മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (151)
പാ. വീയപുരം ജോർജ്കുട്ടി
വിശുദ്ധ ബൈബിളിൽ അഞ്ചു പേർ ആത്മഹത്യ ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാമതായി ആത്മഹത്യ ചെയ്തത്, യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായ ശൗൽ ആയിരുന്നു. അവൻ ദൈവത്താൽ തള്ളപ്പെട്ടവനായി തീരുകയും ദൈവം തന്റെ കൃപ അവനിൽ നിന്ന് എടുത്തുകളയുകയും (1 ദിന :17:13), ദൈവം പൂർണ്ണമായി അവനെ വിട്ടുമാറി അവന് ശത്രുവായിത്തീരുകയും ചെയ്തു (1 സമു :28:16). ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ പരാജയം ഏറ്റുവാങ്ങുകയും, ഫെലിസ്ത്യരാൽ താൻ കൊല്ലപ്പെടുകയും ചെയ്യും എന്ന് ബോദ്ധ്യമായപ്പോൾ സ്വയമായി വാൾ പിടിച്ച് അതിന്മേൽ വീണ് ആത്മഹത്യ ചെയ്യുകയുണ്ടായി (1 സമു :31:1-4, 1 ദിന :10:4)
രണ്ടാമതായി ആത്മഹത്യ ചെയ്തത്, ശൗൽ രാജാവിന്റെ ആയുധവാഹകൻ ആയിരുന്നു (1 സമു :31:5, 1 ദിന :10:5). ശൗൽ മരിച്ചു എന്ന് ആയുധവാഹകൻ കണ്ടപ്പോൾ അവനും അതുപോലെതന്നെ വാളിന്മേൽ വീണ് മരിക്കുകയുണ്ടായി.
മൂന്നാമതായി ആത്മഹത്യ ചെയ്തത്, ദാവീദിന്റെ മുൻമന്ത്രിയും ആലോചനക്കാരനുമായ അഹീഥോഫെൽ ആയിരുന്നു. ദാവീദ് രാജാവിന്റെ മകനായ അബ്ശാലോം ഉപായത്താൽ രാജത്വം കൈക്കലാക്കുകയും, തത്‌ഫലമായി പ്രാണഭയത്തിലായ ദാവീദിന് കൊട്ടാരം വിട്ട് ഓടിപോകേണ്ടിവരികയും ചെയ്തു. ഈ അവസരം അഹീഥോഫെൽ അബ്ശാലോമിന്റെ പക്ഷം ചേരുകയും ദാവീദിനെ നശിപ്പിക്കുവാൻ ആലോചന പറഞ്ഞു കൊടുക്കുകയും ചെയ്തു. എന്നാൽ അബ്ശാലോമിന് അനർത്ഥം വരേണ്ടതിന് അഹീഥോഫെലിന്റെ നല്ല ആലോചനയെ വ്യർത്ഥമാക്കുവാൻ യഹോവ നിശ്ചയിച്ചിരുന്നതിനാൽ, അബ്ശാലോം അഹീഥോഫെലിന്റെ ആലോചനയെക്കാൾ അർഖ്യനായ ഹൂശായുടെ ആലോചനയ്ക്ക് ചെവികൊടുക്കുകയും അത് അംഗീകരിക്കുകയും ചെയ്തു. (2 സമു :17:1-14). എന്നാൽ തന്റെ ആലോചന നടന്നില്ല എന്ന് അഹീഥോഫെൽ കണ്ടപ്പോൾ തന്റെ വീട്ടിൽ ചെന്ന് വീട്ടുകാര്യം ക്രമപ്പെടുത്തിയ ശേഷം കെട്ടി ഞാണ് മരിച്ചു (2 സമു :17:23)
നാലാമതായി ആത്മഹത്യ ചെയ്തത്, യിസ്രായേൽ രാജാവായ സിമ്രി ആണ്. തന്റെ സേനാധിപതിയായ ഒമ്രി തനിക്കെതിരായി പ്രവർത്തിക്കുകയും പട്ടണത്തെ നിരോധിക്കുകയും പിടിച്ചടക്കുകയും ചെയ്തത് കണ്ടപ്പോൾ രാജധാനിയുടെ ഉൾമുറിയിൽ കടന്ന് രാജധാനിക്ക് തീ വച്ച് അതിൽ മരിച്ചുകളയുകയാണ് ചെയ്തത്. (1 രാജ :16:16-18)
