‘സഫലമീ യാത്ര …‘ – (139)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
നിരപ്പിന്റെ ഹൃദയം
നിരപ്പിന്റെയും, ക്ഷമയുടെയും നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന ഒരു സംഭവമുണ്ട്. നടന്നത് ഡിസംബർ 2000 -)o ആണ്ടിൽ. പേൾ ഹാർബർ എന്ന പ്രസിദ്ധ യുദ്ധ സംഭവത്തിലെ ബാക്കി പത്രമായ മിസ്സോറി മെമ്മോറിയൽ എന്ന യുദ്ധ കപ്പലിലാണ് സംഭവം നടന്നത്. പേൾ ഹാർബർ യുദ്ധത്തിൽ അന്ന് ജീവിച്ചിരുന്ന ഒരു ഡസനോളം പഴയ നാവിക പടയാളികൾ ആ യുദ്ധത്തിൽ ആക്രമണ പോർവിമാനങ്ങളിലൂടെ കനത്ത ആൾ നാശമുണ്ടാക്കിയ മൂന്ന് ജപ്പാൻ ആകാശ പോരാളികളെ ഗാഢമായി ആലിംഗനം ചെയ്യുന്നു. ചരിത്രത്തിൽ പരസ്പരം അതിതീവ്രമായ ശത്രുതയോടെ പോരാടിയ പഴയ രണ്ട് ശത്രു രാജ്യങ്ങളിലെ പോരാളികൾ നിരപ്പിന്റെ ഹൃദയത്തോടെ ഒന്ന് ചേരുന്നു. അമേരിക്ക – ജപ്പാൻ സൗഹൃദ കൂട്ടായ്മയുടെ അണിയറയിലെ ഏറെ നാളത്തെ പരിശ്രമം ആയിരുന്നു ഇതിന് പിന്നിൽ.
ഈ സംഭവം ആദരവോടെയാണ് കണ്ടത്. എന്നാൽ കാൽവരി ക്രൂശിൽ നടന്ന നിരപ്പിന്റെ സംഭവം. കേവലം പ്രതീകമല്ലായിരുന്നു. ത്യാഗത്തിന്റെയും കരുണയുടെയും സമ്മേളനമായ കാൽവരി, സകല മാനവകുലത്തിനും വേണ്ടിയായിരുന്നു. ദൈവകോപത്തിന് പാത്രമായിരുന്ന നമ്മെ, ദൈവ സംസർഗ്ഗത്തിന്റെ വഴി അടച്ചു കളഞ്ഞ വേർപാടിന്റെ നടുചുവരുകളെ കാൽവറിയുടെ നാഥനായ ക്രിസ്തു തകർത്തു കളഞ്ഞു. പാപിയുടെ നില ഏറ്റെടുത്ത, നമ്മുടെ പാപത്തിന്റെ കടം യേശു ഏറ്റെടുത്തു. അത് മുഴുവൻ കൊടുത്തു വീട്ടി ദൈവത്തിന്റെ അടുക്കലേക്കും പ്രവേശനം തുറന്ന് തന്നു.
യേശുവിന്റെ ക്രൂശ് മരണം നമുക്ക് നിരപ്പും, സമാധാനവും നൽകുക മാത്രമല്ല. ഈ നിരപ്പിന്റെ ഇന്നത്തെ ശുശ്രുഷകരായി നമ്മെ നിയോഗിച്ചിരിക്കുന്നു. “ദൈവം നമ്മെ ക്രിസ്തുമൂലം തന്നോട് നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രുഷ ഞങ്ങൾക്ക് തന്നുമിരിക്കുന്നു” (2 കോരി :5:18)