‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (86)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
കൃപ നീതിയാൽ നിത്യജീവനായി വാഴേണ്ടതിന് തന്നെ.
കൃപ വാഴുന്നു. ദൈവത്തിന്റെ ന്യായപ്രമാണത്തെ നിവൃത്തിക്കയും നീതിയെ സംതൃപ്തിപ്പെടുത്തുകയും വിശുദ്ധിയെ പ്രദർശിപ്പിക്കുകയും ചെയ്യുന്ന ദൈവനീതിയാൽ കൃപ വാഴുന്നു. ന്യായപ്രമാണത്തിന്റെ അടിമകളായവരെ മറുവില കൊടുക്കാതെ കൃപ വിടുവിച്ചില്ല. വിടുവിക്കാൻ കഴിയുകയുമില്ല. കൃപ നീതിയെ ചവിട്ടി മെതിക്കയോ അതിന്റെ ആവശ്യങ്ങളെ അവഗണിക്കുകയോ ചെയ്തില്ല. കൂട്ടുകാർക്ക് വേണ്ടി ശിക്ഷിക്കപെടുവാൻ ഒരു രക്ഷകനെ ഒരുക്കി കൊണ്ടാണ് കൃപ വാഴുന്നത്. യേശുക്രിസ്തുവിന്റെ മരണം മൂലം ദൈവനീതിക്ക് പൂർണ്ണ പരിഹാരം വരുത്തി ഭാവിയിൽ വെളിപ്പെടുവാനുള്ള ജീവനിൽ വാഴുക.
അവിടെ എത്തുവോളം വിശ്വാസി കൃപയാൽ ഇവിടെ വാഴുന്നു. ‘നമ്മുടെ കർത്താവായ യേശുക്രിസ്തു’ – പൗലോസിന് തന്റെ ഉയർത്തപ്പെട്ട കർത്താവിനോടുള്ള ബഹുമാനം ഇവിടെ കാണാം. യേശു എന്ന തന്റെ മാനുഷികനാമം തന്റെ അവതാരകാലത്തെ താഴ്ചയെ കാണിക്കുന്നു. എന്നാൽ കർത്താവായ ക്രിസ്തു എന്ന നാമം തന്റെ ഉയിർത്തെഴുന്നേല്പിൻ പ്രഭാവത്തെ കാണിക്കുന്നതാണ്. അത്കൊണ്ട് തന്റെ പൂർണ്ണ നാമം – കർത്താവായ യേശുക്രിസ്തു ഉപയോഗിക്കുന്നതിൽ പൗലോസ് പ്രത്യേകം ശ്രദ്ധിക്കുന്നു.
ഈ അദ്ധ്യായത്തിൽ പറയുന്ന എല്ലാ അനുഗ്രഹങ്ങളും നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലമാണ് ലഭിക്കുന്നത്.
കൃപയുടെ വാഴ്ച :
ദൈവത്തിന്റെ കൃപ, കടത്തിന്റെ റദ്ദാക്കലിനെ അതിക്രമിക്കുന്നതാണ്. അത് ലംഘനത്തെ അതിലംഘിക്കുന്നു. ഏകന്റെ ലംഘനത്താൽ മരണം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവുമധികമായി ജീവനിൽ വാഴും. ഇവിടെ ക്രൂശിന്റെ വിജയം കാണാം. ‘കൃപയാൽ രക്ഷിക്കപ്പെട്ട ഒരു പാപി’ എന്ന് നാം പാടാറുണ്ട്. തീർച്ചയായും അത് ഒരു ആരംഭം മാത്രമാണ്. നാം അവിടെ നില്ക്കരുത്.