അഞ്ചാമതായി ആത്മഹത്യ ചെയ്തത്, കർത്താവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളും പണസഞ്ചിസൂക്ഷിപ്പുകാരനുമായ ഇസ്കര്യോത്താ യൂദയായിരുന്നു. താൻ യേശുക്രിസ്തുവിനെ മുപ്പത് വെള്ളിക്കാശിന് വേണ്ടി കാണിച്ചു കൊടുത്തു. യേശുവിനെ മരണശിക്ഷയ്ക്ക് വിധിച്ചു എന്ന് യൂദാ അറിഞ്ഞപ്പോൾ ‘ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാൽ പാപം ചെയ്തു’ എന്ന് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്ന് പറയുകയും സ്വസ്ഥത നഷ്ട്ടപെട്ടവനായി തൂങ്ങിമരിക്കുകയും ചെയ്തു. (മത്തായി : 27:3-5). ആ മരണത്തിൽ അവന്റെ ശരീരം നിലത്ത് തലകീഴായി വീണ് നടുവേ പിളർന്ന് അവന്റെ കുടലെല്ലാം തെറിച്ചു പോയി. (അപ്പൊ :1:18)
കർത്താവ് അവനെപ്പറ്റി തന്റെ മദ്ധ്യസ്ഥ പ്രാർത്ഥനയിൽ ദൈവത്തോട് പറഞ്ഞു (യോഹ :17:12) :”തിരുവെഴുത്തിന് നിവൃത്തി വരേണ്ടതിന് ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചു പോയിട്ടില്ല” കർത്താവ് പറഞ്ഞതിന്റെ അർത്ഥം, യൂദാ നശിച്ചു പോയി എന്നാണ്. മൂന്നര വർഷം കർത്താവിനോട് കൂടെ നടന്ന അവന്റെ മുൻകാല അനുഭവങ്ങൾ പരിഗണിച്ച് അവനെ നീതികരിക്കുന്ന ഒരു പ്രവൃത്തിയും കർത്താവിന്റെ ഭാഗത്ത് നിന്നുണ്ടായില്ല എന്നുള്ള യാഥാർഥ്യം നാം അറിഞ്ഞിരിക്കണം.
കർത്താവ് പറഞ്ഞു (മത്തായി : 16:26) : “ഒരു മനുഷ്യൻ സർവ്വ ലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപെടുത്തിയാൽ അവന് എന്ത് പ്രയോജനം ? അല്ല, തന്റെ ജീവനെ വീണ്ടു കൊൾവാൻ മനുഷ്യൻ എന്ത് മറുവില കൊടുക്കും ?” ദാവീദ് പറയുന്നത് (സങ്കീ : 31:15), “എന്റെ കാലഗതികൾ നിന്റെ കയ്യിലിരിക്കുന്നു” ഭക്തനായ ഇയ്യോബ് തന്റെ മക്കൾ മരിച്ചപ്പോൾ പറഞ്ഞത്, “യഹോവ തന്നു, യഹോവ എടുത്തു” എന്നാണ്. (ഇയ്യോബ് : 1:21). “മരത്തിൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപെട്ടവൻ” എന്നും തിരുവചനം പറയുന്നു (ആവ : 21:22, ഗലാ :3:13). യെഹെ :18:32 – “മരിക്കുന്നവന്റെ മരണത്തിൽ എനിക്ക് ഇഷ്ടമില്ല എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.” നമ്മുടെ പ്രാണൻ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കയാണ് (1 സമു :25:29)