‘സങ്കീർത്തന ധ്യാനം’ – 12
പാ. കെ. സി. തോമസ്
‘എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ട്’, സങ്കീ : 7:10
അമ്പും വില്ലും കൊണ്ട് യുദ്ധം ചെയ്യുന്ന അക്കാലത്ത് ശത്രുവിന്റെ അമ്പുകൾ ഏൽക്കാതിരിക്കുവാനാണ് പരിച ഉപയോഗിച്ചിരുന്നത്. ദാവീദിന് എതിരായി പലവിധത്തിലുള്ള അസ്ത്രങ്ങൾ തൊടുത്ത് വിടുന്ന സന്ദർഭങ്ങളുണ്ടായിരുന്നു. എന്നാൽ ഒന്നും തന്റെമേൽ ഏറ്റില്ല. അതിന്റെ രഹസ്യം ദാവീദ് ഇവിടെ വെളിപ്പെടുത്തി. എന്റെ പരിച എന്റെ ദൈവത്തിന്റെ പക്കലാണ്. പരിച കയ്യിൽ പിടിച്ച അനേകർക്ക് അസ്ത്രം ഏറ്റിട്ടുണ്ട്. മുമ്പിൽ പരിച പിടിച്ചാൽ മുമ്പിൽ കൂടെ വരുന്ന അസ്ത്രങ്ങളെ ചെറുക്കാനേ കഴിയൂ. ഇടത്ത് കൂടെയും വലത്ത് കൂടെയും പുറകിൽ കൂടെയും വരുന്ന അസ്ത്രങ്ങളെ ചെറുക്കാൻ കഴിയുകയില്ല. ഇടത്ത് കൂടെയും വലത്ത് കൂടെയും പുറകിൽകൂടെയും വരുന്ന അസ്ത്രങ്ങളെ ഒരേ സമയത്ത് ചെറുത്ത് വീഴ്ത്താൻ ലോകത്തിൽ ഒരു യോദ്ധാവിനെ കൊണ്ടും കഴിയുകയില്ല. എന്നാൽ പരിച ദൈവത്തിന്റെ പക്കലെങ്കിൽ ഏത് സ്ഥാനത്ത് കൂടെ അസ്ത്രം വരുന്നു എന്ന് ദൈവത്തിനറിയാം. ഉടനെ ആ സ്ഥാനത്ത് ആ പരിച പിടിക്കാൻ ദൈവത്തിന് കഴിയും. തങ്ങളുടെ പ്രയത്നത്താൽ മനുഷ്യന് ഭദ്രത കിട്ടുകയില്ല. യഹോവ വീട് പണിയുന്നില്ലെങ്കിൽ പണിയുന്നവൻ വൃഥാ അദ്ധ്വാനിക്കുന്നു. പട്ടണം കാക്കുന്നില്ലെങ്കിൽ കാവൽക്കാർ വൃഥാ ജാഗരിക്കുന്നു. വലിയ സെക്യൂരിറ്റി ഗവൺമെന്റ് നൽകിയിട്ടുള്ള എത്രയോ പേരുടെ മേൽ ശത്രുവിന്റെ ആയുധം ഫലിക്കുന്നുണ്ട്. എന്നാൽ ദൈവം തന്റെ ജനത്തിന് തരുന്ന ഭദ്രത എത്രയോ ശ്രെഷ്ഠമാണ്. സംഖ്യയില്ലാത്ത അനർത്ഥങ്ങൾ തലയ്ക്ക് മീതെ കടന്ന് പോകുന്നുയെങ്കിലും അവയിൽ നിന്നെല്ലാം ദൈവം വിടുവിക്കുന്നു. ദൈവത്തിന്റെ പരിപാലനങ്ങൾക്കായി സ്തോത്രം ചെയ്യാൻ കഴിയുമോ, യഹോവ നീതിമാനെ അനുഗ്രഹിക്കും പരിചകൊണ്ടെന്ന പോലെ ദയകൊണ്ട് അവനെ മറയ്ക്കും. പരിചകൊണ്ട് ഒരു വ്യക്തി സ്വയം മറയ്ക്കുന്നത് പോലെ, മറ്റൊരാൾ മറയ്ക്കുന്നത് പോലെ ദൈവത്തിന്റെ ദയ ദൈവമക്കൾക്ക് പരിചയായിട്ടുണ്ട്. ഈ പരിച എല്ലാവരെയും സഹായിക്കുന്ന പരിച അല്ല. ഹൃദയ പരാമർത്ഥികളെ പരിപാലിക്കുന്ന പരിചയാണ്. ദൈവമക്കൾ എന്ന് പറയുന്ന എല്ലാവർക്കും ഈ പരിചയിലൂടെ പരിപാലനം ലഭിക്കുകയില്ല. ഹൃദയപരാമർത്ഥികൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
