2020 : പ്രതീക്ഷകളും പ്രതിസന്ധികളും
(ദൈവസഭയും സഭാ വളർച്ചയും)
പാ. തോമസ് ഫിലിപ്പ്
(സ്ഥാപക പ്രസിഡന്റ്, ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്)
പ്രതീക്ഷകൾ
1) ദൈവസഭകൾ വളരുന്നു
ഞാൻ എന്റെ സഭയെ പണിയും, പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല എന്ന ക്രിസ്തുനാഥന്റെ വചനം നമുക്ക് പ്രതീക്ഷയാണ് നൽകുന്നത്. കർത്താവ് തന്റെ സഭയെ പണിതു കൊണ്ടിരിക്കുകയാണ്. കർത്താവ് തന്റെ സഭയുടെ മേൽ നിരന്തരം പരിശുദ്ധാത്മാവാം എണ്ണ പകർന്ന് കൊണ്ടിരിക്കുന്നു. സഭയുടെ അഗ്നി കെട്ട് പോകുകയില്ല. അതാണ് സഭയുടെ വിജയം.
2) വ്യക്തിപരമായ സുവിശേഷീകരണത്തിലൂടെ ആത്മാക്കൾ വിടുവിക്കപ്പെടേണം
സുവിശേഷീകരണം സഭയുടെ ദൗത്യമാണ്. ആളാംപ്രതി വേല സുവിശേഷീകരണത്തിന്റെ മുഖ്യ ഘടകമാണ്. അതിന് മാതൃക നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്. ജനത്തിന്റെ നിലവാരമനുസരിച്ചു അവരുടെ അടുത്തേക്ക് ഇറങ്ങി ചെന്ന് യേശു അവരോട് സംസാരിച്ചു. അത് പോലെ നഷ്ട്ടപ്പെടുന്ന ആത്മാക്കളുടെ അടുക്കലേക്ക് ചെന്ന് അവരുടെ ശാരീരിക, മാനസിക, ആത്മീക പ്രശ്നങ്ങൾ മനസിലാക്കി അവരെ ക്രിസ്തുവിങ്കലേക്ക് അടുപ്പിക്കാൻ കഴിയണം.
3) സഭകൾ ഐക്യതപ്പെടണം
പെന്തെക്കോസ്ത് ഇന്ന് ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു. പക്ഷെ പല പേരിലും പല സ്ഥലത്തും ഇന്ന് ഭിന്നിച്ചിരിക്കുന്നു. ഈ അവസ്ഥ മാറി സഭകൾ എല്ലാം ഒരേ കുടകീഴിൽ അണി നിരക്കേണം. നേതൃത്വ നിരകൾ തുറന്ന ചർച്ചയിലൂടെ ഒരുമിച്ചു അണിനിരക്കുവാൻ തയാറാകണം. വിഭാഗിയത വെടിഞ്ഞു ഒത്തൊരുമിച്ചുള്ള സംവിധാനത്തിൽ സഭ എത്തുമെന്നുളത് ഏറെ പ്രതീക്ഷയ്ക്ക് വക നൽകുന്നു.
4) ആത്മനിയോഗമുള്ള ശുശ്രുഷകന്മാർ
ശുശ്രുഷയെ ഒരു ഉദ്യോഗമായി കരുതുന്ന ആധുനിക ശുശ്രുഷകന്മാരെ കൊണ്ട് സഭകൾ നിറഞ്ഞിരിക്കുന്നു. ശുശ്രുഷ ഒരു ഉദ്യോഗമല്ല, ഇത് ഒരു നിയോഗമായി കരുതുന്ന ശുശ്രുഷകന്മാർ എഴുനേൽക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പ്രതിഫലം നോക്കാതെ ക്രിസ്തുവിനായി സമർപ്പിക്കപ്പെട്ടവരും, കഷ്ട്ടം സഹിക്കുന്നവരും, ആത്മാവിൽ നിറയപെട്ടവരുമായി നമ്മുടെ ശുശ്രുഷാ വൃന്ദങ്ങൾ മാറ്റപെടുമെന്ന് പ്രത്യാശിക്കാം.
5) ദൈവസഭകൾ എണ്ണത്തിൽ പെരുകും
2020 ദൈവസഭയുടെ വളർച്ചയുടെ കാലഘട്ടമാണ്. ആദിമ സഭയ്ക്ക് ഉപദ്രവം നേരിട്ടപ്പോൾ ശിഷ്യന്മാർ ചിതറി പോയി. ചിതറി പോയവർ അവിടവിടെയായി സഭകൾ സ്ഥാപിച്ചു. ദൈവീക ശുശ്രുഷകൾ ഒരു സ്ഥലത്തു മാത്രം ചെയ്യാതെ സുവിശേഷകരെ പരിശീലിപ്പിച്ചു വിവിധ സ്ഥലങ്ങളിലേക്ക് അയയ്ക്കണം. ഇന്ന് സഭയ്ക്ക് നേരിടുന്ന പ്രതിസന്ധികളിൽ തളർന്ന് പോകാതെ ധൈര്യത്തോടെ പ്രവർത്തിക്കുവാൻ കഴിഞ്ഞാൽ പുതിയ പുതിയ സഭകൾ സ്ഥാപിക്കുവാൻ സാധിക്കും. സഭകൾക്ക് നേരിടുന്ന പീഡനങ്ങൾ സാധ്യതകളായി മാറണം. സുവിശേഷം എത്താത്ത സ്ഥലങ്ങളിലേക്ക് കടന്ന് പോയി പ്രവർത്തിക്കുവാൻ കഴിയണം.
