‘സഫലമീ യാത്ര …’ – (90)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സൗമ്യതയുള്ളവർ
“സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ കൈവശമാക്കും” (മത്തായി : 5:5) എന്തിലും അവസാന വാക്കുകൾ പറയുവാൻ അധികാരമുള്ള കർത്താവിന്റേതാണ് ഈ വചനങ്ങൾ. പ്രത്യേകിച്ച് കാലത്തെയും ചരിത്രത്തെയും അതിജീവിച്ചു യേശു സ്ഥാപിച്ച, വർത്തമാന കാലത്തിൽ ആത്മീക രാജ്യമായും, ഭാവിയിൽ നിത്യരാജ്യത്വവുമായി സകലത്തെയും അടക്കി വാഴുവാൻ പോകുന്ന ദൈവരാജ്യം അഥവാ സ്വർഗ്ഗ രാജ്യം. മാറ്റമില്ലാത്ത ആ രാജ്യത്തിൻറെ മാറ്റമില്ലാത്ത പ്രമാണങ്ങളായി 5,6,7 മത്തായിയിലെ അദ്ധ്യായങ്ങൾ.
ഇംഗ്ളീഷിൽ സൗമ്യതയ്ക്ക് ഉപയോഗിച്ചിരിക്കുന്ന പദമാണ് ‘meek’ – ദുർബലം എന്ന പദത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഇംഗ്ളീഷ് പര്യായം പോലെ തോന്നിയേക്കാം. “സൗമ്യത” യുള്ളവനെ “വെറും പാവം മനുഷ്യൻ” എന്ന് വ്യാഖ്യാനിക്കുമ്പോഴാണ് അപകടം. കർത്താവിന്റെ വാക്കുകളിൽ അവൻ പിശാചിന്റെ ആധിപത്യം പ്രകടമായ ഭൂമിയെപോലും അവകാശമാക്കുവാൻ ശക്തനാണ്.
ഒരു ഗ്രീക്ക് ഭാഷാ പണ്ഡിതൻ, W.E. വൈൻ, സൗമ്യത ഒരു മനോഭാവമായാണ് വിശദീകരിച്ചിരിക്കുന്നത്. ദൈവോന്മുഖമായ മനോഭാവം. ദൈവത്തിന്റെ ഇടപെടലുകളെ ഏറ്റവും നല്ലതെന്നും, പിറുപിറുപ്പോ, വാദമുഖങ്ങളോ കൂടാതെ അതിനെ അംഗീകരിക്കുന്നു. അതാണ് സൗമ്യതയുടെ ഒരു മുഖം. “ദൈവമേ, നിന്റെ ഇഷ്ട്ടം ചെയ്യുവാൻ ഞാൻ പ്രിയപെടുന്നു” എന്ന യേശുവിന്റെ വിനയ വിധേയത്വമാണിത്.
വൈൻ വിശദീകരിക്കുന്നത്, ദൈവത്തിന്റെ അധമ്യമായ ശക്തിയുടെ ഉറവുകളിൽ നിന്നുള്ള ധൈര്യത്താൽ ലഭിക്കുന്ന ശക്തിയുള്ള ഫലമാണ് സൗമ്യത. പിതാവിനോട് ചോദിച്ചാൽ ദൂതസഞ്ചയങ്ങളെ ലഭിക്കാവുന്നവൻ, എല്ലാ പീഡകളും, എല്ലാ പരിഹാസങ്ങളും, എല്ലാ അനീതികളും താഴ്മയോടെ ഏറ്റു വാങ്ങി, അവകാശങ്ങളുടെ തമ്പുരാനായി വാഴുന്നു.
സ്വർഗ്ഗത്തിൽ വാഴുന്നവൻ, താഴ്മയുള്ളവനിലും വാഴുന്നു.