‘സഫലമീ യാത്ര…’ – (75)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
എല്ലാ തിരുവെഴുത്തും
വിഖ്യാത ബൈബിൾ ഭാഷ്യക്കാരൻ വില്യം ബാർക്ലേ, ഒന്നാം ലോക മഹായുദ്ധത്തിലെ ഒരു അനുഭവം രേഖപ്പെടുത്തുന്നുണ്ട്. ശത്രുവിന്റെ ആക്രമണം പ്രതിരോധിക്കുവാൻ, കാത്തിരുന്ന ഒരു ചെറിയ കൂട്ടം പടയാളികൾ. ആക്രമണം കുറെ വൈകി. ഈ ഇടവേളയിൽ ദൈവനിഷേധിയായ ഒരു യുക്തവാദി, ഇടവേളകൾ സജീവമാക്കുവാൻ ചാപ്ലയിനെ സമീപിച്ചു വായനക്കായി ഒരു പുസ്തകം ആവശ്യപ്പെട്ടു. ചാപ്ലയിന്റെ കൈവശം ആകെ ഒരു പുസ്തകം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് വിശുദ്ധ തിരുവെഴുത്തായ ബൈബിൾ ആയിരുന്നു.
ആദ്യമേ അയാൾ ബൈബിൾ വാങ്ങുവാൻ മടിച്ചു എങ്കിലും, പിന്നീട് സ്വീകരിച്ചു. പതിയെ ബൈബിൾ വായിക്കുവാൻ ആരംഭിച്ചു. അലസമായി പഴയ നിയമം പരതി. പതിയെ എസ്തേറിന്റെ പുസ്തകം വായിക്കുവാൻ തുടങ്ങി. ക്രമേണ ബൈബിൾ ആവേശത്തോടെ വായിച്ചു. താൻ വായിക്കുന്നത് പാതിരില്ലാത്തതെന്നും, യാഥാർഥ്യമെന്നും അയാൾ തിരിച്ചറിഞ്ഞു. വായനയുടെ നടുവിൽ, യേശു രക്ഷകനാണെന്നും അയാൾ ഏറ്റു പറഞ്ഞു ദൈവ പൈതലായി.
“എല്ലാ തിരുവെഴുത്തും”, പൗലോസ് എഴുതുന്നു, “ദൈവ ശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല പ്രവർത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും, ശാസനത്തിനും, ഗുണീകരണത്തിനും നീതിയിലെ അഭ്യസനത്തിനും പ്രയോജനമുള്ളത് ആകുന്നു”, 2 തിമത്തിയോസ് 3:14
എല്ലാ തിരുവെഴുത്തും, നമുക്ക് അപ്രസക്തമെന്ന് തോന്നിയാലും അവിടെയും ഒരു സന്ദേശം നമുക്കുണ്ട്. വേദപുസ്തകത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ദൈവ നിശ്വാസ്യമാണ്.
അറിവ് നൽകുന്ന ഒരുപാട് ഗ്രന്ഥങ്ങളുണ്ട്; എന്നാൽ ദൈവോന്മുഖമായി മാറ്റം വരുത്തുവാൻ കഴിയുന്ന ഏക ഗ്രന്ഥം ബൈബിൾ മാത്രമാണ്.