‘സഫലമീ യാത്ര …’ – (146)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
മുറിയാത്ത ബന്ധം
ഇന്റർനെറ്റ് ബന്ധത്തിന്റെ മുറിയാത്ത പ്രവാഹം ഇത്രയധികം ആവശ്യമായ ഒരു കാലഘട്ടം ഈ കുറഞ്ഞ നാളുകളിൽ മറ്റൊരു നാളിലും ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു. നഷ്ട്ടപെട്ട ബന്ധം തൊഴിലിനെ, വ്യവസായത്തെ, ദൈനംദിന വ്യവഹാരങ്ങളെയെല്ലാം ബാധിക്കുന്നു.
മുറിഞ്ഞ ബന്ധത്തിന്റെ പരാതിയുമായി നിങ്ങളുടെ ഇന്റർനെറ്റ് ദാതാവിനെ ബന്ധപ്പെടുമ്പോൾ, പരിശോധനകൾക്ക് ശേഷം, നിങ്ങളുടെ മോഡം പ്രശ്നത്തിലാണെന്നും അത് പരിഹരിക്കുവാൻ 24 മണിക്കൂറുകൾ വേണ്ടി വരുമെന്നും താങ്കളെ അറിയിക്കുന്നു. താങ്കൾ എത്രമാത്രം അസ്വസ്ഥകൾ ആകുമെന്ന് താങ്കൾക്കറിയാം. സോഷ്യൽ നെറ്റ് വർക്കുകളിൽ കയറാതെ ഇപ്പോഴത്തെ തലമുറയ്ക്ക് എത്ര സമയം കഴിയാം. ചിലർക്കെങ്കിലും ഭ്രാന്ത് പിടിക്കുന്ന അവസ്ഥയാകാം.
എന്നാൽ, നിങ്ങളുടെ സൃഷ്ട്ടാവും, വീണ്ടെടുപ്പ്കാരനുമായ ദൈവവുമായി കൂട്ടായ്മ ബന്ധം ഇരുപത്തിനാല് മണിക്കൂർ ഇല്ലാതെയാകുന്നത് താങ്കളെ അസ്വസ്ഥമാക്കുന്നുണ്ടോ ?
പ്രാർത്ഥനയിലും, ദൈവത്തിന്റെ ന്യായപ്രമാണ പുസ്തകത്തിലൂടെയും പരിശുദ്ധ റൂഹയുമായുള്ള സജീവ ബന്ധത്തിലും നിലനിർത്തേണ്ട ആ ബന്ധം മുറിയുന്നു എങ്കിൽ, അതായിരിക്കണം ക്രിസ്തുവിന്റെ ശിഷ്യനെ അസ്വസ്ഥമാക്കേണ്ട മുഖ്യ വിഷയം.
119 – )o സങ്കീർത്തനത്തിന്റെ ഒന്ന് രണ്ട് വാക്യങ്ങൾ ശ്രദ്ധയിൽ എടുക്കുക. “നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങൾ കാണേണ്ടതിന് എന്റെ കണ്ണുകളെ തുറക്കേണമേ” (വാക്യം :18)
“നിന്നെ സ്തുതിക്കേണ്ടതിന് എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികൾ എനിക്ക് തുണയായിരിക്കട്ടെ” (വാക്യം : 75)
ക്രിസ്തുവിന്റെ ശക്തി എങ്കലേക്ക് വ്യാപാരിക്കുവാൻ, ആ ബന്ധത്തിന്റെ ശക്തികേന്ദ്രത്തിലേക്ക് എന്നെ സമർപ്പിക്കുന്നു.