‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (88)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
അദ്ധ്യായം 6
ഇതുവരെയും ‘പാപങ്ങൾ’ എന്ന വിഷയത്തെക്കുറിച്ച് പറഞ്ഞെങ്കിൽ ഈ ഭാഗത്ത് ‘പാപ’ ത്തെക്കുറിച്ച് പറയുന്നു. ഇതുവരെ മരണത്തിന്റെ പറഞ്ഞെങ്കിൽ ഈ ഭാഗത്ത് നമ്മുടെ മരണത്തെകുറിച്ച് പറയുന്നു. ഇതുവരെ നീതികരണത്തെക്കുറിച്ച് പറഞ്ഞെങ്കിൽ ഇവിടെ ശുദ്ധീകരണത്തെക്കുറിച്ച് പറയുന്നു.
നാം വിശുദ്ധീകരണത്തിലല്ല, നീതികരണത്തിൽ പുതുതായി ജനിക്കുന്നു. വിശുദ്ധീകരണം നമ്മുടെ രക്ഷയുടെ അടിസ്ഥാനമല്ല, നീതികരണത്തിന്റെ ഫലമാണ്. വിശുദ്ധീകരണം, കൃപയുടെ പ്രവർത്തനത്തിൽ പാപിയെയല്ല വിശുദ്ധനെയാണ് കൈകാര്യം ചെയ്യുന്നത്. നീതീകരണം വിശ്വസിക്കുന്ന പാപിയെ കൈകാര്യം ചെയ്യുന്ന ദൈവത്തിന്റെ രക്ഷണ്യ പ്രവർത്തിയാണ്. വിശുദ്ധീകരണം രക്ഷ ഉല്പാദിപ്പിക്കുന്നില്ല. എന്നാൽ നീതീകരണം രക്ഷ പ്രദാനം ചെയ്യുന്നു. നീതീകരണം വിശുദ്ധീകരണത്തിന്റെ ഉറപ്പാണ്.
വിശുദ്ധീകരണമാകട്ടെ, താൻ നീതികരിച്ച വിശ്വാസിയോട് ദൈവം വിശ്വസ്തത പുലർത്തും എന്നതിന്റെ സാക്ഷ്യമാണ്.
ക്രിസ്തുവിനോടുള്ള ജീവൽ ബന്ധമാണ് ശുദ്ധീകരണത്തിന്റെ അടിസ്ഥാനം. ക്രിസ്തുവിനോടുള്ള ബന്ധമെന്ന് പറയുന്നത് അവന്റെ മരണപുനഃരുത്ഥാനങ്ങളോടുള്ള ബന്ധമാണ്.
പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം 6:1-23
വിശുദ്ധിയുടെ പ്രമാണം : 6:1-11
6:1 കൃപ പെരുകേണ്ടതിന് പാപം ചെയ്തു കൊണ്ടിരിക്ക എന്നോ ? 5:20 ൽ ‘പാപം പെരുകിയിടത്ത് കൃപ അത്യന്തം വർദ്ധിച്ചു’ എന്ന് പറഞ്ഞതിനോടുള്ള ബന്ധത്തിൽ എതിരാളികൾ ചോദിച്ച ചോദ്യമായിരിക്കാം ഇത്. പാപം ചെയ്ത് കൊണ്ടിരിക്ക എന്നാൽ പാപത്തിൽ തുടരുക. (1 കോരി :16:8, ഫിലി :1) എന്നോ പാപത്തിൽ നിലനിൽക്കുക എന്നോ (റോമ : 11:23) അർത്ഥം കൊടുക്കാം. ദൈവത്തിന്റെ ക്ഷമ പാപം ചെയ്യാൻ സ്വാതന്ത്ര്യം നൽകുന്നുവെന്ന് വിചാരിക്കുന്ന ഭക്തമാന്യന്മാർ പലപ്പോഴും എഴുന്നേൽക്കാറുണ്ട്. കൃപ, പാപം ചെയ്യാൻ ലൈസെൻസ് കൊടുക്കാറില്ല.
ദൈവനീതി ക്രിസ്തുവിൽ പാപിക്ക് കണക്കിടുന്നു. കൃപയാൽ, വിശ്വാസത്താൽ രക്തത്താൽ അവൻ നീതികരിക്കപ്പെടുന്നു. അവന്റെ ഭൂത, വർത്തമാന, ഭാവികാല പാപങ്ങളെല്ലാം കാൽവറിയിൽ നമുക്കെല്ലാവർക്കും വേണ്ടി യഹോവ തന്റെ പുത്രനെ തകർത്ത് ന്യായവിധി നടത്തിയതിനാൽ കൈകാര്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ദൈവം തൃപ്തനായി. പാപിയായ ഞാൻ വിശ്വാസത്താൽ അത് അംഗീകരിച്ചു.