2020 : പ്രതീക്ഷകളും പ്രതിസന്ധികളും
(ദൈവസഭയും പ്രത്യാശയും)
പാ. എബ്രഹാം ജോൺ
(പ്രസിഡന്റ്, സുവാർത്ത ചർച്ച്)
പ്രതിസന്ധികളിൽ പ്രത്യാശയോടെ
ക്ഷണികമായ മനുഷ്യജീവിതം സുഖദുഖ സമ്മിശ്രമായതാണ്. ഈ ക്രിസ്തീയ ജീവിതമാകുന്ന മരുപ്രയാണത്തിൽ കാടുമേടുകൾ, കല്ലുകൾ മുള്ളുകൾ, കുന്നുകൾ, താഴ്വരകൾ, ഉഷ്ണക്കാറ്റ്, ഏകാന്തത, ഭയം, ദുരിതങ്ങൾ, വേദന എല്ലാം ഉണ്ട്. എന്നാൽ മറ്റേതൊരു മതത്തിൽ നിന്നോ വിശ്വാസത്തിൽ ഇതിനുള്ള പ്രത്യേകത ഇത് ഒരു പ്രത്യാശയുടെ അടിസ്ഥാനത്തിലും ബലത്തിലും ആണ് നിലകൊള്ളുന്നത്. ഇവിടെയാണ് അരുമ നാഥനായ യേശുക്രിസ്തുവിന്റെ വാക്കുകളുടെ പ്രസക്തി. ‘ഞാൻ നിങ്ങളെ ഒരു നാളും അനാഥരായി വിടുകയില്ല. അത്രയുമല്ല ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്, എങ്കിലും ധൈര്യപ്പെടുവിൻ ഞാനോ ലോകത്തെ ജയിച്ചവനാകുന്നു’. ഇതു തെരഞ്ഞെടുക്കപ്പെട്ടവരുടെ സമൂഹമാകുന്ന കർത്താവിന്റെ ശരീരമാകുന്ന സഭയക്ക് വെല്ലുവിളികളുടെ നടുവിൽ ഉന്മേഷവും ജീവനും പ്രദാനം ചെയ്യുന്നു. നിരാശയിൽ വഴുതി വീഴാതെ പ്രതീക്ഷയോടെ മുന്നേറാൻ സഹായിക്കയും ചെയ്യുന്നു.
കർത്താവിൽ പ്രസിദ്ധനായ ബില്ലി ഗ്രഹാം ഒരിക്കൽ ഇപ്രകാരം പറഞ്ഞു ‘എല്ലാ പ്രതിസന്ധികളുടെയും നടുവിൽ കടന്നുവരുന്ന പ്രകാശത്തിന്റെ തൂൺ കർത്താവിലുള്ള പ്രത്യാശയാണ്. യേശു പറഞ്ഞു ദൈവത്തിൽ വിശ്വസിപ്പിൻ എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേക വാസ സ്ഥലങ്ങളുണ്ട്. ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിയാൽ പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്ത് കൊള്ളും. ഇതാണ് പ്രതിസന്ധികളിൽ സഭയെ പ്രത്യാശയിൽ ഉറപ്പിക്കുന്നത്.
ഇന്നത്തെ വെല്ലുവിളികളും ഇന്നലകളിലെ കഷ്ടത ബുദ്ധി മുട്ടുകളുടെ അതിപ്രസരം നമ്മെ കീഴ്പ്പെടുത്തുവാന്‍ ഇടയാകരുത്. ഇതിനെ അതിജീവിക്കുക അത്ര നിസ്സാരമല്ല. താല്ക്കാലികമായി മറച്ചുവെക്കയോ തിരസ്കരിക്കയോ വേണ്ട എന്നു കരുതി അഭിനയിക്കയോ മരുന്നിൽ ആശ്രയിക്കയോ ചെയ്താലും പിന്നത്തേതിൽ അത് മുറിവേല്പ്പിക്കയും ഭയത്തിനും കോപത്തിനും സുരക്ഷിതമില്ലായ്മക്കും കാരണമാകും. പ്രത്യുത കർത്താവിലുള്ള ജയത്തിന്റെ അറിവിലൂടെ ഹിത പരിശോധനയ്ക്കും പരാമർത്ഥതയ്ക്കും കഠിനാധ്വാനത്തിലും നുറുങ്ങിയ ഹൃദയത്തോടെ താഴ്മയായി ദൈവീകമായ സത്യങ്ങളിലേക്ക് തിരിയുമ്പോൾ വേദനകൾ ദൈവത്തോട് അടുപ്പിക്കുന്നതായി മാറും.
