‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (96)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
പാപവും മരണവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. (ഉല്പ : 2:17). മരണവും പാപവും തത്വത്തിൽ ഒന്ന് തന്നെയാണ്. മരണം, പാപത്തിന്റെ സ്വാഭാവിക വളർച്ചയും അന്ത്യവുമാണ്. ‘പാപം മുഴുത്തിട്ട് മരണത്തെ പ്രസവിക്കുന്നു’ (യാക്കോ : 1:15). മരണം പാപത്തിന്റെ പരമകാഷ്ഠയാണ്.
ദാനമായ കൃപയോ (എഫെ :2:8) നിത്യജീവൻ തന്നെ (യോഹ :10:28). പാപം അതിന്റെ ശമ്പളം പൂർണ്ണമായി ഒരു വെട്ടിച്ചുരുക്കലും കൂടാതെ നൽകുന്നു. എന്നാൽ നിത്യജീവൻ ദൈവത്തിന്റെ ദാനമാണ്, ശമ്പളമല്ല. വാ. 22 ലെ നിത്യജീവൻ നോക്കുക. ശിക്ഷാവിധിയിൽ പോകുന്ന ഓരോരുത്തർക്കും തങ്ങൾ അർഹിക്കുന്നിടത്ത് എത്തിച്ചേർന്നുവെന്ന് ബോധ്യമുണ്ടായിരിക്കും. എന്നാൽ മഹത്വത്തിൽ എത്തിച്ചേരുന്ന ഓരോരുത്തർക്കും തങ്ങൾ അർഹിക്കാത്തിടത്ത് കൃപയാൽ എത്തിച്ചേർന്നു എന്ന ബോധ്യമായിരിക്കും ഉണ്ടായിരിക്കുന്നത്. (യോഹ : 3:16, 6:27). ഈ മഹാദാനത്തിന് കാരണക്കാരനായ നമ്മുടെ കർത്താവിനെ നമുക്ക് നന്ദിയോടെ ആരാധിക്കാം.
അദ്ധ്യായം – 7
7 : 1 ന്യായപ്രമാണം അറിയുന്നവർ. ഈ പ്രയോഗം 7:1 നെ 6:14 നോട് ബന്ധിപ്പിക്കുന്നു. ഈ പ്രയോഗം യഹൂദന്മാരോടുള്ള ബന്ധത്തിലും റോമൻ ജനതയോടുമുള്ള ബന്ധത്തിലും ശരിയാണ്. കാരണം, രണ്ട് കൂട്ടരും പ്രത്യേക നിലയിൽ നിയമത്തോട് ബന്ധമുള്ളവരാണ്. മനുഷ്യൻ ജീവനോടിരിക്കുന്ന കാലത്തല്ലാതെ ന്യായപ്രമാണത്തിന് അവന്റെ മേൽ അധികാരമില്ല എന്നാണ് ശരിയായ ആശയം.
7:23 ആദ്യ ഭർത്താവ് മരിച്ചാൽ സ്ത്രീ ന്യായപ്രമാണത്തിൽ നിന്ന് ഒഴിവുള്ളവളാണ്. (1 കോരി :7:39) ‘ഭർത്താവിന്റെ മരണത്തോട് കൂടി ഭർത്തൃനിയമത്തിന് അവളും മരിക്കുന്നു. ആദ്യ ഭർത്താവ് പഴയ മനുഷ്യനാണെന്നും (6:6) ആദമാണെന്നും പല വ്യാഖ്യാനങ്ങളുമുണ്ട്. ഇവിടെ ന്യായപ്രമാണം എന്നു സ്വീകരിക്കുന്നതാകും കൂടുതൽ ശരി. ഈ ദൃഷ്ടാന്തത്തിൽ അവൻ മരിക്കുന്നു എന്നതിനേക്കാൾ, ആരെങ്കിലും ഒരാൾ മരിച്ചാൽ ബന്ധം വേർപെടുന്നു എന്ന വസ്തുതയ്ക്കാണ് പ്രാധാന്യം.
7:4 നാം ന്യായപ്രമാണം സംബന്ധമായി മരിച്ചു. ക്രിസ്തുവിനോട് കൂടെ (6:4,6). അത് കൊണ്ട് ഒന്നാമത്തെ സാധ്യത ദൈവത്തിന് ഫലം കായ്ക്കുക എന്നുള്ളതാണ്. (6:22)