‘സഫലമീ യാത്ര …‘ – (133)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
പ്രാർത്ഥനാ പുതപ്പുകൾ
മക്കളെക്കുറിച്ചും, മക്കൾ വളരുന്ന കാലത്തിന്റെ ദൂഷിത വലയങ്ങളെക്കുറിച്ചും കണ്ട്, ഒരു യുവമാതാവ് പ്രതികരിച്ചത് ഇങ്ങനെ : ഒരു പുതപ്പിൽ പൊതിഞ്ഞ് അവരെ എപ്പോഴും കൂടെ കൊണ്ട് പോകുവാൻ കഴിഞ്ഞിരുന്നു എങ്കിൽ !
അത്രയ്ക്കും ദുഷിച്ചതാണ് അവർ വളരുന്ന ലോകം.
“The power of a praying parent” – സ്റ്റോമി ഒമാർഷ്യൻ ഈ പ്രശ്‌നത്തിന്റെ ആഴം തിരിച്ചറിഞ്ഞ്, പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് നൽകുന്ന ഏറ്റവും വിലയുള്ള ദാനമായി, പ്രാർത്ഥനയെക്കുറിച്ച് രേഖപെടുത്തുന്നു. അവർ എഴുതുന്നു : ഒരു ദിവസം ഞാൻ ദൈവത്തോട് പറഞ്ഞു : ദൈവമേ, ഇത് എനിക്ക് കഴിയുന്നില്ല – ദിവസം മുഴുവൻ എന്റെ ഈ മകനെ കാത്ത് സൂക്ഷിക്കുവാൻ എനിക്ക് കഴിയുന്നില്ല. അതെന്റെ സമാധാനം കെടുത്തുന്നു.
ദൈവം സ്റ്റോമിയോടും അവളുടെ ഭർത്താവിനോടും ശക്തമായി ഇടപെട്ടു. പ്രാർത്ഥിക്കുന്ന മാതാപിതാക്കളാകുവാൻ ദൈവം അവരോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം മുതൽ തന്റെ മകനുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയ കാര്യങ്ങൾ പോലും പ്രാർത്ഥനയിൽ ദൈവത്തോട് അപേക്ഷിക്കുവാൻ തുടങ്ങി. ഭയം വിശ്വാസത്തിന് വഴിമാറുവാൻ തുടങ്ങി. ആശങ്കകൾ ആശ്രയത്തിലേക്ക് വഴിമാറുവാൻ തുടങ്ങി.
ഭയത്തിന്റെ പുതപ്പുകൾക്കിടയിൽ മക്കളെ പൊതിഞ്ഞ് സദാ കൂടെ ചേർത്ത് പിടിക്കുവാൻ ആഗ്രഹിക്കാം. പക്ഷേ, അത് ഒരു പരിഹാരമേയല്ല. മറിച്ച് അവരെ പ്രാർത്ഥനയിൽ
പൊതിയുക.
റോമൻ സാമ്രാജ്യത്വ കാലത്ത്, കുഞ്ഞുങ്ങൾ ഏറ്റവും അപ്രസക്തരായി കരുതിയ സമൂഹമായിരുന്നു. അമ്മമാർ ഈ സാഹചര്യത്തിലാണ് യേശുവിന്റെ അടുക്കൽ പ്രാർത്ഥിക്കുവാനായി യേശുവിന്റെ അരികിലേക്ക് കൊണ്ട് വരുന്നത്. (മത്തായി :19:12-15) തലമുറകളെ കർത്താവിന്റെ അരികിലേക്ക് നയിക്കുക. പ്രാർത്ഥന കൊണ്ട് പൊതിയുക.
തലമുറകൾക്കായി കരയുന്ന മാതാപിതാക്കളാകുക.