‘സഫലമീ യാത്ര …’ – (94)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ജീവിതം എന്ന വേദപുസ്തകം
ഹാരി റിങ്കർ എന്ന പ്രസിദ്ധനായ മിഷനറി സൈനിക സേവനത്തിന് പോയപ്പോൾ യേശുവിനെ കർത്താവായി ജീവിതത്തിൽ വാഴിച്ച ഒരു യുദ്ധത്തെ കുറിച്ച് പറയുന്നുണ്ട്. വളരെ കുട്ടിക്കാലം മുതൽ എല്ലാ ദിവസവും രാത്രിയിൽ കിടക്കുവാൻ പോകുന്നതിന് മുൻപേ വേദപുസ്തകം വായിച്ച് പ്രാർത്ഥിക്കുന്ന പതിവ് അവൻ ആർജ്ജിച്ചിരുന്നു.
എന്നാൽ സൈനിക താവളത്തിലെ ആദ്യത്തെ രാത്രിയിൽ അവന് വലിയ പരീക്ഷ തന്നെ അഭിമുഖീകരിക്കേണ്ടി വന്നു. പരുക്കന്മാരായ ഉറങ്ങുവാൻ തയ്യാറെടുക്കുന്ന അസംഖ്യം യുവപട്ടാളക്കാരായിരുന്നു അവന് ചുറ്റും ഉണ്ടായിരുന്നത്. അവരിൽ പലരും ഉച്ചത്തിൽ സംസാരിക്കുകയോ, നേരമ്പോക്ക് പറയുകയോ, പ്രാകുകയോ ഒക്കെ ചെയ്തു കൊണ്ടേയിരുന്നു.
ഇതിന്റെ നടുവിൽ അവൻ തന്റെ കിടക്കയിൽ പുതപ്പിനടിയിൽ ബൈബിൾ വച്ച് വായിച്ചാലോ എന്ന് ചിന്തിച്ചു. അടുത്ത നിമിഷത്തിൽ തന്നോട് തന്നെ പറഞ്ഞു, ‘ഞാൻ ഒരു ക്രിസ്ത്യാനിയാണ്. എന്റെ വിശ്വാസം ഒളിച്ചു വയ്കേണ്ടതില്ല. വീട്ടിൽ വച്ച് ചെയ്തത് പോലെ ഇവിടെയും ചെയ്യും’. ധീരതയോടെ അവൻ വേദപുസ്തകം എടുത്ത് ഒരദ്ധ്യായം വായിക്കുകയും മുട്ടുകുത്തി നിശബ്ദനായി പ്രാർത്ഥിക്കുകയും ചെയ്തു.
അവന്റെ ഈ നടപടി കണ്ട് ചിലർ കളിയാക്കി സംസാരിച്ചു. എന്നാൽ മറ്റ് പലർക്കും പുതുതായി വന്ന അവനെക്കുറിച്ചു ബഹുമാനം തോന്നി. അവർ മറ്റുള്ളവരെ വിലക്കി. പെട്ടെന്നാണ് അവിടെ നിശബ്ദത വ്യാപരിച്ചത്.
അടുത്ത രാത്രിയിൽ അവൻ വേദപുസ്തകം തുറന്നപ്പോൾ വേറെ എട്ട് പേർ കൂടി ബൈബിൾ കൂടെ വായിക്കുവാൻ തുടങ്ങി. പതിയെ, അവന് ചുറ്റും വേദവായനയും പ്രാർത്ഥനയുമായി പലരും കൂടുവാൻ തുടങ്ങി. അവിടെ ദൈവസാന്നിധ്യവും, അവനോടുള്ള ബഹുമാനവും വർദ്ധിച്ചു. പലരും തങ്ങളുടെ പ്രശ്‍നങ്ങളും വേദനകളുമായി അവരുടെ ചുറ്റുമെത്തി. ഒരു വലിയ ആത്മീയ നേതാവിനേക്കാളും ആളുകളെ സ്വാധീനിക്കാൻ അവന് കഴിഞ്ഞു.
യേശുവിന്റെ അനുഗാമി എന്ന നിലയിൽ പതറാത്ത വിശ്വാസവും, ദൈവഭക്തിക്ക് അനുസൃതമായ നടപടികളും നിങ്ങളെ സ്വാധീന ശക്തിയാക്കി തീർക്കുവാൻ സാധ്യമാക്കും.