‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (75)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
‘നീതിമാൻ’, ‘ഗുണവാൻ’ എന്നീ വാക്കുകൾ ഒരേ മനുഷ്യനെ കുറിക്കുന്നതിനായി സ്വീകരിച്ചുകൊണ്ട്, ജോൺ മുറേ ഈ വാക്യം ഇങ്ങനെ വിശദീകരിക്കുന്നു. ‘നീതിമാനും ഗുണവാനുമായ ഒരാൾക്ക് വേണ്ടിയായാൽ പോലും ഒരാൾ മരിക്കുന്നത് ദുർലാഭമാണെങ്കിൽ അഭക്തനും ദുഷ്ടനുമായ ഒരാൾക്ക് വേണ്ടി എത്രയോ കുറവായിരിക്കും.’ ‘എല്ലാറ്റിലും ഉപകാരിയായി മനുഷ്യൻ വെറുക്കുന്ന ഒരു കാര്യമാണ് മരിക്കുക എന്നുള്ളത് എന്നാണ് ഈ വാക്യം വ്യക്തമാക്കുന്നത്. കേവലം നീതിമാനായ ഒരുവന് വേണ്ടി ആരെങ്കിലും മരിക്കുന്ന സംഭവം വളരെ ദുർലഭമാണ്. സമൂഹത്തിന് ഗുണം ചെയ്യുന്നവനാണെനിരുന്നാൽ ഇപ്രകാരം മാന്യമായ ജീവത്യാഗത്തിന് ഉദാഹരണം കണ്ടെത്തിയെന്ന് വരാം. അടുത്ത വാക്യം ഈ ആശയത്തെ വിശദീകരിക്കുന്നു. ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്ക് വേണ്ടി മരിക്കയാൽ … നാം ‘യഹൂദരോ, ജാതികളോ, ധനികരോ, ദരിദ്രരോ, നീതിമാന്മാരോ നല്ലവരോ ആയിരിക്കുമ്പോഴല്ല പിന്നെയോ പാപികൾ ആയിരിക്കുമ്പോൾ ‘നീതിമാന്മാരോ ഗുണവാന്മാരോ അല്ലാത്ത കേവലം അഭക്തരും പാപികളുമായ നമുക്ക് വേണ്ടി ക്രിസ്തുവിന്റെ ജീവൻ വയ്ക്കുന്നതിലൂടെ ദൈവസ്നേഹം ദർശിക്കുവാൻ കഴിയും എന്നാണ് പൗലോസിന്റെ വാദഗതി. അവന്റെ രക്തത്താൽ നീതികരിക്കപ്പെട്ട ശേഷമോ … കോപത്തിൽ നിന്ന് രക്ഷിക്കപ്പെടും. ‘മഹത്തായതിൽ നിന്ന് താണതലത്തിലേക്കുള്ള മാറ്റം എന്ന ന്യായം. മഹത്തായത് ക്രിസ്തുവിന്റെ രക്തത്താലുള്ള നീതീകരണം, ആത്മരക്ഷ (ഭാവികാല രക്ഷ) താണത് കോപം, ക്രിസ്തീയവിശ്വാസം കേവലം അടിസ്ഥാനമില്ലാത്ത ശുഭാപ്തിവിശ്വാസമല്ല. പിന്നെയോ ബോദ്ധ്യം വരുത്തുന്ന യുക്തിയിൻമേൽ അടിസ്ഥാനപ്പെട്ടതത്രെ. അവിശ്വാസികളുടെ ഭയാനകമായ ചിത്രം നോക്കുക – ബലഹീനർ, അഭക്തർ, പാപികൾ, ശത്രുക്കൾ അങ്ങനെ ദൈവദ്വേഷികൾ ഇങ്ങനെ സഹായമറ്റവരും പ്രത്യാശയറ്റവരുമായ മനുഷ്യർക്ക് വേണ്ടി ക്രിസ്തു മരിച്ചു. ‘ക്രിസ്തുവിന്റെ മരണം പാപിയെ ഒരു പുതിയ സ്ഥാനത്തേക്കും പദവിയിലേക്കും കൊണ്ട് വന്നതായി പൗലോസ് അംഗീകരിക്കുന്നു. മറ്റൊരു വിധത്തിൽ പാപിയുടെ ബന്ധം തിരുത്തപെട്ടു. അനന്തരം അവൻ വാദിക്കുകയാണ്, ‘പാപികൾ എന്ന നിലയിൽ ക്രിസ്തുവിന്റെ രക്തത്താൽ നീതികരിക്കപ്പെട്ടെങ്കിൽ, സ്നേഹിതർ എന്ന നിലയിൽ അവനാൽ എത്ര അധികമായി ദൈവകോപത്തിൽ നിന്നും രക്ഷിക്കപ്പെടും. – ‘കൃപയിലായിരിക്കുന്ന ഒരുവനെ മഹത്വത്തിലേക്ക് കൊണ്ട് വരുന്നതിനേക്കാൾ പാപികളെ കൃപയിലേക്ക് കൊണ്ട് വരുന്നതാണ് ദൈവത്തിന്റെ മഹത്തായ പ്രവർത്തി. കാരണം, കൃപ മഹത്വത്തിൽ നിന്ന് അകലമായിരിക്കുന്നതിനേക്കാൾ എത്രയോ വലുതാണ് പാപവും കൃപയും തമ്മിലുള്ള അകലം.