തന്റെ ഹൃദയ പരാമർത്ഥതയുടെ വലിയ തെളിവാണ് ഹേതു കൂടാതെ തനിക്ക് വൈരിയായി നിന്ന് ദോഷം ചെയ്ത് ശൗലിനെ കൊന്നു കളയുവാൻ രണ്ട് സന്ദർഭങ്ങളിൽ അവസരം കിട്ടിയിട്ടും യഹോവയുടെ അഭിഷക്തൻ എന്ന് പറഞ്ഞ് മാറി കളഞ്ഞു. അഭിഷേകം ശൗൽ നഷ്ട്ടപെടുത്തിയിട്ട് വർഷങ്ങൾ ആയിയെങ്കിലും ഒരിക്കൽ അഭിഷേകതൈലം വീണ അളാണല്ലോയെന്ന് ഓർത്ത് വിട്ടയച്ചു. തന്റെ എതിരാളികൾക്ക് അനർത്ഥം നേരിട്ടപ്പോൾ സന്തോഷിക്കാതെ നിലവിളിച്ചിട്ടുള്ളത് പരാമർത്ഥതയുടെ ലക്ഷണമാണ്. അബ്ശാലോമിന്റെ കൂട്ട് കെട്ടിൽ ദാവീദ് സിംഹാസനം വിട്ട് ഓടുമ്പോൾ ശിമെയി ശപിച്ചു ദാവീദിനെ ഭൃത്യന്മാരെയും കല്ലുവാരി എറിഞ്ഞ് നടക്കുമ്പോൾ അബീശായി അവന്റെ തലവെട്ടട്ടെ എന്ന് അനുവാദം ചോദിച്ചപ്പോൾ സമ്മതിക്കാതെ അവൻ ശപിക്കട്ടെ എന്ന് പറഞ്ഞു അവനെ പിന്തിരിപ്പിച്ചത് പരാമർത്ഥതയുടെ മറ്റൊരു തെളിവാണ്. തനിക്കെതിരായി മത്സരിച്ച് ദോഷം ചെയ്ത മകൻ കൊല്ലപ്പെട്ടു എന്ന് കേട്ടപ്പോൾ എന്റെ മകൻ അബ്ശാലോമിന് പകരം ഞാൻ കൊല്ലപ്പെട്ടിരുന്നുവെങ്കിൽ എന്ന് നിലവിളിച്ച പരമാർത്ഥിയായ ദാവീദിന് നേരെ ഒരായുധം ഫലിക്കാതെ ദൈവം പരിച പിടിച്ചു. ഹൃദയത്തിൽ കാപട്യം വച്ചും പക വച്ചും പലരും പ്രവർത്തിക്കാറുണ്ട്. സംസാരിക്കാറുമുണ്ട്. അവർ ജയിച്ചു എന്ന് അവർക്ക് തോന്നാറുമുണ്ട്. പക്ഷെ അവരുടെ യുദ്ധദിവസത്തിൽ അവർക്ക് പരിച പിടിക്കാൻ ദൈവം കാണുകയില്ല. പരമാർത്ഥ ഹൃദയത്തോടെ ദൈവത്തെ സേവിക്കുന്ന ദൈവപൈതലേ ശത്രു എത്ര വലിയ തീയമ്പ് നിനക്ക് നേരെ അയച്ചാലും, വിഷ അമ്പുകൾ അയച്ചാലും ചഞ്ചലപ്പെടേണ്ട. ഏത് വശത്ത് കൂടെ ആയിരിക്കും വരുന്നതെന്ന് ചിന്തിച്ച് ഭയന്ന് നോക്കേണ്ട. നിന്റെ പരിച ദൈവത്തെ ഏൽപ്പിക്കുക. ദൈവം തക്ക സമയത്ത് അത് പിടിച്ച് നിന്നെ വിടുവിക്കും. നിനക്ക് എതിരായി വരുന്ന ഒരു ആയുധവും ഫലിക്കുകയില്ല. അവൻെറ ഹൃദയപരാമർത്ഥതകൊണ്ട് മാത്രമല്ല ദൈവം ദാവീദിന് പരിച പിടിച്ചത്. പ്രസ്തുത 1-)o വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് പോലെ എന്റെ ദൈവമായ യഹോവേ ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു. എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യിൽ നിന്നും എന്നെ വിടുവിക്കേണമേ എന്ന് പറഞ്ഞു ദൈവത്തിൽ ആശ്രയിച്ച് ശരണപെട്ടവന് വേണ്ടി ദൈവത്തിന്റെ പക്കൽ പരിച ഉണ്ടായിരുന്നു. അമ്പും വില്ലുമായി വേട്ടയാടുവാൻ ശത്രു വരുമ്പോൾ ദൈവത്തിൽ ശരണപ്പെട്ട് നിലവിളിക്കുക; ദൈവം പരിച പിടിച്ച് നിന്നെ പരിപാലിക്കും.