‘സഫലമീ യാത്ര …’ – (142)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
യഹോവ നല്ലവൻ
അപ്പോസ്തോലന്മാരുടെ കാലശേഷമുള്ള സഭാ പിതാക്കന്മാരിൽ സ്രേഷ്ടനായിരുന്നു സഭാപിതാവായ പോളികാർപ്പ് (AD 69-155). വിഖ്യാതമായ സ്മുർന്ന സഭയിലെ ഇടയ സ്രേഷ്ടൻ. ക്രിസ്തുവിന്റെ നാമം നിമിത്തം മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവറയിൽ കുറേകാലം പോളികാർപ്പിന് കഴിയേണ്ടി വന്നു.
ഒരു തടവറയ്ക്കും തകർക്കുവാൻ കഴിയാത്ത അചഞ്ചലമായ ക്രിസ്തു വിശ്വാസത്തിന് മുൻപിൽ മഹാ സാമ്രാജ്യം നിസ്സഹായരായി. ഒടുവിൽ, ക്രിസ്തുവിനെ തള്ളിപ്പറയുക, എങ്കിൽ വിട്ടയക്കാം എന്നവർ സഭാപിതാവിനോട് പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രതികരണം വിഖ്യാതം എന്ന് മാത്രമല്ല എക്കാലത്തെയും ക്രിസ്ത്യാനിയുടെ ഹൃദയത്തിൽ ഉല്ലേഖനം ചെയ്യെണ്ട വാക്കുകളാണ്, “86 വർഷം ഞാൻ ക്രിസ്തുവിനെ സേവിച്ചു. ഇക്കാലമെല്ലാം അവിടുന്ന് എനിക്ക് നല്ലവൻ ആയിരുന്നു. എന്നെ വീണ്ടെടുത്തു രക്ഷിച്ച രാജാവിനെ ഞാൻ എങ്ങനെ തള്ളിപ്പറയും” തള്ളിപറഞ്ഞില്ല എങ്കിൽ ജീവനോടെ തീച്ചൂളയിൽ ഏറിയും എന്നതായിരുന്നു റോമൻ സേനാധിപതിയുടെ ഭീഷണി. തോറ്റത് സാമ്രാജ്യം. ക്രിസ്തുവിന്റെ പടയാളി രക്തസാക്ഷിയായി. റോമൻ സാമ്രാജ്യം തകർന്നടിഞ്ഞു. ക്രിസ്തുവിന്റെ രാജ്യം ജയിച്ചു മുന്നേറുന്നു.
പക്ഷെ, തീചൂളയ്ക്ക് മുൻപിൽ തീയുടെ ബലം കെടുത്തി എബ്രായ ബാലന്മാർ ജയാളികളായി. സമാന രീതികൾ പക്ഷെ വിപരീത ദിശകളിൽ അവസാനം. പക്ഷെ, വിശ്വാസത്തിൽ ഇവരെല്ലാം ഒരേ നിലവാരം സൂക്ഷിച്ചവർ (ദാനി :3:16-18)
ദൈവം നല്ലവൻ. എന്ത് സംഭവിക്കണം എന്ന ഇഷ്ട്ടം അവിടുത്തേത്. കാരണം നന്മയല്ലാതെ ഒന്നും അവനിലില്ല.