‘സഫലമീ യാത്ര …‘ – (127)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
പ്രതിച്ഛായ
ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെ എൺപതാം ജന്മദിനം ആഘോഷിക്കുന്നതിനായി, പ്രശസ്ത ഭരണതന്ത്രജ്ഞനായിരുന്ന അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കുവാനായി ബ്രിട്ടീഷ് പാർലമെന്റ് ഒരു ചിത്രകാരനെ നിയോഗിച്ചു.
“എങ്ങനെയാണ് നിങ്ങൾ എന്നെ ചിത്രീകരിക്കുവാൻ പോകുന്നത്”, ചിത്രകാരനോട് ചർച്ചിൽ ചോദിച്ചു. “ഒരു മാലാഖയായോ, അതോ ബുൾഡോഗിനെപ്പോലെയോ, “ജനങ്ങൾക്കിടയിൽ തന്നെ കുറിച്ചുള്ള ഈ അഭിപ്രായങ്ങൾ, അദ്ദേഹത്തിന് ഇഷ്ട്ടമായിരുന്നു. താൻ കാണുന്നത് പോലെ വരയ്ക്കാം എന്നായിരുന്നു ചിത്രകാരന്റെ മറുപടി.
ഒടുവിൽ ചിത്രം പൂർത്തിയായപ്പോൾ ചർച്ചിലിന് ഇഷ്ടമായില്ല. സ്ഥിരം ഭാവമായ കോപഭാവത്തോടെ അലസമായി കസേരയിൽ ഇരിക്കുന്ന ചർച്ചിലിനെയാണ് അയാൾ ചിത്രീകരിച്ചത്. തന്റെ ശരിയായ ഛായയേക്കാൾ കൃത്രിമമായ പ്രതിച്ഛായ – അതായിരുന്നു അയാൾക്ക് കാണേണ്ടിയിരുന്നത്. മറ്റുള്ളവരുടെ മുന്നിലെ പ്രതിച്ഛായകൾ നന്നാക്കുന്നതിൽ താല്പര്യമുള്ളവരാണ് പലരും. തങ്ങളുടെ യഥാർത്ഥ മുഖം മറ്റുള്ളവർ അറിയരുത്.
വിൻസ്റ്റൺ ചർച്ചിൽ ആ ഛായാചിത്രം ഒളിപ്പിച്ചു വച്ചു. പിന്നീടത് നശിപ്പിച്ചു കളഞ്ഞു. നമ്മിൽ മിക്കവർക്കും മറ്റുള്ളവർ നമ്മെകുറിച്ച് മനസ്സിലാക്കണമെന്ന് നാമാഗ്രഹിക്കുന്ന ഒരു പ്രതിച്ഛായ ഉണ്ട്. വിജയത്തിന്റെയും, ഭക്തിയുടെയും, സൗന്ദര്യത്തിന്റെയും, കരുത്തിന്റെയും ഒക്കെയുള്ള ഒരു പ്രതിച്ഛായ. നമ്മുടെ ‘വൃത്തികെട്ട അംശം’ ഒളിപ്പിക്കുവാൻ ഏതറ്റം വരെയും പോകും.
പക്ഷെ, ഒന്നും ഒളിക്കുവാൻ കഴിയാത്ത ഒരിടമുണ്ട്. അത് അഗ്നിജ്വാലയ്ക്കൊത്ത കണ്ണുകളുള്ള ദൈവത്തിന് മുന്നിലാണ്. ഒരിക്കൽ മമ്രേയുടെ കരുവേലക തോപ്പുകൾക്കിടയിൽ കൂടാരമടിച്ചിരുന്ന അബ്രഹാമിന്റെ കൂടാരത്തിൽ ഏൽ-ശദായിയായ ദൈവം ഇറങ്ങി. “ഞാൻ സർവ്വ ശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുൻപാകെ നടന്നു നിഷ്കളങ്കനായിരിക്കുക” (ഉല്പത്തി :17:2). നിഷ്കളങ്കനായിരിക്കുക; സർവ്വശക്തൻ കൂടെയുണ്ട്.