6) യുവതലമുറകൾ സഭയുടെ ഭാവി പ്രതീക്ഷയാണ്
ഒരു കുടുംബത്തിന്റെ നിലനിൽപ്പ് തലമുറകളാണ്. തലമുറകൾ ഇല്ലാതിരുന്നാൽ കുടുംബം ശൂന്യമാണ്. മക്കൾ സജ്ജരലെങ്കിൽ ആ കുടുംബത്തിന് വളർച്ച ഇല്ല. സഭയുടെ ഭാവി യുവജനങ്ങളുടെ കൈയിലാണ്. യുവത്വം ജീർണ്ണിച്ചാൽ സഭയും സമൂഹവും ജീർണ്ണിക്കും. യുവതലമുറയ്ക്ക് പത്യോപദേശവും ശരിയായ പരിശീലനവും നൽകി ചിട്ടയായി ദൈവവചനം പഠിപ്പിച്ചു ആത്മീയ നിലയിൽ വളർത്തിയെടുക്കുവാൻ സാധിച്ചാൽ അവരിലൂടെ സഭ വളരും. സൽപ്രവർത്തികൾ യൗവനത്തിന്റെ മുഖമുദ്രയായി മാറണം. അതിനായി യൗവനക്കാരെ ഒരുക്കുക.
7) ആരാധനകൾ നവീകരിക്കുക
അടിസ്ഥാനപരമായ ഉപദേശങ്ങൾക്കും ദൈവീക വ്യവസ്ഥകൾക്കും മാറ്റം വരുത്താതെ ആരാധനയിൽ പുത്തൻ രീതികൾ ഉൾപ്പെടുത്തിയാൽ പുതുതലമുറയ്ക്ക് കൂടുതൽ ആരാധനയിൽ സംബന്ധിക്കുവാൻ സാധിക്കും. മാറ്റങ്ങൾ അനിവാര്യമാണ്.
8) സാമ്പത്തികം
സുവിശേഷീകരണത്തിന് സാമ്പത്തികം ആവശ്യമാണ്. ദൈവം നമുക്ക് നൽകിയിരിക്കുന്ന ഭൗതീക നന്മകൾ സുവിശേഷീകരണത്തിനായി വിനിയോഗിക്കുവാൻ നമുക്ക് കഴിഞ്ഞാൽ കൂടുതൽ കർത്താവിന് വേണ്ടി പ്രവർത്തിക്കുവാൻ കഴിയും. ധനശേഖരണത്തിലും വിനിയോഗിക്കുന്നതിലും പൗലോസ് നമുക്ക് മാതൃകയാണ്. സമൂഹത്തിന് ഉതകുന്ന നന്മകൾ ചെയ്യുവാൻ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുവാൻ നമുക്ക് കഴിയും. ക്രിസ്തുയേശുവിൽ സൽപ്രവർത്തികൾക്കായി സൃഷ്ടിക്കപെട്ടവരാണ് ദൈവമക്കൾ.
9) ശുശ്രുഷകന്മാർ ദൗത്യ നിർവഹണം ചെയ്യണം
- a) സഭയിലെ ശുശ്രുഷകൾ ചെയുനതിൽ മാത്രം തൃപ്തിപ്പെടാതെ പുറത്ത് സുവിശേഷം അറിയിക്കുന്നവരാകണം.
- b) ക്രിസ്തുവിന്റെ മനോഭാവം ഉള്ളവരായിരിക്കണം. ക്രിസ്തു അവരിലൂടെ ജീവിക്കുന്നുവെന്ന് സമൂഹം കാണണം. ക്രിസ്തുയേശുവിന്റെ മനസ് ഉള്ളവരായിരിക്കണം. കർത്താവ് പറഞ്ഞത് പോലെ ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കണം.
- c) കർണ്ണരസമുള്ള കടങ്കഥകൾ വിട്ട് വചനം പഠിപ്പിച്ചു പ്രസംഗിക്കുന്നവരാകണം. സഭയിൽ വചനം പഠിപ്പിക്കണം.
