‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (74)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
5:6-9 നീതികരണവും ദൈവസ്നേഹവും
നാം ബലഹീനർ ആയിരിക്കുമ്പോൾ, പാപത്തെ ബലഹീനത എന്ന് പറഞ്ഞിരുന്നു. പാപികൾ ധാർമ്മികരോഗം ബാധിച്ചവരും തന്മൂലം സൗഖ്യവും ബലവും ആവശ്യമുള്ളവരാണ്. ക്രിസ്തു അഭക്തർക്ക് വേണ്ടി മരിച്ചു. അഭക്തർക്ക് വേണ്ടിയുള്ള ക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണത്തിൽ ദൈവസ്നേഹത്തിന്റെ പ്രദർശനമാണ് കാണുന്നത്. ‘നമ്മുടെ രക്ഷയെ അവന്റെ നീതിയോട് നിരപ്പാക്കുന്നതിന് തന്റെ ഏകജാതനായ പുത്രനെ നമുക്ക് നൽകുവാൻ തക്കവണ്ണം ദൈവം നമ്മെ സ്നേഹിച്ചു. അവന്റെ വിശുദ്ധി അശേഷം ചേരാത്ത നിലയിൽ നാമിരുന്നപ്പോൾ ഈ സ്നേഹം നമ്മുടെ മേൽ ചൊരിഞ്ഞു എന്നതാണ് ദൈവത്തിന്റെ പ്രത്യേകത.
തക്കസമയത്ത് ; ഏറ്റവും വലിയ ആവശ്യത്തിന്റെ സമയത്ത് (ഗലാ : 4:4, എഫെ:1:10, തീത്തോസ് :1:1) താഴെ പറയുന്ന കാരണങ്ങളാൽ അത് തക്ക സമയമായിരുന്നു.
1) ലോകത്തിന് ക്രിസ്തുവിനെ ഏറ്റവുമധികം ആവശ്യമായിരുന്ന സമയം
2) ഗ്രീക്കുകാരുടെയും മനുഷ്യബുദ്ധിയുടെയും കഴിവുകൾ ഏറ്റം സംസ്കാരം പ്രാപിച്ച സമയം. സന്തോഷത്തിനുള്ള കാര്യക്ഷമമായ പദ്ധതി കണ്ടെത്താൻ ശ്രമിച്ചു പരാജയമടഞ്ഞ അവസരമായിരുന്നു അത്
3) യഹൂദന്മാർ ധാർമ്മികമായി ഏറ്റം അധഃപതിച്ചു വാഗ്ദത്ത മശിഹായ്ക്ക് വേണ്ടി കാത്തിരുന്ന സമയം
4) പ്രവാചകൻ മുൻപറഞ്ഞ കാലസമ്പൂർണ്ണത വന്ന സമയം
5) യഹൂദൻ തന്റെ തീക്ഷണതയാലും പുറജാതി തന്റെ ജ്ഞാനത്താലും ചതി മനസ്സിലാക്കി വസ്തുത കണ്ടെത്താൻ യോഗ്യത നേടിയ അവസരം. ദൈവജ്ഞാനം കണ്ടെത്തിയ ഈ സമയം എല്ലാം കൊണ്ടും ‘തക്കസമയം’ ആയിരുന്നു.
‘നീതിമാന് വേണ്ടി’ ……. ‘ഗുണവാന് വേണ്ടി’ അർത്ഥം വിശദീകരിക്കുവാൻ വളരെ പ്രയാസമുള്ള ഒരു ഭാഗമാണിത്. വിവിധ വിവർത്തനങ്ങൾ താഴെ ചേർക്കുന്നു.
i) പാപികൾക്ക് വേണ്ടി ആരെങ്കിലും മരിക്കുന്നത് ദുർലഭം. നല്ലവർക്ക് വേണ്ടി മരിക്കുവാൻ പക്ഷെ ആരെങ്കിലും തുനിഞ്ഞേക്കാം.
ii) നീതിമാന് വേണ്ടിയായാൽപോലും ആരെങ്കിലും മരിക്കുന്നത് വിരളമാണ്. ഒരു പക്ഷെ ഒരു നല്ല മനുഷ്യന് വേണ്ടി മരിക്കുവാൻ വല്ലവരും തുനിഞ്ഞെന്ന് വരാം.
‘ഗുണവാൻ’ കരുണയും അനുകമ്പയുമുള്ള വിശ്വസ്ത സ്നേഹിതൻ. ഇത് പോലെയുള്ള സംഭവം ചരിത്രത്തിൽ വിരളമായി കാണാൻ കഴിയും. ഉദാഹരണമായി ഡാമന്റെയും പിഥിയാസിന്റെയും കഥ. സിസിലിയിലെ സ്വേച്ഛാധിപതിയായിരുന്ന ഡയോനീഷ്യസ് ഡാമനെ വധശിക്ഷയ്ക്ക് വിധിച്ചു. വധസ്ഥലത്ത് തക്കസമയത്ത് വന്നു ചേർന്ന് കൊള്ളാമെന്നുള്ള വ്യവസ്ഥയിൽ വീട്ടുകാര്യങ്ങൾ ക്രമപ്പെടുത്താനായി അയാൾ അവധി ചോദിച്ചു. അയാൾ തക്കസമയത്ത് വന്നിലായിരുന്നെങ്കിൽ അയാൾക്ക് വേണ്ടി ഉത്തരവാദിയായിക്കൊള്ളാമെന്ന് പിഥിയാസ് ഏറ്റു. പിഥിയാസിന്റെ മേൽ വിധി നടത്താൻ തുടങ്ങിയ കൃത്യസമയത്ത് ഡാമൻ ഓടിക്കിതച്ചെത്തി. ആ രണ്ട് സ്നേഹിതന്മാരുടെ വിശ്വസ്തതയെ ഡയോനീഷ്യസ് പുകഴ്ത്തി. അവരെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി. മാത്രമല്ല, അവർ തന്റെ സ്നേഹിതന്മാരായി തുടരുവാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തു. നമ്മുടെ കർത്താവ് പറഞ്ഞു, സ്നേഹിതന്മാർക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കുമില്ല. (യോഹ : 15:13)