‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (59)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
വളരെ നൂറ്റാണ്ടുകൾക്ക് ശേഷം മറിയ ചെയ്തത് പോലെ (ലുക്കോ :1:45) അബ്രഹാം ദൈവവചനത്തെ മുഖവിലയ്‌ക്കെടുത്തു. ദൈവം അവന് നീതിയായി കണക്കിട്ടു. ‘കണക്കിട്ടു’ എന്ന വാക്ക് ഈ അധ്യായത്തിൽ 11 പ്രാവശ്യവും പൗലോസിന്റെ ലേഖനങ്ങളിൽ 35 പ്രാവശ്യവും പുതിയനിയമത്തിൽ 41 പ്രാവശ്യവും കാണുന്നു. ‘കണക്കിട്ടു’ എന്നതിന് ഒരുവന്റെ പേരിൽ വരവ് വയ്ക്കുക എന്നർത്ഥമാണ്. (ഫിലെ :18) നീതി കണക്കിട്ടു എന്നതാണ് നീതികരണത്തിന്റെ പ്രധാനവരം. യേശുക്രിസ്തുവിലുള്ള വിശ്വാസമാണ് ഒരുവനെ നീതികരിക്കുന്നത്. അല്ലാതെ പ്രവർത്തികളല്ല എന്ന് പൗലോസ് സമർത്ഥിക്കുന്നു.
യാക്കോബ് അപ്പോസ്തോലൻ തന്റെ ലേഖനത്തിൽ മനുഷ്യൻ നീതികരിക്കപ്പെടുന്നത് പ്രവർത്തികളാലാണെന്ന് സമർത്ഥിക്കപ്പെടുന്നു. ഇത് പൂർവ്വാപര വിരുദ്ധമല്ല. പ്രവർത്തി എന്നത് വിശ്വാസത്തിന്റെ പ്രവർത്തിയാണ്. അത് തെളിയിപ്പാൻ, അബ്രഹാം യിസ്സഹാക്കിനെ യാഗം കഴിച്ച കാര്യം ഉദാഹരിക്കുന്നു. (ഉല്പ : 22) അവിടെ അബ്രഹാമിന്റെ വിശ്വാസമാണ് കാണുന്നത്. അവന്റെ പ്രവർത്തിയോട് കൂടെ വിശ്വാസം പൂർണ്ണതപെട്ടു എന്ന് കാണാം. (യാക്കോ : 2:22) ഇത് പരസ്യമായ ഒരു സംഭവവും ഉല്പത്തി 15 ലേത് രഹസ്യസംഭവുമത്രെ. കാരണം, വിശ്വാസം ദൈവത്തിന് മാത്രമേ കാണാൻ കഴിയുകയുള്ളല്ലോ. എന്നാൽ അതിന്റെ പ്രവർത്തി മനുഷ്യർക്കും കാണാം. മരിച്ചവരുടെ ഇടയിൽ നിന്ന് സ്വപുത്രനെ ഉയർപ്പിക്കാൻ ദൈവം ശക്തനെന്ന് എണ്ണുകയാൽ, വിശ്വാസത്താൽ മകനെ യാഗമർപ്പിച്ചു. (എബ്രാ:11:17-19) ദൈവമുൻപാകെ അബ്രഹാമിനെ നീതികരിച്ചത് ഈ വിശ്വാസമാണ്. ഈ വശമാണ് പൗലോസ് ഉറപ്പിച്ചു പറയുന്നത്. വിശ്വാസത്തിന്റെ പ്രവർത്തിയായി മകനെ ബലിയർപ്പിച്ചപ്പോൾ മനുഷ്യരുടെ മുൻപാകെ താൻ നീതികരിക്കപ്പെട്ടു. ഇതാണ് യാക്കോബിന്റെ പ്രതിപാദ്യം. ആകയാൽ വിശ്വാസവും പ്രവർത്തിയും അന്യോന്യ വിരുദ്ധമല്ല, പിന്നെയോ അനുപൂരകങ്ങളാണ് എന്ന് കാണാം.
4:4 – പ്രവർത്തിക്കുന്നവന് കൂലി കൊടുക്കുന്നത് കൃപയല്ല വെറും ന്യായം (കടമ) മാത്രം. ഒരു കൂലിക്കാരന്റെ അനുദിന ജീവിതത്തിൽ നിന്ന് ഒരു താരതമ്യം പൗലോസ് സ്വീകരിക്കയാണ്. ഒരു കൂലിക്കാരൻ, തനിക്കർഹമായ ശമ്പളത്തിന് യോഗ്യനാണ്. കൂലി ഒരു ദാനമല്ല, അവകാശമാണ്. കൂലിയെ ദാനമെന്നോ സഹായമെന്നോ കൃപയെന്നോ വിളിക്കുന്നത് കൂലിക്കാരനെ അവഹേളിക്കയാണ്. നമ്മുടെ പ്രവർത്തിയാൽ രക്ഷ പ്രാപിക്കുന്നെങ്കിൽ, ദൈവം നമ്മുടെ കടം നിവർത്തിക്കുകയാണ്. എന്നാൽ ദൈവം ആരോടും കടപ്പെട്ടിരിക്കാത്തവണ്ണം രക്ഷ ദാനമായി നൽകുന്നു.