‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (58)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
4-)o അദ്ധ്യായത്തിന്റെ വിശദീകരണം
4:1-8 നീതീകരണം പ്രവർത്തിയാലല്ല, വിശ്വാസത്താലാണ് എന്ന് സ്ഥാപിക്കുന്നു.
മത്തായി 1:1 ൽ കാണുന്നത് പോലെ, അബ്രഹാമും ദാവീദും, നീതികരിക്കപ്പെട്ട രണ്ട് പൂർവ്വപിതാക്കന്മാരാണ്. യഹൂദജത്തിയുടെ പിതാവായ അബ്രഹാം ദൈവത്തിന്റെ ഹിതൻ എന്ന് വിളിക്കപെട്ടവരും പ്രത്യേകം വാഗ്ദത്തങ്ങൾ ലഭിച്ചവനുമാണ്.
4:1,2 ആകയാൽ നാം എന്ത് പറയേണ്ടു ?
പൗലോസിന് പ്രിയങ്കരമായ ചോദ്യം. (4:1, 6:1, 7:7, 8:31, 9:14-30) പൗലോസിന്റെ എഴുത്തുകളിൽ മാത്രം, അതും ഈ ലേഖനത്തിൽ മാത്രം, കാണുന്ന ഒരു ചോദ്യം. നമ്മുടെ പൂർവ്വപിതാവായ അബ്രഹാം ജഡപ്രകാരം എന്ത് പ്രാപിച്ചു ? യഹൂദന്മാർ അബ്രഹാമിനെ തങ്ങളുടെ പിതാവായി അവകാശപ്പെട്ടു (9:5, യോഹ :8:39, അപ്പൊ : 7:2, ലുക്കോ :7:75, യാക്കോ :2:21) ‘പൂർവ്വപിതാവ്’ ഈ പദം പുതിയനിയമത്തിൽ ഇവിടെ മാത്രം കാണുന്നു. ഇത് 4:11, 12, 16 ൽ പറയുന്ന അവന്റെ ആത്മീക പിതൃത്വത്തിൽ നിന്ന് വ്യത്യസ്തമായി അവന്റെ ഭൗതീക പിതൃത്വത്തെ തിരിച്ചറിയാനായി ഉപയോഗിച്ചിരിക്കുന്നു.
‘ജഡപ്രകാരം’ എന്ന വാക്ക് ചിലർ അബ്രഹാമിനോട് ചേർത്ത് ചിന്തിക്കുമ്പോൾ, മറ്റ് ചിലർ മലയാളത്തിൽ കാണുന്നത് പോലെ ‘എന്ത് പ്രാപിച്ചു’ എന്നതിനോട് ചേർത്ത് ചിന്തിക്കുന്നു. ഒടുവിലത്തെ അർത്ഥം സ്വീകരിക്കുകയാണെങ്കിൽ ജഡപ്രകാരം എന്നതിന്, പ്രവർത്തികളാൽ എന്ന് അർത്ഥം കൊടുക്കാം. (ഫിലി :3:3,4) അബ്രഹാം പ്രവർത്തിയാൽ നീതികരിക്കപ്പെട്ടു എങ്കിൽ അവന് സ്വന്ത നിലയിൽ പ്രശംസിക്കാം. എന്നാൽ ദൈവസന്നിധിയിൽ സാധ്യമല്ല. കാരണം ദൈവസന്നിധിയിൽ അവൻ ചെയ്യെണ്ടതേ ചെയ്തിട്ടൂള്ളൂ. ദൈവത്തിൽ നിന്ന് എന്തെങ്കിലും പ്രാപിക്കുന്നവൻ, ദൈവത്തിന്റെ കരുണയാലും കൃപയാലും മാത്രം പ്രാപിക്കുന്നു (1 കോരി :1:31)
4:3 തിരുവെഴുത്ത് എന്ത് പറയുന്നു ? എല്ലാ തർക്കവിഷയത്തിലും നാം അന്വേഷിക്കേണ്ടത് ‘തിരുവെഴുത്ത് എന്ത് പറയുന്നു’ എന്നായിരിക്കേണം. ഒരു പുത്രൻ പോലും ഇല്ലാത്തവനും ഒരു പുത്രൻ ജനിക്കുവാൻ സാധ്യത ഇല്ലാത്തവനുമായ അബ്രഹാം ‘നിന്റെ സന്തതി ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയാകും’ എന്ന വാഗ്ദത്തം ലഭിച്ചപ്പോൾ വിശ്വസിച്ചു.