നമുക്ക് ദൈവത്തിലും അവന്റെ വചനത്തിലും വസിക്കാൻ കഴിയാത്തതായി ഒരവസ്ഥയുമില്ല. എവിടെ ആക്കിയാലും നാം അവനിൽ വസിക്കേണ്ടവരാണ്. അന്നന്നത്തേക്ക് വേണ്ടുന്ന ശക്തിയും ധൈര്യവും ദൈവത്തിൽ നിന്നും സംഭരിച്ച് വേദനകളെ ദൈവത്തോടു അടുപ്പിക്കുന്നതാകണം.(യാക്കോ 4.8) ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്. (മത്തായി 6.34) നമുക്ക് കഴിഞ്ഞതിനെ തിരുത്താനാവില്ല അതിലേക്കു അടുക്കയും വേണ്ടാ. അതിൽ നിന്നും പാഠങ്ങൾ പഠികക്കാൻ കഴിയണം. എല്ലാവർക്കും കഷ്ടത ഉള്ളത് പോലെ പ്രതിവിധിയും. ‘പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിനാൽ പ്രത്യാശ സമൃദ്ധി ഉള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും കൊണ്ടു നിറക്കും’ (റോമ 15.13). ആകയാൽ വിശ്വസിച്ച് സത്യത്തിലും ആത്മാവിലും ഉള്ള ജീവിതപാത തെരഞ്ഞെടുക്കണം. സാധാരണ സ്വന്തമായ അടിസ്ഥാനത്തിൽ പണിയുകയും സത്യവചനത്തിനു വിപരീതമായി വിശ്വസിച്ചു പരിപോഷിപ്പിക്കപ്പെട്ടാൽ ഇത് സാദ്ധ്യമല്ല. പ്രതിവിധിയോ പിശാചിന്റെ കാപട്യം തിരസ്കരിച്ചു ദൈവീകമായ സത്യം ഉറപ്പിക്കണം. അതു പോലെ തന്നെ തിരുവചനത്തിൽ രൂപപ്പെടുത്തിയ ജീവിതമായിരിക്കണം അതുവഴി ദൈവത്തോടടുത്ത് നിരാശയിൽ വീഴാതെ പ്രതിസന്ധികൾക്ക് അപ്പുറമുള്ള വിടുതലും പ്രത്യാശയും കൈവരും.
പ്രതിസന്ധികളുടെ ഏകാന്തതയിൽ ഉണ്ടാകാവുന്ന മറ്റൊരു അപകടം ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട് ആകുലചിന്തകളാൽ അവിശ്വാസത്തിന്റെതയും സംശയത്തിന്റെയും നുകം ചുമന്നു കൊണ്ടുപിശാച് ചെവിയിൽ മന്ത്രിക്കുന്ന നുണ വിശ്വസിച്ചും താനായിത്തന്നെ ഒന്നുമല്ല എന്ന തോന്നലിൽ കയ്പ്പും നീരസ്സം ഒക്കെ ആയി പിന്നോക്കം തിരിയുന്നു പ്രത്യാശ നഷ്ടമാകുന്നു. പരിഹാരം സത്യ വചനത്തിലുള്ള വിശ്വാസം പ്രത്യാശയെ ഉളവാക്കുന്നു. യേശു പറഞ്ഞു നിങ്ങളുടെ ഹൃദയം കലങ്ങി പോകരുത് ദൈവത്തിൽ വിശ്വസിപ്പിൽ എന്നിലും വിശ്വസിപ്പിൽ. വിശുദ്ധ പൌലോസിന്റെ ആ വാക്കുകൾ സഭക്കു പ്രോത്സാഹനം തരുന്നു. ആശയിൽ സന്തോഷിപ്പിൽ കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ. പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ. ആർക്കും ഒരു ശക്തിക്കും സ്വാതന്ത്ര്യം നൽകുവാൻ കഴിയില്ല പൂർണ്ണമായും ദൈവത്തിനും അവന്റെ സത്യ വചനത്തിനും മാത്രമേ കഴിയൂ. യേശുവിന്റെ ദൗത്യം തന്നെ പീഡിതരെ വിട്ടയക്കുക എന്നതായിരുന്നു.
