൗലിനെ ദൈവം എഴുന്നേല്പിക്കും; അത് കൊണ്ട് നഷ്ട്ടം മുഴുവൻ നിനക്കായിരിക്കും.’ ആ സന്ദേശം എന്നെ സ്പർശിക്കുകയും എന്നെ കർത്താവിനായി സമർപ്പിച്ച് ദൈവവചനം പഠിക്കുവാൻ ആരംഭിക്കുകയും ചെയ്തു.
? ‘യേശുവിനെ പരസ്യയോഗങ്ങളിൽ ഉയർത്തുവാൻ’ അധിക സമയം താങ്കൾ ഉപയോഗിക്കുന്നതിന്റെ കാരണം
വിലങ്ങറ എന്ന നാട്ടിൻപുറത്താണ് ഞാൻ താമസിക്കുന്നത്. എന്റെ ബാല്യം മുതൽ അനേക ദൈവദാസന്മാർ, ഉച്ചഭാഷിണി ഉപയോഗം കുറവായിരുന്ന കാലഘട്ടത്തിൽ പാറപ്പുറത്തൊക്കെ കയറി നിന്ന് സുവിശേഷം അറിയിക്കുന്നതും അനേകർ രക്ഷിക്കപ്പെടുന്നതും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഇന്ന് സുഖസൗകര്യങ്ങൾ വർദ്ധിച്ചപ്പോൾ മിക്കവരും ഉള്ളതിൽ തൃപ്തിപ്പെട്ട് സുവിശേഷം അറിയിക്കുന്നത് കുറച്ചു. ജാതീയ, സാമുദായിക ചുറ്റുപാടിൽ നിന്ന് ജനം രക്ഷിക്കപ്പെടുവാൻ പിന്നെന്താണ് പ്രതിവിധി ? അതിന് കവലകളിൽ സുവിശേഷം അറിയിക്കണം. നാം താമസിക്കുന്നത് ജനാധിപത്യ രാജ്യത്താണ്. നമ്മുടെ കർത്താവിനെ കുറിച്ച് പ്രസംഗിക്കുന്നതിൽ ഒരു തടസ്സവും നമുക്കില്ല. ആദ്യം ഞാൻ ഭയത്തോടെയാണ് സുവിശേഷം അറിയിച്ചത്, എന്നാൽ പിന്നീടത് ആവേശമായി. ഓരോ പരസ്യയോഗങ്ങളും വീണ്ടും പരസ്യയോഗം നടത്തുവാൻ എന്നെ പ്രേരിപ്പിക്കുന്നു. മെഗാ ക്രൂസേഡുകളെക്കാളും, സഭകൾക്കുള്ളിൽ നടത്തുന്ന യോഗങ്ങളെക്കാളും പ്രയോജനപ്രദമാണ് പരസ്യയോഗങ്ങൾ. മെഡിക്കൽ സ്റ്റോറിൽ മരുന്ന് മേടിക്കുന്ന രണ്ട് മിനിറ്റിനുള്ളിൽ സുവിശേഷം കേട്ട് രക്ഷിക്കപ്പെട്ടവർ, ആറ്റിൽ ചാടി ആത്മഹത്യ ചെയുവാൻ പോയ സ്ത്രീ ട്രാക്ട് വായിച്ചു രക്ഷപെട്ടത്, മാസം തോറും ഏകദേശം മുപ്പതിനായിരം രൂപയ്ക്ക് മേൽ ചിലവഴിച്ചു മദ്യപിച്ചിരുന്ന വ്യക്തി കണ്ണൂരിൽ വച്ച് രക്ഷിക്കപ്പെട്ടത് ഒക്കെ പരസ്യയോഗങ്ങളിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. അതിനാൽ എന്റെ ആഗ്രഹം, അവസാനത്തോളം കവലകളിൽ യേശുവിന്റെ സാക്ഷിയാകുക എന്നതാണ്.
? കഴിഞ്ഞ കാലങ്ങളിൽ വഹിച്ചിട്ടുള്ള പദവികൾ
കഴിഞ്ഞ നാല് വർഷങ്ങളായി ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ കോർഡിനേറ്ററായി സേവനമനിഷ്ഠിക്കുന്നു. പത്തനാപുരം സെന്റർ പിവൈപിഎ യുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങൾ, ചണ്ഡീഗഢ് ന്യൂ ലൈഫ് ബൈബിൾ കോളേജിന്റെ പ്രിൻസിപ്പാളായിട്ടും, ഹോളി ലൈറ്റ് അക്കാദമി – പശ്ചിമ ബംഗാളിലും പ്രവർത്തിക്കാൻ ദൈവം അവസരം നൽകി.
