‘സഫലമീ യാത്ര …‘ – (106)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സംസാരിക്കുക ദൈവത്തോട്
ദൈവസന്നിധിയിൽ ചിലവഴിക്കുന്ന അഞ്ച് മിനിറ്റുകളെ കുറിച്ച് ഒരു കാലഘട്ടത്തിന്റെ ദൈവശബ്ദമായിരുന്ന ഒസ്വാൾഡ് ചെയിൻബേർസ് പറഞ്ഞിട്ടുണ്ട്. നമ്മെ സ്വാധീനിക്കുന്ന ഒരുപാട് വിഷയങ്ങളുമായി ബന്ധപ്പെട്ട സമയങ്ങൾ നാം ചിലവഴിക്കുന്നുണ്ട്. എന്നാൽ അമിതമായി ശക്തി പുറപ്പെടുവിക്കുന്ന സമയമാണ് ദൈവസാന്നിധ്യത്തിന്റെ നിറവിൽ ചിലവഴിക്കുന്ന വേളകൾ. അന്ത്യനിമിഷങ്ങൾ ദൈവസന്നിധിയിൽ, വിശുദ്ധ വചനവുമായി ഏകാഗ്രതയോടെ ആയിരിക്കുന്ന ധ്യാനവേളയെക്കാൾ ഫലവത്തായി ഒരു ദിവസം മറ്റൊരു സമയവുമില്ല.
അത്യുക്തിയോ ഒസ്വാൾഡ് പറഞ്ഞ വാക്കുകൾ എന്ന് തോന്നിയേക്കാം. പക്ഷെ, ഏകാഗ്രതയോടെ തിരുസന്നിധിയിൽ ചിലവഴിക്കുന്ന വേളകൾ അതിശക്തമാണ്. കാരണം ആയിരിക്കുന്ന തലം, സർവ്വശക്തനായ ദൈവീക സന്നിധിയാണ്.
ദൈനം ദിന ജീവിത തിരക്കുകളുടെ മദ്ധ്യേ മാറ്റുവാൻ പാടില്ലാത്ത ഒന്നാണ് പ്രാർത്ഥനയും, തിരുവചന ധ്യാനവും. “ദൈവമേ നീ എന്റെ ദൈവം, അതികാലത്തെ ഞാൻ നിന്നെ അന്വേഷിക്കും”, സങ്കീ : 63:1. ഇത് ഒരു രാജാവിന്റെ ദിനചര്യയുടെ ക്രമമായിരുന്നു. ദിവസത്തിന്റെ ആദ്യഭാഗം ദൈവസന്നിധിയിൽ ചിലവഴിക്കുന്നു. “ആദിയിൽ ദൈവം” എന്നത് വേദപുസ്തകത്തിലെ ആദ്യവാക്യങ്ങൾ മാത്രമല്ല, ജയകരമായ ആത്മീയ ജീവിതത്തിന്റെ വിജയ താക്കോൽ കൂടിയാണ്.
ദൈവസാന്നിധ്യം, അതിനെ ഞെരുക്കുന്ന ഒരു തിരക്കും ജീവിതത്തിൽ ഉണ്ടാകാതെ ശ്രദ്ധിക്കുക. എവിടെ ആയാലും യാഗപീഠം പ്രഥമ പ്രാധാന്യത്തോടെ ഒരുക്കി യാഗപീഠത്തിൽ എരിഞ്ഞടങ്ങാത്ത പ്രഭ ഉയരട്ടെ.
നിങ്ങളുടെ ശബ്ദം കേൾക്കുവാൻ സ്വർഗ്ഗം കാത്തിരിക്കുകയത്രേ.