പ്രതിസന്ധികൾ വരുന്നത് സ്വതവേയുള്ള കാരണങ്ങളാൽ ആണ്. രോഗം കഷ്ടപ്പാടുകൾ വിശ്വാസത്തിനു വേണ്ടി നില്കുക മുതലായവയാണ്. കഷ്ടം സഹിക്കുക അത് ക്രിസ്തീയ ജീവിതത്തിന്റെ ഭാഗം ആണ് (പ്രവൃ.14. 12). അതിനാൽ അതിന്റെ വിലയുമുണ്ട്. യേശു കഷ്ടം സഹിച്ചത് പിതാവിന്റെ മാനത്തിനും മഹത്വത്തിനുമായിരുന്നു എങ്കിൽ നാമും അവന്റെ കഷ്ടങ്ങളിൽ പങ്കാളികളാവുന്നതും അതിനുവേണ്ടിയാണ്. ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ പങ്കുള്ളവരാകുന്തോറും സന്തോഷിച്ചു കൊൾവീൻ, അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യഷതയിൽ ഉല്ലസ്സിപ്പാൻ ഇടവരും (1 പത്രോ 4.13). ഈയോബിന്റെ വാക്കുകൾ എത്ര ശ്രേഷ്ടമാണ്, ‘അവൻ എന്നെ കൊന്നാലും ഞാൻ അവനെ തന്നെ കാത്തിരിക്കും’. എന്റെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കും എന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ച ശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. മാത്രമല്ല ചോദ്യം ചെയ്യൽ നിർത്തി പ്രാർത്ഥിച്ച ഹബുക്കുക്കിനോട് സംസാരിച്ച ദൈവ ശബ്ദം കേട്ട് പ്രത്യാശയോടെ വിളിച്ചു പറയുന്നു എല്ലാം പ്രതിസന്ധി ആയാലും ഞാൻ യഹോവയിൽ ആനന്ദിക്കും എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും
ആകയാൽ പൌലോസിനേപ്പോലെ നമുക്കും നില്ക്കുന്ന ഈ കൃപയിലേക്ക് യേശു മുഖാന്തിരം പ്രവേശനം ലഭിച്ചവരെന്നും ദൈവ തേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നവരെന്നും ഓർക്കാം. മാത്രമല്ല കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയേയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നറിഞ്ഞു കഷ്ടതയിലും പ്രശംസിക്കുന്നവരാകാം. പ്രതിസന്ധികൾ നമ്മെ കൂടുതൽ ക്ഷമയോടും വിധേയപ്പെട്ടും കൃത്യതയോടും ജാഗ്രതയോടും നന്ദിയോടും സ്നേഹത്തിലും വളരുവാൻ സഹായിക്കുന്നു. അവയെ തിരഞ്ഞെടുത്തു ചേർത്തു നിർത്തുന്നവനാകയാൽ വേദന എത്ര ആഴത്തിൽ ആകുന്നോ അത്രയും അവൻ ചേർത്ത് നിർത്തുകയും ചെയ്യുന്നു
പ്രിയരെ അതുകൊണ്ട് അരുളിചെയ്തവനായ ദൈവത്തെ പൂർണ്ണമായി വിശ്വസിച്ച് പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം നമ്മെക്കുറിച്ചുള്ള നിരൂപണങ്ങൾ ഇന്നവ എന്നു അറിയുന്നവനും അത് തിന്മക്കല്ല നന്മക്കത്രേ എന്നറിഞ്ഞുകൊണ്ട് സകലവും നന്മക്കായി കൂടി വ്യാപരിപ്പിക്കുവാൻ കഴിവുള്ളവനാണ് നമ്മുടെ ദൈവം എന്നുറച്ച് പ്രതിസന്ധികളിൽ പ്രത്യാശിക്കുന്നവരാകാം.