? സുവിശേഷവേല നിമിത്തം ഏറ്റവും ദുഃഖിച്ച സന്ദർഭം
സുവിശേഷം നിമിത്തം അപമാനങ്ങളും, അപവാദങ്ങളും നേരിട്ട സന്ദർഭങ്ങളിൽ എല്ലാം സന്തോഷത്തോടെ സ്വീകരിക്കുവാൻ ദൈവം കൃപ നൽകി. സുവിശേഷ വേല നിമിത്തം ദുഃഖിച്ച സന്ദർഭങ്ങൾ ഇല്ല എന്ന് തന്നെ പറയാം.
? ജീവിതത്തിൽ കടപ്പെട്ടിട്ടുള്ള വ്യക്തികൾ
ദൈവം കഴിഞ്ഞാൽ ഏറ്റവും കടപ്പാടുള്ളത് എന്റെ പിതാവിനോടാണ്. എന്റെ ചെറുപ്പത്തിൽ തന്നെ പിതാവ് സുവിശേഷവേലയ്ക്ക് ഇറങ്ങി തിരിച്ചതിന്റെ നീതിയാണ് എന്റെ ജീവിതത്തിലെ എല്ലാ നന്മകളും. എന്റെ മാതാവ്, ഭാര്യ, കുഞ്ഞ്, സഹോദരി കുടുംബം, ഭാര്യപിതാവ്, ആ കുടുംബം, എന്റെ അച്ചാച്ചന്മാർ എന്നിവരെയൊക്കെ എനിക്ക് മറക്കുവാൻ സാധിക്കുകയില്ല.
ഞാൻ സംസ്ഥാന സെക്രട്ടറിയാകുവാൻ ദൈവത്താൽ മുഖാന്തരമായി തീർന്ന, എനിക്കൊപ്പം നിന്ന ബ്രദർ. അജി കല്ലുങ്കൽ, എന്റെ ശുശ്രുഷയ്ക്ക് അടിത്തറ പാകിയ സെന്റർ ശുശ്രുഷകൻ പാ. സാം ജോർജ്, ശുശ്രുഷ വേദികൾ അനവധി ഒരുക്കിയ പാ. ജേക്കബ് ജോർജ്, എന്നെ വളർത്തിയ മാതൃസഭ മലവിള ഐപിസി, പത്തനാപുരം സെന്റർ PYPA, കൊട്ടാരക്കര മേഖല PYPA സഹോദരന്മാർ, എന്നിവരോടുള്ള കടപ്പാട് വിസ്മരിക്കുവാൻ കഴിയുകയില്ല.
? വിദ്യാഭാസം
B.A. സോഷ്യോളജി, ആംഗലേയ സാഹിത്യത്തിൽ M.A., ന്യൂ തീയോളോജിക്കൽ കോളേജ് ഡെറാഡൂണിൽ നിന്ന് B.Th. ഉം, ബാംഗ്ലൂർ SABC യിൽ നിന്ന് M.Div. ഉം വിജയകരമായി പൂർത്തീകരിക്കുവാൻ ദൈവം കൃപ നൽകി.
? മാതാപിതാക്കൾ
ഞാൻ കൊട്ടാരക്കര, വിലങ്ങരയ്ക്കടുത്തു മലവിള സ്വദേശിയാണ്. ഭൂട്ടാൻ – ഇന്ത്യ അതിർത്തിയിലെ മിഷനറിയായ പാ. ജി. സാമുവേൽ, മോളി സാമുവേൽ ദമ്പതികളുടെ രണ്ട് മക്കളിൽ ഏക മകനാണ് ഞാൻ.
? കുടുംബം
സോഫ്റ്റ്‌വെയർ എഞ്ചിനീയറായ അക്സ ജോണാണ് ഭാര്യ, ഏക മകൾ ആഗ്നസ്.
? യുവജനങ്ങളോടുള്ള ഉപദേശം
ദുരുപദേശത്തിനെതിരെ ശക്തമായ നിലകൊള്ളുക, നമ്മുടെ വ്യക്തിത്വവും, തനിമയും, കാത്ത് സൂക്ഷിക്കുമ്പോൾ തന്നെ, നാം പെന്തെകോസ്തുകാരാണെന്നുള്ള ഉത്തമ ബോധ്യവുമുള്ളവരായിരിക്കണം. ബാഹ്യമായ വിശുദ്ധിയേക്കാൾ ആന്തിരിക വിശുദ്ധിക്ക് പ്രാധാന്യം നൽകുക. പരസ്യ ജീവിതത്തിലും നാം പെന്തെകോസ്തുകാരാണെന്ന് സമൂഹത്തിന് തെളിയിച്ചു കൊടുക്കുക. കർത്താവിന് വേണ്ടി പ്രവർത്തിക്കുന്നത് ഒന്നും വ്യർത്ഥമല്ല. ആയുസ്സുള്ളടത്തോളം നാം ആയിരിക്കുന്ന മേഖലകളിൽ കർത്താവിന് വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യുക.
ഈ അന്ത്യനാളുകളിൽ, യുവജങ്ങൾക്ക് മാതൃകയായി അനുഗ്രഹീത ഭടനായി നിലകൊള്ളുവാൻ സുവി. ഷിബിൻ ജി. സാമുവേലിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.