മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (122)
പാ. വീയപുരം ജോർജ്കുട്ടി
7) എന്റെ വാസസ്ഥലങ്ങൾ
കർത്താവ് തന്റെ ശിഷ്യന്മാരോട് പറഞ്ഞു (യോഹ :14:2,3), “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്; ഇല്ലെങ്കിൽ ഞാൻ നിങ്ങളോട് പറയുമായിരുന്നു. ഞാൻ നിങ്ങൾക്ക് സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്ത് നിങ്ങളും ഇരിക്കേണ്ടതിന് പിന്നെയും വന്നു എന്റെ അടുക്കൽ ചേർത്ത് കൊള്ളും”. എബ്രാ :11:9,10 – “വിശ്വാസത്താൽ അബ്രഹാം വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്ന് വാഗ്‌ദത്തതിന് കൂട്ടവകാശികളായ യിസഹാക്കിനോടും യാക്കോബിനോടും കൂടെ കൂടാരങ്ങളിൽ പാർത്ത് കൊണ്ട് ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനമുള്ളതുമായ നഗരത്തിനായി കാത്തിരുന്നു”
ഈ നഗരം സ്വച്ഛസ്പടികത്തിനൊത്ത തങ്കവും (വെളി :21:18) അതിന്റെ മതിൽ സൂര്യകാന്തവും അതിന്റെ അടിസ്ഥാനങ്ങൾ പന്ത്രണ്ടും പന്ത്രണ്ട് രത്നക്കല്ല് കൊണ്ടുള്ളതും (വെളി :21:19,20) പന്ത്രണ്ട് ഗോപുരങ്ങൾ പന്ത്രണ്ട് മുത്തുകളും ആകുന്നു (വെളി :21:21)
നഗരത്തിന്റെ നീളം, വീതി, ഉയരം സമമാണ്. മലയാളത്തിൽ 1200 നാഴിക എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഗ്രീക്കിൽ 12,000 സ്റ്റേഡിയൻ (Stadion) എന്നാണ്. ഇംഗ്ളീഷിൽ ഇത് 12,000 ഫർലോങ് എന്നും കാണുന്നു. ഇതനുസരിച്ച് 1500 മൈൽ സമചതുരമുള്ള ഒരു പട്ടണം ആയിരിക്കും. ഇതിന്റെ മൊത്തം കണക്ക് ഏകദേശം കൂട്ടിയാൽ, 22,50,000 ചതുരശ്ര മൈൽ വിസ്തീർണ്ണം ഉള്ളതും 1500 മൈൽ ഉയരം ഉള്ളതിനാൽ 3,37,50,00,000 ചതുരശ്ര മൈൽ വ്യാപ്തി (ഉള്ളളവ്) ഉള്ളതുമായിരിക്കും. (വെളി :21:16)
ഇന്ത്യയുടെ തെക്ക്-വടക്ക് നീളം ഏകദേശം 2000 മൈലാണ്. അപ്പോൾ ഇന്ത്യയുടെ മുക്കാൽ ഭാഗം നീളത്തിലും അത്രയും തന്നെ വീതിയും ഉയരവും ഉള്ള ഒരു വൻ നഗരം ആയിരിക്കും. ഈ മഹാസൗധത്തിന് നില ഒന്നിന് 15 അടി ഉയരം ഉണ്ടെന്ന് കണക്കാക്കിയാൽ 5,28,000 നിലകൾ ഉണ്ടാകാനാണ് സാധ്യത. (ഇതിന്റെ ക്രമീകരണം ദൈവം എങ്ങനെയാണ് ചെയ്യുന്നത് എന്ന് വ്യക്തമായി തിരുവചനത്തിൽ ഇല്ല. പിന്നെ ചില വേദപണ്ഡിതന്മാരുടെ അഭിപ്രായങ്ങളാണ്)
ഇന്ന് ലോകത്തിലുള്ളതിൽ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബായിലുള്ള 160 നിലകൾ ഉള്ളതും 2717 അടി ഉയരം ഉള്ളതുമായ ബുർജ് ഖലീഫാ ബിൽഡിങ് ആണ്. ഈ കെട്ടിടം നമ്മുടെ കാഴ്ച്ചയിൽ വലിയൊരു അത്ഭുതം ആയിരിക്കുന്നു എങ്കിൽ കർത്താവ് നമുക്കായി ഒരുക്കുന്ന വാസസ്ഥലം നമ്മുടെ ചിന്തയ്ക്കും ഭാവനയ്ക്കും എത്ര അതീതമായിരിക്കും.
ഈ നഗരം പുതുവാന ഭൂമിയിൽ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വരും. (വെളി :21:2,10,11)
8) എനിക്കുള്ള പ്രതിഫലങ്ങൾ
കർത്താവ് പറഞ്ഞു (മത്തായി :5:11,12) : “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കുകയും നിങ്ങളെ കൊണ്ട് എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ട് സന്തോഷിച്ചുല്ലസിപ്പിൻ” യെശ :49:4 – “ഞാനോ, ഞാൻ വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യർത്ഥമായും നിഷ്ഫലമായും ചിലവഴിരിച്ചിരിക്കുന്നു എന്ന് പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു”
“നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല, കർത്താവിന് എന്ന പോലെ മനസ്സോടെ ചെയ്‍വിൻ. അവകാശമെന്ന പ്രതിഫലം കർത്താവ് തരും എന്നറിഞ്ഞ് കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ” (കൊലോ :3:23,24). “ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന് അവനവന്റെ പ്രവർത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ട്” (വെളി :22:12). സ്വർഗ്ഗത്തിൽ വിശുദ്ധന്മാർക്ക്, ഭൂമിയിൽ വച്ച് ദൈവത്തിനായി ചെയ്ത പ്രവർത്തനങ്ങളെ വിലയിരുത്തി പ്രതിഫലങ്ങൾ ലഭിക്കും.