‘സഫലമീ യാത്ര …’ – (93)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ശക്തി പ്രവഹിക്കട്ടെ
വേദപണ്ഡിതനായ ബ്രിടീഷ് വേദശാസ്ത്രജ്ഞൻ ജെ. എൻ. ഡാർബി ഇങ്ങനെ രേഖപ്പെടുത്തി: ക്രിസ്തുവിലുള്ള വിശ്വാസം മൂലം ഓരോ ദൈവപൈതലിലും പരിശുദ്ധാത്മാവ് വസിക്കുന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ ഓരോ ചിന്തയുടെയും ഉറവിടം പരിശുദ്ധാത്മാവാണെന്നും ഹൃദയത്തിൽ നിന്ന് വരുന്നത് എല്ലാം അവന്റെ സാന്നിധ്യത്തിന്റെ ഫലമായി പുറപ്പെടുന്നത് എന്നും പറയത്തക്ക വിധത്തിൽ ആത്മാവിനാൽ നിറയപ്പെടുക എന്നുള്ളതും തികച്ചും വ്യത്യസ്തമായ അനുഭവമാണ്’ പരിശുദ്ധാത്മാവ് ലഭിച്ചിട്ടുണ്ട് എന്നത് വാസ്തവമാണെങ്കിലും ആ വ്യക്തിയുടെ മേൽ പൂർണ്ണ സ്വാധീനം ലഭിച്ചിട്ടുണ്ട് എന്ന് പറയുവാൻ സാധ്യമല്ല.
ഒരിക്കൽ ഡാർബി നാട്ടിൻ പുറത്തുള്ള തന്റെ ചില സ്നേഹിതരെ സന്ദർശിക്കുവാൻ പോയി. അനേക വർഷങ്ങളായി അവർ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ, അതെല്ലാം പരിഷ്കരിച്ചിരിക്കുന്നതായി കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. വീട്ടിനുള്ളിൽ വൈദ്യുത വിളക്കുകളും, വൈദ്യുത അടുപ്പുകളും ക്രമീകരിച്ചിരിക്കുന്നു. പക്ഷെ, അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത് അടുക്കളയിൽ പാചകത്തിനായി മണ്ണെണ്ണയടുപ്പുകളും, വിളക്കുകളും ഉപയോഗിച്ചുകൊണ്ടിരുന്നു എന്നതായിരുന്നു. വിവരം അന്വേഷിച്ചപ്പോൾ ലഭിച്ചത് രസാവഹമായിരുന്നു. എല്ലാം വ്യതാസപ്പെടുത്തി പരിഷകരിച്ചിരുന്നു എങ്കിലും ഇതേ വരെ വൈദ്യുതി ലഭിച്ചിട്ടില്ല.
വീണ്ടും ജനനം പ്രാപിച്ച എഫെസ്യ സഭയോട് അപ്പോസ്തോലൻ എഴുതുന്നത്, “ആത്മാവ് നിറഞ്ഞവർ ആകുവീൻ”, എന്നത്രെ. (എഫെ : 5:18) ആ നിറവിനാൽ നിയന്ത്രിതരാകുമ്പോൾ മാത്രമേ, കർത്താവിനോട് ചേർന്ന് നടക്കുവാനും നിയോഗത്തിന്റെ പൂർണ്ണതയിൽ എത്തുവാനും സാധ്യമാകൂ.
ആത്മനിറവില്ലാത്ത ക്രിസ്തീയ ജീവിതം ജയകരമാകുകയില്ല.