പ്രതിസന്ധികൾ
ദൈവസഭകൾ നേരിടുന്ന പ്രതിസന്ധികൾ ഒട്ടനവധിയാണ്
1) സഭയുടെ ഉപദേശത്തിൽ വീഴ്ച വരുത്തിയത്
ഇന്ന് ദൈവസഭകളിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ദുരുപദേശങ്ങൾ. അടിസ്ഥാന ഉപദേശങ്ങൾ പോലും കാറ്റിൽ പറത്തിയാണ് പലരും മുൻപോട്ട് നീങ്ങുന്നത്. ഏത് വ്യാജ ഉപദേഷ്ടകന്മാർക്കും എന്തും വിളിച്ചു പറയാവുന്ന വേദിയായി സഭ അധഃപതിച്ചു കൊണ്ടിരിക്കുകയാണ്.
2) ജീവിത വിശുദ്ധി ഇല്ലാത്ത ശുശ്രുഷകന്മാരും ദൈവജനവും
ഒരു കാലത്തു പെന്തെക്കോസ്ത് സഭയുടെ മുഖമുദ്രയായിരുന്നു ജീവിത വിശുദ്ധി. വെള്ള വസ്ത്രം ധരിക്കുന്നത് പോലെ ജീവിതവും വിശുദ്ധമായി സൂക്ഷിക്കുന്നവരായിരുന്നു നമ്മുടെ പിതാക്കന്മാർ. എന്നാൽ പുതുതലമുറയിൽ ഇവയ്‌ക്കെല്ലാം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആത്മീയരേക്കാൾ അനാത്മികർ ആണ് ഇന്ന് സഭയെ നിയന്ത്രിക്കുന്നത്.
3) ദൈവാധിപത്യത്തിന് പകരം ജനാധിപത്യം നിലവിൽ വന്നു
ആദിമകാലത്ത് സഭയുടെ ഭരണവും നിയന്ത്രണവും ദൈവത്തിനായിരുന്നു. ദൈവ ഇഷ്ടത്തിന് മുൻതൂക്കം നൽകിയായിരുന്നു കാര്യങ്ങൾ ചെയ്തിരുന്നത്. ഇന്ന് ദൈവാധിപത്യം വിട്ട് സഭയുടെ ജനാധിപത്യ സംസ്കാരത്തിലേക്ക് വഴിമാറിയിരിക്കുന്നു. പ്രാർത്ഥിച്ചും ദൈവത്തോട് ആലോചന കഴിച്ചും കാര്യങ്ങൾ തീരുമാനിച്ചിരുന്നിടത്ത് ഇന്ന് ഇലക്ഷനും ഗ്രൂപ്പിസവും പാനലും മറ്റുമായി സഭ തരം താണിരിക്കുന്നു. പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ നിന്നും സഭ ഇന്ന് മനുഷ്യന്റെ നിയന്ത്രണത്തിൽ ആയിരിക്കുന്നു.
4) ലോകത്തോട് അനുരൂപപെടുവാനുള്ള വെമ്പൽ
ഒരു കാലത്ത് വേണ്ടെന്ന് വച്ചതെല്ലാം ഇന്ന് സഭ തിരികെ എടുത്തു കൊണ്ടിരിക്കുന്നു. ക്രിസ്തുവിനെ മാത്രം അനുകരിച്ചിരുന്നവർ ഇന്ന് നാമധേയ സഭകളെയും ജാതീയ ആചാരങ്ങളെയും കടമെടുത്തിരിക്കുകയാണ്. യോഗ്യമല്ലാത്ത വേഷ വിധാനങ്ങളും ക്രിസ്തീയമല്ലാത്ത ആചാരങ്ങളും മണിക്ക് അഭലഷണീയമല്ല.
5) വചന നിശ്ചയമില്ലാത്ത തലമുറ
നമുക്ക് പ്രസംഗങ്ങൾ ധാരാളം ഉണ്ട്. പക്ഷെ പഠിപ്പിക്കലുകൾ ഇല്ല. ദൈവവചനം പ്രസംഗിച്ചാൽ മാത്രം പോരാ, അത് പഠിപ്പിക്കുകയും ചെയ്യണം. വചന നിശ്ചയമില്ലാത്ത പുതുതലമുറ ദുരുപദേശക്കാരുടെ വലയിലാണ് വീഴുന്നത്. ദൈവവചനം ചിട്ടയായി സഭകളിൽ പഠിപ്പിക്കുന്നതിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കണം.
വരും കാലങ്ങളിൽ കർത്താവ് തന്റെ കൃപയും ശക്തിയും പകരുവാൻ ദൈവകരങ്ങളിൽ സമർപ്പിക്കാം. സദാകാലവും ഉണർന്ന് പ്രാർത്ഥിക്കാം. ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോട് കൂടെയുണ്ടെന്ന് അരുളി ചെയ്ത കർത്താവ് നമ്മോട് കൂടെയിരുന്ന് ജയോത്സവമായി വഴി നടത്തും.